മന്ത്രിസഭയും മുന്നണിയും ആടിയുലയുന്നു; പ്രതിസന്ധിയിൽ പിണറായിപതനം ആസന്നം : 2024 ൽ വാട്ടർ ലൂ

പിണറായി മന്ത്രിസഭയും ഇടതുമുന്നണിയും ആടിയുലയുന്നു. കളി കാണുന്നവരെ പട്ടിണിക്കാരെന്ന് വിശേഷിപ്പിച്ച മന്ത്രി അബ്ദുറഹ്മാന് പിന്നാലെ മന്ത്രിമാരായ ചിഞ്ചുറാണിയും വീണാ ജോർജും പരസ്യമായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചതോടെയാണ് മന്ത്രിസഭയിൽ വിള്ളൽ വീണത്.ഇതിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ തന്നെ അധിക്ഷേപിച്ചതായി ആരോപിച്ച് മുൻ മന്ത്രി തോമസ് ഐസക് സി പി എം സംസ്ഥാന സെക്രട്ടറിയെ സമീപിച്ചു. പാലായിൽ ജോസ് കെ മാണി മുന്നണിയുമായി ഇടയുന്നു. ഒറ്റവരിയിൽ പറഞ്ഞാൽ പിണറായിയുടെ പതനം ആസന്നമായിരിക്കുന്നു.
മന്ത്രിമാർ സഭയറിഞ്ഞ് സംസാരിക്കണമെന്ന ചിന്തയാണ് സി പി എമ്മിനുള്ളത് . മന്ത്രിമാർ സംസാരിച്ച് സർക്കാരിൻ്റെ യശസ് കളയരുതെന്ന വ്യക്തമായ സന്ദേശം മുഖ്യമന്ത്രി നൽകി കഴിഞ്ഞതായാണ് മനസിലാക്കുന്നത് . മുഖ്യമന്ത്രി വടിയെടുത്താൽ മന്ത്രിമാർ മര്യാദ പഠിക്കും എന്നാണ് സി പി എമ്മിലെ ഒരു ഉന്നതൻ പറഞ്ഞത്. എന്നാൽ മുന്നണിയിലെ തർക്കത്തിൽ സി പി എമ്മിന് മുന്നിൽ പോംവഴികളില്ല. പാർട്ടി യിലെയും മുന്നണിയിലെയും സമീപകാല സംഭവങ്ങൾ പിണറായിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
മന്ത്രി അബ്ദുറഹ്മാനെ തള്ളി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ രംഗത്തെത്തിയത് പാർട്ടിക്കുള്ള വിരോധത്തിലാണ്.. പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് പറഞ്ഞ എം വി ജയരാജൻ, പട്ടിണി പാവങ്ങൾ കളി കാണേണ്ട എന്ന് പറയരുതെന്നും വിമര്‍ശിച്ചു.
ക്ഷീര വികസന വകുപ്പിൻ്റെ പാൽ പരിശോധനയുമായി ബന്ധപ്പെട്ടാണ് മന്ത്രിമാരായ ചിഞ്ചുറാണിയും വീണാ ജോർജും ഉടക്കിയത്. പൊതുവേ നിശബ്ദയാണ് ചിഞ്ചു റാണി. വീണാ ജോർജും സാധാരണ ആരോടും കൊമ്പുകോർക്കാറില്ല. എന്നാൽ ഇരുവരും പാലിൻ്റെ പേരിൽ കോർത്തു. സി പി ഐ മന്ത്രിമാർക്ക് പൊതുവേ വീണാ ജോർജിനോട് മമതയില്ല. ജനപ്രതിനിധികൾ വിളിച്ചാൽ ആരോഗ്യ മന്ത്രി ഫോൺ എടുക്കാറില്ലെന്നാണ് പ്രധാന പരാതി.
കെ.എൻ.ബാലഗോപാലും തോമസ് ഐസക്കും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്നമൊന്നുമില്ലെങ്കിലും അപ്രതീക്ഷിതമായാണ് പൊട്ടിത്തെറിയുണ്ടായത്.
കിഫ് ബി യുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. ഐസക്കിൻ്റെ സ്വപ്ന പദ്ധതിയായ കിഫ് ബിക്കെതിരെ ബാലഗോപാൽ രംഗത്തു വന്നതാണ് ഐസക്കിനെ പ്രകോപിപ്പിച്ചത്. സീനിയർ നേതാവായ തന്നെ ബാലഗോപാൽ അധിക്ഷേപിക്കുന്നുവെന്നാണ് ഐസക്കിൻ്റെ പരാതി. ഇതിനെതിരെയാണ് ഐസക് എം.വി. ഗോവിന്ദനെ പരാതി അറിയിച്ചത്. എം.വി.ഗോവിന്ദൻ ഐസക്കിനും ബാലഗോപാലിനുമിടയിൽ നിരായുധനും നിസംഗനുമാകുന്നു. പിണറായിയുടെ അറിവോടെയാണ് തനിക്കെതിരെ ബാലഗോപാൽ നീങ്ങുന്നതെന്ന് ഐസക്ക് കരുതുന്നു.താൻ പണികൊടുക്കാൻ പിണറായിയുടെ കാര്യം പോക്കാണെന്നാണ് ഐസക്ക് അടുപ്പക്കാരോട് പറയുന്നത്.
പാലായിൽ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണഭൂതനായ സി പി എം കൗൺസിലറെ നഗരസഭാ ചെയർമാനാക്കുന്നതായി ബന്ധപ്പെട്ട് ഉണ്ടായ വഴക്കുകളാണ് മറ്റൊരു പ്രധാന വിവാദം.ബിനു പുളിക്ക കണ്ടത്തെ നഗര സഭാ ചെയർമാനാക്കണമെന്ന് മന്ത്രി.വാസവൻ ആവശ്യപ്പെട്ടു. മുന്നണിയിലെ മൂന്നാം ഘടകകക്ഷിയുടെ നേതാവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം തീർത്തും ഗൗരവകരമാണ്. കേരള കോൺഗ്രസിന് ഭൂരിപക്ഷമുള്ള നഗരസഭയിൽ സി പി എം ചെയർമാൻ സ്ഥാനം ആവശ്യപ്പെടാൻ കാരണം ബിനു പുളിക്കകണ്ടത്തെ മുന്നിൽ കണ്ടാണ്.
മാണി സി കാപ്പനുമായി അടുപ്പം പുലർത്തുന്ന പാർട്ടി പ്രവർത്തകനാണ് ബിനു. ഇയാൾക്ക് സി പി എം സംസ്ഥാന കമ്മിറ്റിയിൽ വേണ്ടത്ര പിന്തുണയില്ല. എന്നിട്ടും ബിനുവിന് വേണ്ടി ജില്ലയിലെ സി പി എം നേതാക്കൾ അണിനിരക്കുന്നതിലാണ് സംസ്ഥാന കമ്മിറ്റിക്ക് നീരസം. തന്ത്രപരമായാണ് ജോസ് കെ മാണി ഈ പ്രതിസന്ധിയെ നേരിട്ടത്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ജോസിനെ പിണക്കാൻ താൽപ്പര്യമില്ല.വാസവൻ്റെ ആവശ്യം ഇവർ നിരാകരിക്കുന്നത് ഇതുകൊണ്ടാണ്. എന്നാൽ ബിനുവിന് വേണ്ടി നിലകൊള്ളുകയാണ് സി പി എം. ഇത് കോട്ടയം ജില്ലയിൽ കേരള കോൺഗ്രസുമായുള്ള ബന്ധം തെറ്റിക്കുമെന്ന് ഉറപ്പാണ്.
ഇത്തരത്തിൽ മുന്നണിയും സർക്കാരും വിവരണാതീതമായ പ്രതിസന്ധിയിൽ അകപ്പെട്ടതോട മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 20 മന്ത്രിമാർക്കാണ് അടിയന്തരാവസ്ഥ ബാധകം. മന്ത്രിമാരുടെ സ്റ്റാഫിനും അടിയന്തരാവസ്ഥയിലെ കർശന നിയമങ്ങൾ ബാധകമാണ്. സജി ചെറിയാൻ രാജിവച്ച പശ്ചാത്തലത്തിൽ നേരത്തെ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നെങ്കിലും മന്ത്രി അബ്ദുറഹ്മാൻ അത് ഭേദിച്ചു. ഈ സാഹചര്യത്തിലാണ് രണ്ടാമതും മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. മന്ത്രിമാർക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മുന്നണിയിലും നിലവിൽ വരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
മന്ത്രിമാർ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്. സ്വകാര്യ സംഭാഷണം നടത്തുന്നതിനും ഫോണിൽ സംസാരിക്കുന്നതിനും നിയന്ത്രണം ബാധകമാണ്.
കുറെ മാസങ്ങൾക്ക് മുമ്പ് തികച്ചും അപ്രതീക്ഷിതമായുള്ള സജി ചെറിയാൻ്റെ രാജി മുഖ്യമന്ത്രിയെ ഞെട്ടിച്ചു കളഞ്ഞു. ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലെന്ന കർശന നിർദ്ദേശം അന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നൽകിയിരുന്നു.
മുമ്പും മന്ത്രിമാർ ഇത്തരത്തിൽ നിലവിട്ട് പെരുമാറിയിട്ടുണ്ട്. അന്നെല്ലാം അവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുണ്ടായിരുന്നു.എന്നാൽ സജി ചെറിയാൻ്റെ നീക്കം അപ്രതീക്ഷിതമായതിനാൽ മുഖ്യമന്ത്രിക്ക് അതിന് കഴിഞ്ഞില്ല. അബ്ദുറഹ്മാൻ്റെ വീണുപോയ വാക്കും തികച്ചും അപ്രതീക്ഷിതമായിരുന്നു.
സർക്കാർ നയങ്ങൾ മന്ത്രിമാർ വാർത്താ സമ്മേളനം നടത്തി ജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിക്കണമെന്ന് സി പി എം മന്ത്രിമാർക്ക് ഒരിക്കൽ നിർദ്ദേശം നൽകിയതാണ്. ആരോഗ്യ മന്ത്രി വീണാ ജോർജിന് പത്രസമ്മേളനത്തിലെ പിഴവ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അന്ന് പാർട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടത്.
മന്ത്രിമാർ പത്രസമ്മേളനം നടത്തുന്ന രീതിയോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ല. എല്ലാം മുഖ്യമന്ത്രിയിലൂടെ നീങ്ങിയാൽ മതിയെന്നാണ് പിണറായി ആഗ്രഹിക്കുന്നത്. മന്ത്രിമാർ സർക്കാർ നയം പ്രഖ്യാപിക്കുന്ന പതിവ് പിണറായി മന്ത്രിസഭയിൽ ഇല്ല. മന്ത്രിമാർക്ക് എടുത്തു പറയത്തക്ക പ്രാധാന്യം മുഖ്യമന്ത്രി നൽകാറുമില്ല. മുഖ്യമന്ത്രിയുടെ അനിഷ്ടം മനസിലാക്കി പല മന്ത്രിമാരും പത്ര സമ്മേളനങ്ങൾ നടത്താറില്ല. എന്നാൽ മന്ത്രി വീണാ ജോർജ് ഒരിക്കൽ അബദ്ധത്തിൽ പെട്ടു. കോവിഡുമായി ബന്ധപ്പെട്ട് മുൻമന്ത്രി കെ.കെ. ഷൈലജക്ക് നൽകിയ പരോക്ഷ മറുപടിയാണ് വീണാ ജോർജിനെ ബുദ്ധിമുട്ടിലാക്കിയത്. സംഗതി വിവാദമായതോടെ മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി തോന്നി. അദ്ദേഹത്തിൻറെ ഓഫീസ് അക്കാര്യം മന്ത്രിയെ അറിയിച്ചു.
'ഓണം എത്താറായി, ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കണം, ആഘോഷങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം. ചടങ്ങുകള്‍ ഒഴിവാക്കണം, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഓണമായാലും ബക്രീദായാലും ആള്‍ക്കൂട്ടം രോഗവ്യാപനം വർധിപ്പിക്കും എന്നാണ് മന്ത്രി പത്തനംതിട്ടയിൽ വിശദീകരിച്ചത്. ഇതിൽ പ്രത്യക്ഷത്തിൽ യാതൊരു തെറ്റുമില്ല. മുൻമന്ത്രി കെ.കെ. ഷൈലജ പലവട്ടം ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
എന്നാൽ മന്ത്രിക്ക് സംഭവിച്ച അബദ്ധം ഇതൊന്നുമായിരുന്നില്ല. മന്ത്രിയുടെ മതവുമായി ചിലർ ഇതിനെ കൂട്ടിവായിച്ചു. സർക്കാരാകട്ടെ ലോക് ഡൗണിൽ ഇളവ് നൽകി എല്ലാം തുറന്നു കൊടുക്കാനുള്ള പദധതി ആസൂത്രണം ചെയ്യുന്ന സമയത്തായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മന്ത്രിയുടെ പ്രസ്താവന പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യസംഘത്തിൻറെ പരിശോധനയ്ക്കിടയിൽ മന്ത്രി നൽകിയ മുന്നറിയിപ്പ് വലിയ വാർത്തയായി തീർന്നു. സർക്കാർ നിയന്ത്രണങ്ങളില്‍ ഇളവ് ആലോചിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വിശദീകരണം വന്നത്. കേന്ദ്രമാകട്ടെ ഓണത്തിൽ പോലും ഇളവ് നൽകരുതെന്ന അഭിപ്രായക്കാരായിരുന്നു.. രാജ്യത്ത് കോവിഡ് ഉയർന്നു നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിൻറെ സ്ഥിതി അതീവ ഗൗരവമാണെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ അഭിപ്രായം.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കാണ് അടുത്ത ക്വട്ടേഷൻ കിട്ടിയത്.. കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും പേരു വിവരങ്ങള്‍ അടക്കം പ്രഖ്യാപിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കാനിരുന്ന പേരുകാരിൽ 70 ശതമാനവും ഒരു പ്രത്യേക വിഭാഗത്തിലുള്ളവരുടേതായിരുന്നു. പേരുകൾ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് സർക്കാരിന് പൂർണതോതിൽ എതിരാവുമായിരുന്നു. ശിവൻകുട്ടിയുടെ മനസിലിരുപ്പ് മനസിലാക്കിയ മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ അതിൽ നിന്ന് വിലക്കിയത്.
എല്ലാ ജില്ലകളില്‍ നിന്നുള്ള വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപക പട്ടിക വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് വാക്‌സിന്‍ അലര്‍ജി ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം മതകാരണങ്ങളാല്‍ ആണ് വാക്‌സിന്‍ വിരുദ്ധത കാട്ടിയതെന്നാണ് വകുപ്പിൽ നിന്നും മനസിലാക്കുന്നത്. ഇവരുടെ പേര് പരസ്യപ്പെടുത്താനായിരുന്നു വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്. പരസ്യപ്പെടുത്തുമെന്നും ഇവരുടെ വിവരങ്ങള്‍ സമൂഹം അറിയട്ടെ എന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.
മന്ത്രി വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമായതോടെ ചില മതസംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുകയായിരുന്നു. പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ അതു ഒരു മതത്തെ മാത്രം വേട്ടയാടാന്‍ ഇടയാക്കുമെന്നും കടുത്ത സമ്മര്‍ദം ചെലുത്തിയിട്ട് ആയാലും വാക്‌സിന്‍ എടുക്കാത്തവരെ അതിനു പ്രേരിപ്പിക്കാമെന്നും ഇവര്‍ അറിയിക്കുയായിരുന്നു. ഇതോടെയാണ് പട്ടിക പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു.. എന്നാല്‍, താന്‍ മാധ്യമങ്ങളോട് പട്ടിക പ്രഖ്യാപിക്കുമെന്ന് അറിയിച്ചതാണെന്ന് മന്ത്രി അറിയിച്ചതോടെ അധ്യാപകരുടെ എണ്ണം മാത്രം ജില്ല അടിസ്ഥാനത്തില്‍ പുറത്തുവിടാനും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് സ്വകാര്യമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടാകുന്നതിന് മുമ്പ് എല്ലാ മന്ത്രിമാരും നയപരമായ വിഷയങ്ങളിൽ ഇടപെടുമ്പോൾ താനുമായി കൂടിയാലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഐ.എം.ജിയിൽ നടന്ന ക്ലാസിലും അദ്ദേഹം ഇതേ കാര്യം ആവർത്തിച്ചിരുന്നു.
പിണറായി വിജയൻ്റെ അടുത്ത ഉഗ്രശാസനം ഫോണെടുക്കണം എന്നതായിരുന്നു.. മന്ത്രിമാരും എം എൽ എ മാരും ഫോണെടുക്കണം. ഏതെങ്കിലും കാരണത്താൽ ഫോൺ എടുക്കാൻ സാധിക്കാതെ വന്നാൽ തിരികെ വിളിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. മന്ത്രി വീണാ ജോർജ് ഫോണെടുക്കാറില്ലെന്ന അഭിപ്രായം സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്നുയർന്ന സാഹചര്യത്തിലാണ് ഫോണെടുക്കണമെന്ന സന്ദേശം സി പി എം തലത്തിൽ നൽകിയത്.
യു. പ്രതിഭ എം എൽ എയാണ് മന്ത്രിക്കെതിരെ പരോക്ഷ മായി ആരോപണം ഉന്നയിച്ചത്. തനിക്ക് എറെ അടുപ്പമുള്ള മന്ത്രി വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്നാണ് പ്രതിഭ പറഞ്ഞത്.അതിന് പിന്നാലെ ഫോണെടുക്കാത്ത മന്ത്രി വീണയാണെന്ന് കേരളം അറിഞ്ഞു.
ഇനി ഒരു സജി ചെറിയാൻ ആവർത്തിക്കരുതെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ അബ്ദുറഹ്മാന് സജിയുടെ പ്രേതം ആവേശിച്ചു. ഇതേ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എല്ലാ മന്ത്രിമാരുടെയും ഓഫീസിലും ഇനി മുഖ്യമന്ത്രിയുടെ നിഴൽ സാന്നിധ്യമുണ്ടാവും. മുഖ്യമന്ത്രിയെ പേടിച്ച് മന്ത്രിമാർ മാളത്തിലൊളിച്ചെന്നാണ് വിവരം.
ഏതായാലും പാർട്ടി നേതാക്കളും മുഖ്യമന്ത്രിയിൽ നിന്നും അടി വാങ്ങുമെന്ന അവസ്ഥയിലാണ്. മര്യാദ പഠിച്ചില്ലെങ്കിൽ മുന്നണിയും സർക്കാരും പ്രതിസന്ധിയിലാവുമെന്ന ചിന്ത മുഖ്യമന്ത്രിയിൽ തുടങ്ങിക്കഴിഞ്ഞു. 2024 ൽ പിണറായി പ്രതിസന്ധിയിലാവുന്ന ജ്യോതിഷ പ്രവചനം സത്യമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.
https://www.facebook.com/Malayalivartha
























