തണുത്തുറഞ്ഞ് മൂന്നാർ; താപനില ഇന്നും പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയെത്തി, തണുപ്പ് ആസ്വദിക്കാനും മഞ്ഞിന്റെ കാഴ്ചകൾ കാണാനും സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഒഴുകിയെത്തുന്നു!

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ താപനില ഇന്നും പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയെത്തിയിരിക്കുകയാണ്. കന്നിമലയിലും ഗൂഡാർവിളയിലും പുർച്ചെ മൂന്നുമണിയോടെയാണ് താപനില പൂജ്യം കടന്നിരിക്കുന്നത്. ഇതോടെ തന്നെ മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കാനും മഞ്ഞിന്റെ കാഴ്ചകൾ കാണാനും സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഒഴുകിയെത്തുകയാണ്.
കൂടാതെ ഇന്നലെയും പൂജ്യത്തിന് താഴെയായിരുന്നു താപനില. ഇന്നലെ പുലർച്ചെയാണ് കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റ്, ലക്ഷ്മി എസ്റ്റേറ്റ്, കന്നിമല എന്നിവിടങ്ങളിൽ കുറഞ്ഞ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. കെ.ഡി.എച്ച്.പിയുടെ കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന ഉപാസിയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. സീസണിൽ ആദ്യമായാണ് ഇന്നലെ പുലർച്ചെ താപനില മൈനസിലെത്തുന്നതെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രിയും സൈലന്റ് വാലി, മൂന്നാറിലെ ഉപാസി കേന്ദ്രം എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ചെണ്ടുവര ഫാക്ടറി ഡിവിഷനിലെ പുൽമേട്ടിൽ മഞ്ഞുവീഴ്ചയുമുണ്ടായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അൽപം വൈകിയാണ് മൂന്നാറിൽ അതിശൈത്യം എത്തിയിരിക്കുന്നത്. നേരത്തെ ഡിസംബർ 30ന് ദേവികുളത്തെ ലാക്കാട്, ഗുണ്ടുമല മേഖലകളിൽ കുറഞ്ഞ താപനില പൂജ്യത്തിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























