പ്രാഥമിക ഘട്ടത്തിൽ മറ്റു വാക്സീനെടുത്തവർക്കും ഭാരത് ബയോടെക്കിന്റെ 'ഇൻകോവാക് വാക്സീന്‍' ഉപയോഗിക്കാം; കരുതൽ ഡോസ് എടുക്കാൻ ഉദ്ദേശിക്കുന്ന 18 വയസ്സിനു മുകളിലുള്ളവർക്കായിരിക്കും ഇതു തുടക്കത്തിൽ ലഭിക്കുക; പുതിയ വകഭേദങ്ങളുടെ ആശങ്കയ്ക്കെതിരായ ഏറ്റവും വലിയ പ്രതിരോധം കരുതൽ ഡോസാണ്

കോവിഡിന്റെ പല ഉപവിഭാഗങ്ങൾ ഒന്ന് പുറകെ ഒന്നായി ലോകജനതയെ കീഴ്പ്പെടുത്താൻ എത്തിയിരിക്കുന്നു. ക്രാക്കൻ കോവിഡ് വൈറസ് ബ്രിട്ടനിൽ വളരെ വേഗം പടരുന്നു എന്ന തികച്ചും ആശങ്കയുണർത്തുന്ന വാർത്തകളും നമുക്ക് മുന്നിലുണ്ട്പക്ഷെ ഒരു വൈറസിന് മുന്നിൽ മുട്ട് മടക്കാൻ ആകില്ലെന്ന ദൃഢ നിശ്ചയത്തിലാണ് ശാസ്ത്രജ്ഞർ .
ഒമിക്രോണിന്റെ രൂപാന്തരം പ്രാപിച്ചവയിൽ വച്ച് ഏറ്റവും പുതിയതും, ഇതുവരെ കണ്ടുപിടിക്കപ്പെട്ട വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി ഉള്ളതുമാണ് പുതിയ കോവിഡ് വകഭേദമായ . 'ക്രാക്കൻ' കഴിഞ്ഞ വർഷം ഒക്ടോബറിൽ ബോട്‌സ്വാനയിൽ ആദ്യമായി സ്ഥിരീകരിച്ച ഈ വകഭേദം നിലവിൽ യുകെ, ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ തുടങ്ങി 29 ഓളം രാജ്യങ്ങളിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. .
ഇന്ത്യയിൽ തുടക്കം മുതലേ നൽകിയ കോവിഷീൽഡ്, കോവാക്സീൻ എന്നിവയുടെ പ്രാഥമിക ഡോസുകൾ വലിയതോതിൽ ജനങ്ങളിലേക്ക് എത്തിയെങ്കിലും ഇവരിൽ നല്ലൊരു ശതമാനം ആളുകൾ ഇനിയും ബൂസ്റ്റർ ഡോസ് അഥവാ, കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല.
പുതിയ വകഭേദങ്ങളുടെ ആശങ്കയ്ക്കെതിരായ ഏറ്റവും വലിയ പ്രതിരോധം കരുതൽ ഡോസാണെന്നു വിദഗ്ധരും പറയുന്നു. മൂക്കിലൂടെ സ്പ്രേ ചെയ്യാവുന്ന ഇൻട്രാ നേസൽ വാക്സീൻ ഇപ്പോൾ പ്രചാരത്തിൽ വരുന്നുണ്ട് .
പ്രാഥമിക ഘട്ടത്തിൽ മറ്റു വാക്സീനെടുത്തവർക്കും ഭാരത് ബയോടെക്കിന്റെ 'ഇൻകോവാക് വാക്സീന്‍' ഉപയോഗിക്കാം. കരുതൽ ഡോസ് എടുക്കാൻ ഉദ്ദേശിക്കുന്ന 18 വയസ്സിനു മുകളിലുള്ളവർക്കായിരിക്കും ഇതു തുടക്കത്തിൽ ലഭിക്കുക. അതേസമയം, നേരത്തേ കരുതൽ ഡോസെടുത്തവർ അതു വീണ്ടും എടുക്കേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. അതായത് നേസൽ വാക്സീനായാലും മറ്റേതു വാക്സീനായാലും നാലാം ഡോസ് എടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ല, അതിനു ശാസ്ത്രീയ അടിത്തറയുമില്ല.
സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാവുന്ന വാക്സീനാണ് 'ഇൻകോവാക്' എന്നാണ് ഉൽപാദകരായ ഭാരത് ബയോടെക്ക് പറയുന്നത്. 8 തുള്ളിയാണ് (0.5 മില്ലിലീറ്റർ) ഒരു ഡോസ്. മറ്റു വാക്സീനുകൾ കുത്തിവയ്പായി നൽകുമ്പോൾ ഇതു മൂക്കിലൂടെ തുള്ളിമരുന്നായി സ്പ്രേ ചെയ്യും. നീഡിൽ ഇല്ലാത്ത ഇൻജക്‌ഷൻ ഡിവൈസ് ഉപയോഗിച്ചു സ്പ്രേ ചെയ്യുകയാണ് രീതി. 4 തുള്ളി വീതം ഓരോ നാസദ്വാരത്തിലും നൽകും. സ്വന്തം നിലയിൽ തന്നെ ഇതു മൂക്കിലേക്ക് ഒഴിക്കാമെങ്കിലും തൽക്കാലം ഇതു സർക്കാർ ശുപാർശ ചെയ്യുന്നില്ല. മാത്രമല്ല സർക്കാർ മരുന്ന് നൽകുന്ന ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് മാത്രമേ 'ഇൻകോവാക്' ലഭിക്കുകയുള്ളതും
മറ്റു വാക്സീനുകളുടെ കാര്യത്തിൽ വ്യക്തമാക്കിയതു പോലെ നേസൽ വാക്സീന്റെ ഫലപ്രാപ്തി എത്രയെന്ന കാര്യത്തിൽ ഇനിയും കമ്പനി വ്യക്തത നൽകിയിട്ടില്ല. അതേസമയം, ദീർഘകാല സുരക്ഷയും ഒമിക്രോൺ വകഭേദത്തിനെതിരെ കൂടുതൽ മെച്ചപ്പെട്ട പ്രതിരോധവുമാണ് ട്രയലുകളുടെ അടിസ്ഥാനത്തിൽ ഭാരത് ബയോടെക് അവകാശപ്പെടുന്നത്. പൊതുവേ സുരക്ഷിതമാണ് ഈ വാക്സീനെന്നാണ് ഉൽപാദകർ പറയുന്നത്.
പനി, തലവേദന, ജലദോഷം തുടങ്ങിയ നേരിയ പ്രശ്നങ്ങൾ കുറച്ചുദിവസത്തേക്ക് ഉണ്ടാകാം. എന്നാൽ, ഗുരുതര അലർജി പ്രശ്നങ്ങൾ ഉള്ളവർ ഈ വാക്സീൻ സ്വീകരിക്കണമോയെന്ന കാര്യത്തിൽ വിദഗ്ധർ തന്നെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നു. ദീർഘകാല പാർശ്വഫലങ്ങളുടെ കാര്യത്തിലും സർക്കാർ കൂടുതൽ വ്യക്തത ലഭ്യമായിട്ടില്ല.
കോവിഡ് പരിശോധന നിരക്ക് കൂട്ടിയിട്ടുണ്ടെങ്കിലും സ്ഥിരീകരണ നിരക്ക് (പോസിറ്റിവിറ്റി റേറ്റ്) കുറവാണ് എന്നത് ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴും ആശ്വാസം നൽകുന്ന ഘടകം ആണ് . എക്സ്ബിബി വകഭേദം ഭീകരനല്ലെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ വിശദീകരിച്ചെങ്കിലും എക്സ്ബിബി.1.5 വകഭേദത്തിന്റെ കാര്യത്തിൽ വ്യക്തത കിട്ടിയിട്ടില്ല.
ഇന്ത്യയിൽ എക്സ്ബിബി സാന്നിധ്യംബംഗാൾ, ഒഡീഷ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തതും ആശങ്കയായി നിൽക്കുന്നു. അടുത്ത ഒരു മാസത്തോളം നിർണായകമാണെന്ന് മുന്നറിയിപ്പുണ്ട്.
അടുത്ത 40 ദിവസങ്ങളിൽ പൊതു സ്ഥലങ്ങളിൽ കോവിഡ് പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്ന് പറഞ്ഞിട്ടുണ്ട് . ഡിസംബർ 24 മുതൽ ജനുവരി മൂന്നുവരെ ഇന്റർനാഷണൽ എയർപോർട്ടുകളിലുൾപ്പെടെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ, 19,227 വിദേശ യാത്രികരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ 124 എണ്ണം പോസിറ്റീവായിരുന്നു. അവയിൽ 40 എണ്ണം XBB വകഭേദം മൂലമായിരുന്നു. പതിനാല് സാമ്പിളുകളിൽ XBB.1 വകഭേദം കണ്ടെത്തി. ഒരൊറ്റ സാമ്പിളിൽ മാത്രമാണ് BF 7.4.1 വകഭേദം കണ്ടെത്തിയത്.
ഓമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ കരുതൽ നടപടികൾ ചെയ്തിരിക്കണം
തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളർച്ച, തലവേദന, വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളോടെയുള്ള കോവിഡ് XBB വകഭേദം മഹാരാഷ്ട്രയിലുൾപ്പെടെ ഇന്ത്യയിലെ പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വാക്സീൻ ബൂസ്റ്റർ ഡോസിനു പുറമെ, ജാഗ്രതയും മറ്റു പതിവു കർശന പ്രതിരോധ വഴികളും സ്വീകരിച്ചാൽ ഇനിയൊരു കോവിഡ് വ്യാപനം വന്നാലും നമുക്ക് നേരിടാൻ കഴിഞ്ഞേക്കും. ഒരു കാര്യം വ്യക്തമാണ്, മുൻ കോവിഡ് തരംഗങ്ങളെ നേരിട്ടതു പോലെയാകില്ല ഇനിയൊരു തരംഗം. അതുകൊണ്ട് തന്നെ കൂടുതൽ ജാഗ്രത അത്യാവശ്യമാണ്
https://www.facebook.com/Malayalivartha























