അച്ഛന്‍പോലും കയ്യടിച്ചു... കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പറ്റുമോയെന്ന് നോക്കി കോണ്‍ഗ്രസ് തില്ലങ്കേരിയില്‍ ഇടപെടുന്നു; ആകാശിനെ പുറത്താക്കിയത് താന്‍ ജില്ലാ സെക്രട്ടറിയായിരിക്കെയെന്ന് പി ജയരാജന്‍; ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തില്‍ പങ്കെടുത്ത് ആകാശിന്റെ അച്ഛനും

വളരെ കാലത്തിന് ശേഷം സിപിഎം നേതാവ് പി ജയരാജന്റെ ഒരു പൊതു പ്രസംഗം വന്നത് പിജെ ആര്‍മിയെ ആവേശത്തിലാക്കി. തങ്ങളില്‍ ഒരാളായ ആകാശ് തില്ലങ്കേരിയ്ക്ക് എതിരെയുള്ള യോഗമാണെങ്കിലും പിജെ ആര്‍മി ആവേശത്തിലായിരുന്നു. പി ജയരാജന്‍ പഴയ ആവേശത്തില്‍ കത്തിക്കയറുകയായിരുന്നു.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പറ്റുമോയെന്ന് നോക്കി കോണ്‍ഗ്രസ് തില്ലങ്കേരിയില്‍ ഇടപെടുകയാണെന്ന് പി ജയരാജന്‍ പറഞ്ഞു. പി ജയരാജന്‍ തില്ലങ്കേരിയിലേക്ക് എന്ന് ഗോളാന്തര യാത്ര നടത്തിയത് പോലെ വാര്‍ത്ത വന്നു. തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണ്.
തില്ലങ്കേരിയിലെ പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നേരിടാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. സി പി എമ്മിനെ എങ്ങനെ തകര്‍ക്കാം എന്നാണ് മധ്യമങ്ങള്‍ ശ്രമിക്കുന്നത്. തില്ലങ്കേരിയിലേക്ക് അല്ലാതെ താന്‍ വേറെ എങ്ങോട്ടാണ് പോകേണ്ടത്? തില്ലങ്കേരിയെ പറ്റി ബൈറ്റ് വേണമെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ സമീപിച്ചു.
525 പാര്‍ട്ടി മെമ്പര്‍മാരുണ്ട് ഇവിടെ. അവരാണ് പാര്‍ട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. ഞാന്‍ ജില്ല സെക്രട്ടറി ആയപ്പോള്‍ ആകാശിനെ പുറത്താക്കി. എടയന്നൂര്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സംഭവത്തിലെ മുഴുവന്‍ ആളുകളെയും പാര്‍ട്ടി പുറത്താക്കി. ആ സംഭവത്തെ പാര്‍ട്ടി തള്ളി പറഞ്ഞു. എടയന്നൂരിലെ സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താന്‍ അന്ന് ജില്ല സെക്രട്ടറിയാണെന്നും പി ജയരാജന്‍ പറഞ്ഞു.
ഇവിടുത്തെ ആദ്യകാല കമ്യൂണിസ്റ്റുകള്‍ ഒരു കൊട്ടേഷന്റെയും പിന്നാലെ പോയവരല്ലെന്ന് പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദുരാഷ്ട്രമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ദൈവിക രാഷ്ട്രമാണ്. എന്നുവെച്ചാല്‍ ഇസ്ലാമിക രാഷ്ട്രം. ഇവര്‍ തമ്മില്‍ രഹസ്യ ആലോചന നടത്തി. കീഴടങ്ങലിന്റെ നാനാവിധത്തിലുള്ള പ്രകടനമാണിത്. ആര്‍എസ്എസ് രൂപീകരിച്ചിട്ട് 100 വര്‍ഷം തികയാന്‍ പോവുകയാണ് 2025 ല്‍. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമം.
കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ എടുക്കാത്ത മുക്കാലാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയപ്പോള്‍ വലതുപക്ഷ ശക്തികള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണിത്. സിപിഎമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുത്താണ് ആര്‍എസ്എസ് വന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദി അധികാരത്തില്‍ വന്നാല്‍ സാമൂഹ്യനീതിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാകില്ല.
എടയന്നൂര്‍ സംഭവത്തിലെ മുഴുവന്‍ ആളുകളെയും പുറത്താക്കി. ആ സംഭവത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞു. എടയന്നൂരിലെ സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താന്‍ അന്ന് ജില്ല സെക്രട്ടറിയാണ്. എടയന്നൂരില്‍ മരിച്ച ആളെ മാത്രം കോണ്‍ഗ്രസ് ഇപ്പോള്‍ ഓര്‍ക്കുന്നു. എന്നാല്‍ ആര്‍എസ്എസ് കൊലപ്പെടുത്തിയ കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് മറന്ന് പോവുന്നു. കൊട്ടേഷന്‍ സംഘാംഗങ്ങളെ ജില്ല സെകട്ടറി പേരെടുത്ത് തള്ളിപ്പറഞ്ഞു. സംരക്ഷിക്കാതിരിക്കുമ്പോള്‍ പല വഴിക്ക് സഞ്ചരിക്കേണ്ടി വരും എന്ന് പറഞ്ഞവരുമായി സന്ധിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി. സി പി എമ്മില്‍ ഭിന്നതയില്ല. എല്ലാ കാലത്തും കൊട്ടേഷനെ എതിര്‍ത്തവരാണ് സിപിഎമ്മെന്നും പി ജയരാജന്‍ വ്യക്തമാക്കി.
തില്ലങ്കേരിയില്‍ എന്തോ കുഴപ്പമുണ്ടെന്ന് തെറ്റിദ്ധാരണ പരത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സിപിഎമ്മിനകത്ത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. നിങ്ങളും ഇ പി യും തമ്മിലുള്ള പ്രശ്‌നമാണ് ഇതിന് പിന്നിലെന്ന് തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ ങ്ങങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും കഴിഞ്ഞ ദിവസവും കണ്ടതാണെന്നും താന്‍ അയാളോട് പറഞ്ഞു.
അതേസമയം ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തില്‍ ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവിയും പങ്കെടുത്തു. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാന്‍ കോടതിയിലെത്തിയത്. പാര്‍ട്ടി വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തില്‍ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കല്‍ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്.
"
https://www.facebook.com/Malayalivartha






















