സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; കേസില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയില്‍, സംഘത്തില്‍ നാല് പേരുണ്ടെന്നും ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ്
സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയിലായതായി റിപ്പോർട്ട്. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരാണ് പൊലീസ് പിടികൂടിയത്. എന്നാൽ സംഘത്തില്‍ നാല് പേരുണ്ടെന്നും ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതോടൊപ്പം തന്നെ ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. ഇതേതുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കിയിരുന്നു. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കുകയുണ്ടായി. പിന്നാലെ സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ മുഹ്‌സിന്‍ മഞ്ചേരി സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. പ്രധാന പ്രതി മഞ്ചേരി മുള്ളമ്പാറ സ്വദേശി പറക്കാടന്‍ റിഷാദിനെ പിടികൂടുന്നതിനായി പൊലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ റിഷാദ് വീടിന്‍റെ ഓട് പൊളിച്ച് രക്ഷപ്പെടുകയുണ്ടായി.
ഇതേതുടർന്ന് ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കുകയുണ്ടായി. പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ഐ കെ ദിനേശ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ദീന്‍ എന്നിവരും മലപ്പുറം എസ് ഐ നിതിന്‍ദാസ്, മഞ്ചേരി എസ് ഐമാരായ ഗ്രീഷ്മ, ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha