പാർട്ടിയെ വെട്ടിലാക്കി വെളിപ്പെടുത്തൽ നടത്തിയ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ സിപിഎം പരസ്യമായി പേരെടുത്തു പറഞ്ഞു തള്ളി.... ആകാശിന്റെയും കൂട്ടരുടെയും കണ്ണിലുണ്ണിയായ നേതാവ് പി.ജയരാജനെക്കൊണ്ടു തന്നെ ആ ദൗത്യം പാർട്ടി നടപ്പാക്കി....

സംസ്ഥാന സെക്രട്ടറി ജനകീയ പ്രതിരോധ ജാഥയ്ക്കു തുടക്കമിട്ട അതേസമയം തില്ലങ്കേരിയിൽ വിശദീകരണം നടത്തേണ്ടിവന്നതു പാർട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്നു വ്യക്തമാക്കുന്നതായി. ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിഷയം കൈക്കാര്യം ചെയ്യുന്നതിൽ സി.പി. എം നേതൃത്വം പരാജയപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ രണ്ടു കോടിയോളം രൂപ രൂപയോളം ചെലവഴിച്ചു സി.ബി. ഐ അന്വേഷണം ഒഴിവാക്കാൻ പെടാപ്പാടുപ്പെടുന്ന കേസിൽ പാർട്ടി നേതാക്കൾക്കെതിരെ തന്നെ ആരോപണങ്ങൾ ഉയരാൻ സാധ്യതയേറിയത്.
എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിന്റെ പങ്കിനെ പറ്റി സമൂഹ മാധ്യമത്തിൽ പരാമർശിച്ചതിനെ സ്പർശിക്കാതെയാണ് സിപിഎം വിശദീകരണ യോഗത്തിൽ പി.ജയരാജനും, എം വിജയരാജനും ആകാശിനെ പേരെടുത്തു പറഞ്ഞ് ക്വട്ടേഷൻ നേതാവായി ചിത്രീകരിച്ചത്.
എടയന്നൂരിലെ നേതൃത്വം പറഞ്ഞിട്ട് തന്നെയാണ് ഷുഹൈബിനെ വധിച്ചതെന്ന് വിവാദമായ പോസ്റ്റിൽ നടത്തിയ മറുപടിയിൽ കൊല്ലിച്ചതു പാർട്ടി നേതാക്കളാണെന്ന് ആകാശ് തില്ലങ്കേരി പറഞ്ഞതിനെ പറ്റി ഒരു വാക്കു പോലും പറയാതെ ശ്രദ്ധയോടെയാണ് പി.ജയരാജനും, എം വിജയരാജനും പ്രസംഗിച്ചത്. ഇത് വരും ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വം ആയുധമാക്കിയെടുക്കുക തന്നെ ചെയ്യും. ക്വട്ടേഷൻ രാഷ്ട്രീയം, തലയിൽ ചുകപ്പ് കെട്ടൽ തുടങ്ങിയ പരാമർശങ്ങളിലൂടെ വിമർശനം ഉന്നയിച്ചതല്ലാതെ, വിവാദത്തിൽ പെട്ട എടയന്നൂരിലെ നേതാക്കൾക്ക് ജോലി ലഭിച്ചതും, കൊന്നവർ പുറത്തും, പിണ്ഡം വെയ്ക്കലും എന്ന ആകാശിന്റെ തുറന്നു പറച്ചിലിന് ഒരു മറുപടിയും നൽകാൻ സിപിഎമ്മിന് കഴിഞ്ഞില്ല എന്നത് വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ശക്തി പകരും.
ആകാശിനെ പിണക്കിയാൽ ഷുഹൈബ് വധത്തിലെ പാർട്ടി പങ്ക് അന്വേഷണ വിധേയമാകുമെന്ന ആശങ്ക സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്. സി ബി ഐ അന്വേഷണത്തെ ഇടതുപക്ഷ സർക്കാർ കോടതിയിൽ എതിർത്തതും, ആകാശിന്റെ കുമ്പസാരവും ഷുഹൈബ് വധത്തിലെ തുടരന്വേഷണ സാധ്യതയ്ക്ക് ശക്തിയേകുന്നതാണ്. ആകാശ് തില്ലങ്കേരിയെ പേരെടുത്തു തള്ളിപ്പറയുന്ന സിപിഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ പങ്കെടുത്ത് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവി മൂകസാക്ഷിയായി ഇരുന്നിരുന്നു.
ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാൻ കോടതിയിലെത്തിയത്. പാർട്ടി വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തിൽ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കൽ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്.
തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണമെന്ന് ഷാജി പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ ആകാശിനോട് അല്ല നാട്ടുകാരോട് പാർട്ടി മാപ്പ് ചോദിക്കും. ഷാജറിനെ കൊണ്ട് ട്രോഫി കൊടുപ്പിച്ചത് ആകാശിന്റെ ബുദ്ധിയാണ്. ക്വട്ടേഷന്റെ ഭാഗമാണ് ഷാജറും എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനമാണ് ആകാശ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്ന് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ് ആകാശ് തില്ലങ്കേരി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ പോലും പാർട്ടിക്ക് വേണ്ടി ആകാശ് പ്രവർത്തിച്ചിട്ടില്ല. പല സന്ദർഭങ്ങളിലും പാർട്ടി ആകാശിനെ ഉപദേശിച്ചതാണെന്നും ഷാജി പറഞ്ഞു.
ഇതിനിടെ, സൈബർ പോരാളി ആകാശ് തില്ലങ്കേരിയെ പേരെടുത്തു വിമർശിച്ചുകൊണ്ടു ആകാശിന്റെ ജനാട്ടിൽ തന്നെ സ്വന്തം പിതാവിനെ സാക്ഷിയാക്കി കൊണ്ടു സി.പി. എം നേതാക്കളായ എം.വി ജയരാജനും പി.ജയരാജനും ആഞ്ഞടിച്ചത് സി.പി. എമ്മിൽ അസാധാരണ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടി അംഗമായ പിതാവിനെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗത്തിലാണ് ക്വട്ടേഷൻ നേതാവെന്നു പരസ്യമായി മുദ്രകുത്തി പാർട്ടി നേതാക്കൾ ആകാശിനെ തള്ളിപ്പറഞ്ഞത്.
പി.ജയരാജനെ ആരാധനയോടെ കൊണ്ടുനടക്കുന്നവരാണ് ആകാശും കൂട്ടരും. ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖമെന്നും, പ്രദേശത്തെ 37 ബ്രാഞ്ചുകൾക്കു കീഴിലെ 520 അംഗങ്ങളും നേതൃത്വവുമാണ് അതെന്നും പി.ജയരാജൻ പ്രഖ്യാപിച്ചു. ആകാശിന്റെ പിതാവും പാർട്ടി അംഗവുമായ രവീന്ദ്രനെ സദസ്സിൽ മുന്നിലിരുത്തിയായിരുന്നു പി.ജയരാജന്റെ പ്രഖ്യാപനം. ക്വട്ടേഷൻ സംഘത്തിന്റെ ഒരു സഹായവും പാർട്ടിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ സെക്രട്ടറിയായിരുന്ന അവസരത്തിൽ തന്നെ ആകാശ് തില്ലങ്കേരിയെ പുറത്താക്കിയിരുന്നു. അതിനു മുൻപ് അദ്ദേഹം ചില കേസുകളിൽപ്പെട്ടിരുന്നു. പാർട്ടിക്ക് അംഗീകരിക്കാനാകാത്ത കേസിൽ ഉൾപ്പെട്ടാൽ നടപടി വരും. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ആളുകളെയെല്ലാം പുറത്താക്കി. ആ സംഭവം പാർട്ടി നേരത്തേ തള്ളിപ്പറഞ്ഞതാണെന്നു ജയരാജൻ പറഞ്ഞു.പാർട്ടി സംരക്ഷിക്കാത്തതുകൊണ്ടാണ് പലവഴിക്കു സഞ്ചരിക്കേണ്ടി വന്നതെന്ന ആകാശിന്റെ ആരോപണത്തിനും പി.ജയരാജൻ മറുപടി നൽകി. ത്യാഗം സഹിച്ചവരെല്ലാം പാർട്ടിക്കൊപ്പം നിന്നവരാണെന്നും അവരാരും വഴിവിട്ടു സഞ്ചരിച്ചിട്ടില്ലെന്നും ജയരാജൻ ഓർമപ്പെടുത്തി. ഇ.പി.ജയരാജനും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും പി.ജയരാജൻ പറഞ്ഞു.
ആകാശ് തില്ലങ്കേരിയെ പി.ജയരാജൻ പേരെടുത്തു പറഞ്ഞെങ്കിലും പൊതുയോഗം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അതിനു തയാറായില്ല.പാർട്ടിക്കു വെല്ലുവിളി ഉയർത്തിയ ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും അവരുടെ പ്രിയ നേതാവ് പി.ജയരാജനെക്കൊണ്ടു തന്നെ സിപിഎം തള്ളിപ്പറയിച്ചതോടെ തൽക്കാലം ആശ്വാസമായെങ്കിലും നേതൃത്വത്തിന്റെ ആശങ്ക അവസാനിക്കുന്നില്ല. തില്ലങ്കേരിയിൽ പാർട്ടിയുടെ മുഖം ആകാശ് തില്ലങ്കേരിയും കൂട്ടരുമാണെന്നതുതന്നെ കാരണം. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടിനോട് ആകാശും കൂട്ടരും എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.അതേസമയം ആകാശ് തില്ലങ്കേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ കക്കൂസിൽ ഇരുന്ന് മാത്രം കാണാവുന്നതാണെന്നു സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയായ എം.വി ജയരാജനും പറഞ്ഞു.
സി. പി. എം തില്ലങ്കേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആകാശ് തില്ലങ്കേരി പേരിനൊപ്പമുള്ള തില്ലങ്കേരി അങ്ങ് മാറ്റണം. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെി നാട് ഒരുമിച്ചു നിൽക്കണം,ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി.പി. എം. ക്വട്ടേഷന് രാഷ്ട്രീയമില്ല. അതൊരു സാമൂഹ്യതിന്മായണ്. പെട്ടെന്നുണ്ടാക്കുന്ന പണം കൊണ്ടു ക്വട്ടേഷൻ പ്രവർത്തനം നടത്തുന്നവർ അസാധാരണ ജീവിതമാണ് നയിക്കുന്നത്. സമ്പത്തിലൂടെ എന്തും നേടാവന്നു ഹുങ്കാണ് ഇതിന് പിന്നിൽ. പാർട്ടിയുടെ നവമാധ്യമപ്രചരണം ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചിട്ടില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. ഇവരെയൊക്കെ വളർത്തുന്നത് ചിലമാധ്യമങ്ങളാണ്.കാണ്ടാമൃഗത്തെക്കാൾ ചർമബലമുള്ളവരാണ് കേരളത്തിലെ മാധ്യമങ്ങളെന്നും എം.വി ജയരാജൻ പറഞ്ഞു.
മാധ്യമങ്ങൾ പാർട്ടിയെ വിമർശിക്കുന്നതിൽ തെറ്റില്ല. തെറ്റുണ്ടെങ്കിലും മാധ്യമങ്ങൾ പാർട്ടിയെ വിമർശിക്കണം. പക്ഷേ അവർ പറയുന്ന കാര്യങ്ങൾ ശരിയായിരിക്കണമെന്നും വ്യാജവാർത്തകളുണ്ടാക്കരുതെന്നും എം.വി ജയരാജൻ പറഞ്ഞു. പാർട്ടി ഒരു ക്വട്ടേഷൻ സംഘത്തെയും അനുകൂലിക്കുന്നതില്ല. ഇവരെയൊക്കെ നേരത്തെ തള്ളിപ്പറഞ്ഞതാണെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി. എം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ആകാശ് തില്ലങ്കേരിയും കൂട്ടാളികളും രംഗത്തു വന്നതോടെയാണ് സി.പി. എം രാഷ്ട്രീയവിശദീകരണ യോഗം വിളിച്ചു ചേർത്തത്. ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം.ഷാജറും പ്രസംഗത്തിനിടെ ആകാശ് തില്ലങ്കേരിയെ പേരെടുത്തു പറഞ്ഞുകൊണ്ടു അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.
https://www.facebook.com/Malayalivartha






















