രണ്ടര വയസ്സിൽ അനാഥരായി ഇരട്ടക്കുഞ്ഞുങ്ങൾ; 12 വർഷം കാത്തിരുന്നുണ്ടായ കുഞ്ഞുങ്ങളെ തനിച്ചാക്കി ആദ്യം കാൻസർ അമ്മയെ കൊണ്ടുപോയി; ഒരു വർഷത്തിനിപ്പുറം അച്ഛനെയും മരണം കൊണ്ട് പോയി

12 വർഷം കാത്തിരുന്നുണ്ടായ കുഞ്ഞുങ്ങളെ അനാഥരാക്കി ആദ്യം അമ്മയും പിന്നെ അച്ഛനും യാത്രയായി. രണ്ടര വയസ്സിൽ ജീവിതത്തിൽ തനിച്ചായിരിക്കുകയാണ് ഇരട്ടക്കുട്ടികളായ ഹെർലിനും ഹെലേനയും. ഒരു വർഷം മുൻപ് ഹെർലിനും ഹെലേനയ്ക്കും ഒന്നരവയസ്സുള്ളപ്പോളാണ് അമ്മ ടീനയെ കാൻസർ കവർന്നെടുത്തത് . അന്ന് മുതൽ അച്ഛൻ ജോബിയായിരുന്നു ഹെർലിന്റെയും ഹെലേനയുടെയുമെല്ലാമല്ലാം. ആകസ്മികമായി ജോബിയും മരണത്തിന് കീഴടങ്ങിയതോടെ കുരുന്നുകൾ തീർത്തും തനിച്ചായി.
കോന്നി ആനകുത്തി സ്വദേശികളായ ടീന ജോബി ദമ്പതികൾക്ക് നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ഡൽഹിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നു. ഗർഭിണിയായിരുന്നപ്പോഴാണ് ടീനയ്ക്ക് സ്തനാർബുദം കണ്ടെത്തിയത്. തുടർന്ന് ഏഴാം മാസത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു.
ടീനയും ജോബിയും ഡൽഹിയിലായിരുന്നു താമസം. കാൻസർ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിയ ടീന ഒരു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാൽ, അധികം വൈകാതെ ടീനയുടെ ശ്വാസകോശത്തിലും കാൻസർ പിടിമുറുക്കി. മാസങ്ങൾ ചികിത്സകൾ നടത്തിയെങ്കിലും 2022 ജനുവരി 19ന് ടീന മരണത്തിന് കീഴടങ്ങി. തുടർന്ന് ജോബിയും മക്കളും കൊടുമണ്ണിൽ സഹോദരി ജിൻസി മാത്യുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
കൊടുമണ്ണിൽ കച്ചവടസ്ഥാപനം ആരംഭിച്ച് മക്കളുമൊത്ത് ജീവിതത്തിലേക്ക് പതിയെ തിരിച്ചു വന്നു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം. ജിൻസിയുടെ സംരക്ഷണയിലാണ് കുട്ടികൾ വളർന്നത്. ഇവരുടെ പരിചരണത്തിലാണ് ഇപ്പോൾ കുട്ടികളുള്ളത്. ജോബിയുടെ മൃതദേഹം ഇന്ന് ആനകുത്തി ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.
https://www.facebook.com/Malayalivartha
























