നയനയ്ക്ക് മർദനമേറ്റിരുന്നതായി സുഹൃത്തുകളുടെ വെളിപ്പെടുത്തൽ; കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വരുന്ന വിവരങ്ങൾ കൊലപാതക സാധ്യതയെ ശക്തിപ്പെടുത്തുന്നു

യുവ സംവിധായിക നയന സൂര്യയുടെ (28) മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഫൊറൻസിക് മേധാവി കെ.ശശികലയുടെ വെളിപ്പെടുത്തലിനു പുറകേ സുഹൃത്തുകളുടെയും വെളിപ്പെടുത്തലുകൾ പുറത്തു വരികയാണ്. മരണപ്പെടുന്നതിന് ഒരാഴ്ച മുൻപ് നയനയ്ക്ക് മർദനമേറ്റിരുന്നതായും മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ പറയുന്നു. കൊലപാതക സാധ്യത എന്ന സംശയം ശക്തിപ്പെട്ടു.
നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാടുണ്ടായിരുന്നു. ഇതിനെ പാട്ടി ചോദിച്ച സുഹൃത്തുക്കളോട് ആദ്യം നയന ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തന്നെ ഒരാൾ മർദിച്ചതാണെന്ന് സമ്മതിച്ചിരുന്നു. നയന അവസാനം താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മർദനം. സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. 2019 ഫെബ്രുവരി 23നാണ് നയനയെ ആൽത്തറ ജംക്ഷനിലുള്ള വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ അതെ വീട്ടിലായിരുന്നു സംഭവം.
നയനയുടെ ഗുരുവും സംവിധായകനുമായ ലെനിൻ രാജേന്ദ്രൻ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ സ്‌നേഹികളുമൊക്കെ ചേർന്ന് പണം സ്വരൂപിച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നതായും വിവരമുണ്ട്. നയനയുടെ മരണത്തിന് ഏതാനും ദിവസം മുൻപ് ഫോണിൽവിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയ കാര്യവും നയന സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
നയനയുടെ ഫോൺകോളുകൾ പോലും പരിശോധിക്കാതെയാണ് മ്യൂസിയം പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഇത്തരമൊരു മരണത്തിൽ പോലീസ് പ്രാഥമികമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ പോലും വീഴ്ചയുണ്ടായി. ലാപ്‌ടോപ്പിലെ ഡേറ്റ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമായിരുന്നു വീട്ടുകാർക്ക് മടക്കി നൽകിയത്. മരണം നടന്ന് മാസങ്ങൾക്കുശേഷം ഒരു വൻ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക്് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ വീട്ടുകാർ അത് കാര്യമായി എടുത്തില്ല. നയനയുടെ പേരിൽ തിരുവനന്തപുരത്ത് വസ്തു ഇടപാടുകളോ മറ്റ് പണമിടപാടുകളോ നടന്നിണ്ടോ എന്നാവും പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക.
താൻ മരണപ്പെടുകയാണെങ്കിൽ മൂക്കുത്തിയും ചുവന്ന വസ്ത്രവും അണിയിച്ച് കിടത്തണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും നയന അവസാന ആഗ്രഹമെന്ന മട്ടിൽ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു . മരണത്തെ തുടർന്ന് സുഹൃത്തുക്കൾ നയനയുടെ താമസസ്ഥലത്ത് മൂക്കുത്തി എടുക്കാൻ ചെന്നപ്പോൾ പോലീസ് തടഞ്ഞു. ഒടുവിൽ സഹോദരൻ മധുവിന്റെ അനുവാദത്തോടെ മൂക്കുത്തിയും കമ്മലും മാലയുമടക്കമുള്ള ആഭരണങ്ങൾ കണ്ടെടുക്കുകയും മൃതദേഹത്തിൽ മൂക്കുത്തി അണിയിക്കുകയും ചെയ്തിരുന്നു.
നയനയുടെ കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നയനയുടെ സുഹൃത്തുക്കളുടെ ഇടപെടലിൽ ഇതു വാർത്ത ആയതോടെയാണു കേസ് പുനരന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന, അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തിന്റെ കാര്യമാണ് സർജന്റെ മൊഴിയിൽ ഒരിടത്തുമില്ലാത്തത്. ഇതിന്റെ ആഘാതത്തിലാകാം വൃക്കയും പാൻക്രിയാസും അമർന്ന് ആന്തരിക രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ക്ഷതമേറ്റതായി പറയുന്നത് അടിവയറ്റിൽ ഇടതുഭാഗത്തും രക്തസ്രാവമുണ്ടായതായി പറയുന്നത് വലത് വൃക്കയുടെ അടിവശത്തുമാണ്. മൃതദേഹപരിശോധനയിലെ ഇത്രയും ഗൗരവമുള്ള ഭാഗമാണ് മൊഴിയിൽ ഇല്ലാത്തത്. മൂത്രാശയം തീർത്തും ഒഴിഞ്ഞതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് ചവിട്ടേറ്റതിനാൽ സംഭവിച്ചതാകമെന്ന സൂചനയാണ് നൽകുന്നത്.
മരണകാരണം കഴുത്തു ഞെരിഞ്ഞാെണന്ന് ഉറപ്പിച്ചുപറയുന്ന മൊഴിയിൽ നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ ഇത്തരമൊരു മൊഴി നൽകിയില്ലെന്നും കൊലപാതകമായിരിക്കുമിതെന്ന് പൊലീസിനെ അറിയിച്ചെന്നും മുൻ ഫൊറൻസിക് മേധാവി ശശികല കഴിഞ്ഞ ദിവസം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























