കോട്ടയം മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മരത്തിൽ ഇടിച്ചു; കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപം കീഴുക്കുന്ന് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾക്ക് ഗുരുതര പരിക്ക്

മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മരത്തിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപം ഗുഡ് ഷെപ്പേർഡ് റോഡ് ഒഴത്തിൽ ലെയിനിൽ കുന്നേൽ വീട്ടിൽ രഞ്ജിത്ത് (22)്ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വടവാതൂർ കളത്തിപ്പടി ഉണ്ണിക്കുന്ന് കിളിയന്തറ ഷിജിൻ ജോൺസൺ (22), വടവാതൂർ തടത്തിൽ ജ്യോതിഷ് ജോസഫ് (22) എന്നിവരെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ മണർകാട് നാലു മണിക്കാറ്റിലായിരുന്നു അപകടം. മണർകാട് ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടമായി റോഡിന്റെ എതിർ ദിശയിലേയ്ക്കു പാഞ്ഞു കയറുകയും മരത്തിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും രഞ്ജിത്ത് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം ഇന്ന് നടത്തും. പ്ലസ് ടു പരീക്ഷ എഴുതാനിരുന്ന രഞ്ജിത്ത് ഹോട്ടലുകളിൽ ജോലിയും ചെയ്തിരുന്നു. പിതാവ് രമേശൻ, മാതാവ് രാജി. സഹോദരി രേഷ്മ.
https://www.facebook.com/Malayalivartha























