ഏഴ് മാസത്തോളം വട്ടം ചുറ്റിച്ചു... ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ യുവതി മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു; കൊലയാളിയെ തിരിച്ചറിയാതെ പോലീസ്; അസമില്‍ ഗുവാഹത്തിക്കു സമീപം നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ യുവതി അറസ്റ്റില്‍

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ് അസമില്‍ ഗുവാഹത്തിയില്‍ നിന്നും പുറത്ത് വരുന്നത്. ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ യുവതി, മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. വന്ദന കലിറ്റ എന്ന യുവതിയാണ്, കാമുകന്റെ സഹായത്തോടെ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്.
ഇവരുടെ വിവാഹേതര ബന്ധമാണ്, ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. ഏഴു മാസം മുന്‍പു നടന്ന കൊലപാതകം, തിങ്കളാഴ്ചയാണു പുറത്തറിഞ്ഞത്. വന്ദനയുടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഇയാളുടെ മാതാവ് ശങ്കരി ഡേ എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ വന്ദന തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തിയത്.
കൊലപാതകത്തിനും തെളിവു നശിപ്പിക്കാനും വന്ദനയെ സഹായിച്ച അരൂപ് ദേക്ക, ധന്‍ജിത് ദേക്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17നായിരുന്നു സംഭവം. മൂന്നു ദിവസത്തോളം ഫ്രിജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍, വനന്ദയും കാമുകനും ചേര്‍ന്ന് 150 കിലോമീറ്ററോളം അകലെ, അയല്‍ സംസ്ഥാനമായ മേഘാലയയിലെ ചിറാപൂഞ്ചിയിലെത്തിച്ച് ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു.
മേഘാലയയിലെ ചിറാപൂഞ്ചിയിലാണ് വന്ദനയും കാമുകനും ചേര്‍ന്ന് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. വന്ദനയുമായി പൊലീസ് സംഘം അവിടെപ്പോയി തെളിവെടുപ്പ് നടത്തി. ഇരുവരെയും കൊലപ്പെടുത്തിയശേഷം വന്ദനയാണു മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. പിന്നീട് ഇവ ഫ്രിജിനുള്ളില്‍ സൂക്ഷിച്ചതായും പൊലീസ് ഓഫിസര്‍ വെളിപ്പെടുത്തി.
സമാനമായ നിരവധി വാര്‍ത്തകളാണ് അടുത്തിടെ കേട്ടത്. ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജില്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവ് അടുത്തിടെ അറസ്റ്റിലായിരുന്നു. ഏറെ ചര്‍ച്ചയായ ശ്രദ്ധ വോക്കര്‍ കൊലപാതകത്തിനു സമാനമാണു പുതിയ സംഭവം. നിക്കി യാദവ് (23) കൊല്ലപ്പെട്ട കേസില്‍ പങ്കാളി സഹില്‍ ഗെലോട്ട് (24) ആണ് അറസ്റ്റിലായത്.
ഹരിയാന സ്വദേശിയായ നിക്കിയെ ഡേറ്റാ കേബിള്‍ ഉപയോഗിച്ചാണു കൊലപ്പെടുത്തിയതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിനു മുന്‍പ് നിക്കിയും സഹിലും തമ്മില്‍ കാറില്‍വച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായി. നിക്കിയെ വകവരുത്തിയ ദിവസം സഹില്‍ മറ്റൊരു യുവതിയെ വിവാഹവും കഴിച്ചു.
ഫാര്‍മ വിദ്യാര്‍ഥിയായ സഹിലിന്റെ കുടുംബം പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ധാബ നടത്തുകയാണ്. കൊലയ്ക്കുശേഷം ഇയാള്‍ നിക്കിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. നിക്കിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. നിക്കി എവിടെപ്പോയെന്നു കുടുംബത്തിന് അറിവുണ്ടായിരുന്നില്ല. അന്വേഷണത്തിന് ഒടുവില്‍ പൊലീസ് മൃതദേഹം കണ്ടെത്തി പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ തയാറെടുപ്പിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. വര്‍ഷങ്ങളായി ബന്ധത്തിലാണെങ്കിലും സഹിലിന്റെ വിവാഹം നേരത്തേ ഉറപ്പിച്ചതാണെന്ന കാര്യം നിക്കിക്ക് അറിയില്ലായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നു നിക്കിയുടെ പിതാവ് സുനില്‍ യാദവ് ആവശ്യപ്പെട്ടു.
അതേസമയം സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിന്റെ പേരില്‍ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെച്ച് 23 കാരനും വാര്‍ത്തയായി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. സൂക്ഷിച്ചു വെച്ച് രണ്ട് ദിവസം കഴിഞ്ഞതോടെ സമീപത്ത് ദുര്‍ഗന്ധം വമിച്ചു. ഇതോടെ അയല്‍വാസികള്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് 93കാരന്റെ മൃതദേഹം ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തത്.
"
https://www.facebook.com/Malayalivartha






















