രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 75 വയസ്....

രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 75 വയസ്.... സ്വതന്ത്ര്യ ഇന്ത്യയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു മഹാത്മാ ഗാന്ധിക്ക്.
വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും സത്യസന്ധതയും ധാര്‍മികതയും സംശുദ്ധിയും എന്നതായിരുന്നു അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന വാക്യം എംകെ ഗാന്ധി എങ്ങനെ മഹാത്മാഗാന്ധിയായി എന്നതിന്റെ നേര്‍സാക്ഷ്യമാണ്.
പട്ടിണിക്കാരിലും താഴേക്കിടയിലുള്ളവരിലുമാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. അവരുടെ വളര്‍ച്ചയാണ് അദ്ദേഹം സ്വപ്നം കണ്ടത്. എന്നാല്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും മുന്‍പേ അദ്ദേഹം വീണു പോയി.
ഒരു മതഭ്രാന്തന്റെ തോക്കില്‍ നിന്നു വന്ന മൂന്നു ബുള്ളറ്റുകള്‍ തുളച്ചു കയറിയത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് മാത്രമല്ല ഇന്ത്യയുടെ ഹൃദയത്തിലേക്കു കൂടിയാണ്. രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 75 വയസ് തികയുന്നത്.
1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്‌സേയുടെ തോക്കിന് ഗാന്ധിജി ഇരയാകുന്നത്. പ്രാര്‍ത്ഥന യോഗത്തിനിടെയായിരുന്നു അത്. ഗാന്ധിജിയുടെ കാല്‍ തൊട്ടു വന്ദിക്കാനായി എത്തിയ ആള്‍ ബെറെറ്റ പിസ്റ്റള്‍ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നു.
വെടിയേറ്റ് നിലംപതിച്ച ആ മഹാത്മാവിന്റെ ചുണ്ടില്‍ ഹേ റാം വിളികളാണുണ്ടായിരുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ഗാന്ധിജിയുടെ 168ാം ദിവസമായിരുന്നു അത്. മഹാത്മാവിന്റെ വിയോഗം രാജ്യത്തെ അറിയിക്കാന്‍ ചെയ്ത പ്രസംഗത്തില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഇങ്ങനെ മന്ത്രിച്ചു;' നമ്മുടെ ജീവിതങ്ങളില്‍നിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സര്‍വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു...' എന്നാല്‍ ആ വെളിച്ചം ഇന്നും ഇന്ത്യയില്‍ അവശേഷിക്കുകയാണ്.
ജീവിതശൈലിയാണ് മനുഷ്യന്റെ നിലനില്‍പ്പിന്റെ ആധാരമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായ കാലത്താണ് നമ്മുടെ അതിജീവനം.
"
https://www.facebook.com/Malayalivartha























