രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ മരവിപ്പിച്ചു.... താല്‍ക്കാലിക നിയമനങ്ങളുടെ വിജ്ഞാപനം പുറത്തിറക്കിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നു വൈസ് ചാന്‍സലര്‍

സാങ്കേതിക സര്‍വ്വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിനായി വൈസ് ചാന്‍സലര്‍ അറിയാതെ രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ മരവിപ്പിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമേ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താവൂയെന്നായിരുന്നു ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം. പരീക്ഷാ വിഭാഗത്തിലെ രഹസ്യ സ്വഭാവമുള്ള ജോലികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക ജീവനക്കാരാണ് ചെയ്യുന്നതെന്നു സര്‍വകലാശാലാ ജീവനക്കാരുടെ പ്രതിപക്ഷ സംഘടന ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു.
പരാതിയെ തുടര്‍ന്നാണ് വിസിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയത്. കെടിയുവിലെ താല്‍ക്കാലിക നിയമനങ്ങളുടെ വിജ്ഞാപനം പുറത്തിറക്കിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നു വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന് പിന്നാലെ റജിസ്ട്രാറുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനും വിസി ഡോ.സിസ തോമസിനു ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
സ്ഥിരം നിയമനം നടത്തുന്നതുവരെ സര്‍വകലാശാലയിലെ ജോലികള്‍ തുടരുന്നതിനു താല്‍ക്കാലിക ജോലിക്കാര്‍ വേണമെന്നും ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നോ നിയമിക്കാവുന്നതാണെന്നും വിസി നേരത്തെ അറിയിച്ചിരുന്നു.
സര്‍വകലാശാലയില്‍ 56 സ്ഥിരം ജീവനക്കാരും 114 താല്‍ക്കാലികക്കാരുമാണ് ഉള്ളത്. സ്ഥിരം ജീവനക്കാരില്ലാത്തതു പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.100 അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിനോട് അനുമതി തേടിയെങ്കിലും താല്‍ക്കാലികക്കാരെ നിയമിക്കാനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. പിഎസ്‌സി വഴിയുള്ള സ്ഥിരം നിയമനം ഒഴിവാക്കുകയാണ് ലക്ഷ്യം. 100 പേരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 18,000 മുതല്‍ 30,000 രൂപ വരെയാണ് വിവിധ തസ്തികകളില്‍ ശമ്പളം. അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, ഇ ഗവേണന്‍സ് സ്റ്റാഫ്, ഡ്രൈവര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, സ്വീപ്പര്‍മാര്‍ എന്നിവരെ സിന്‍ഡിക്കറ്റ് നേരിട്ട് നിയമിക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരം സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം ലഭിച്ചു. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരന്‍നായരാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം. ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ തീരുമാനം വൈകും. ഇതോടെ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉടനെയെങ്ങും ലക്ഷ്യം കാണാനിടയില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്ന രണ്ടു ബില്ലുകള്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു.
വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ല എന്ന കാര്യം വീണ്ടും വീണ്ടും ഗവര്‍ണര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയാണ്. സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ ഒരു അനു നയം എന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെങ്കിലും ഇനിയുള്ള ബന്ധത്തിന്റെ കിടപ്പുവശം എങ്ങനെയാണ് എന്ന് കാത്തിരുന്നു തന്നെ അറിയാം.
https://www.facebook.com/Malayalivartha


























