ഇനി വരുന്നൊരു തലമുറയ്ക്ക് "സാറെ" വിളി സാധ്യമല്ല; സ്‌കൂളിൽ അദ്ധ്യാപകരെ 'ടീച്ചർ' എന്ന് വിളിച്ചാൽ മതി, ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

സ്‌കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ 'ടീച്ചര്‍' എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ പുതിയ ഉത്തരവ്. സാര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കാര്യത്തിൽ സ്‌കൂളുകൾക്കു നിർദ്ദേശം നൽകണമെന്നു ഡിപിഐയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും അനുകൂല നിലപാടാണെന്നു കമ്മിഷൻ അറിയിച്ചു.
ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ്കുമാർ, അംഗം സി വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിലുള്ളത്.
നന്മയുള്ള ലോകത്തെ സൃഷ്ടിക്കുന്നവരാ മാണ് ടീച്ചർമാർ. അതിനാൽ സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ എന്ന പദത്തിനോ അതിന്റെ സങ്കൽപ്പത്തിനോ തുല്യമാകുന്നില്ല. ടീച്ചർ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്നേഹാർദ്രമായ ഒരു സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയും. പാലക്കാട് നിന്നുള്ള വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്നേഹപൂർണമായ ഇടപെടലിലൂടെ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനം നൽകാനും എല്ലാ ടീച്ചർമാരും സേവന സന്നദ്ധരായി മാറണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























