നടി ആക്രമിക്കപ്പെട്ട കേസിൽ നടി മഞ്ജു വാര്യർ വിചാരണ കോടതിയിൽ ഹാജരായി: മഞ്ജുവിന്റെ മൊഴി ഉറ്റുനോക്കി കേരളം....

ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ നടി മഞ്ജു വാര്യർ വിചാരണ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്റെ രണ്ടാംഘട്ട വിസ്താരത്തിനായാണ് മഞ്ജു എത്തിയത്. ഏറെ നിർണായകമാണ് ദിലീപിന്റെ മുൻഭാര്യയും, നടിയുമായ മഞ്ജുവാര്യരുടെ ഇന്നത്തെ മൊഴി. മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴി തന്നെയായിരിക്കും ദിലീപിന്റെ ഭാവി നിശ്ചയിക്കാൻ പോകുന്നതും. കേസിൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖകളിൽ നിന്ന് ദിലീപ് അടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിയുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നത് കൊണ്ട് പ്രോസിക്യൂഷന്റെ ലക്ഷ്യം.
എന്നാൽ മഞ്ജു കോടതിയിലെത്തുന്നത് തടയിടാനുള്ള നീക്കങ്ങളായിരുന്നു ദിലീപ് നടത്തിയത്. മഞ്ജുവിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തുന്ന വാദങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതാണെന്നും ഇനിയും വിസ്തരിക്കേണ്ടതില്ലെന്നുമായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. മഞ്ജുവിന് തന്നോട് വൈരാഗ്യമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ദിലീപിന്റെ എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളി. സാക്ഷികളിൽ ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ നിലപാട്. ഇതോടെയാണ് ഇപ്പോൾ മഞ്ജു കോടതിയിൽ എത്തുന്നതിന് വഴി തെളിഞ്ഞത്. മഞ്ജു കോടതിയിൽ തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുമോയെന്നാണ് ഇനി ചോദ്യം. നേരത്തേ ശബ്ദരേഖയിൽ ഉള്ള സാമ്പിളുകൾ ദിലീപിന്റേതാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം അവർ കോടതിയിലും ആവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി അതിപ്രധാനമാകും.
നടിയെ ആക്രമിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം വിളിച്ച് പറഞ്ഞത് മഞ്ജുവാര്യരാണ്. ആ നിലപാടിൽ നിന്ന് മഞ്ജു ഇതുവരെ മാറിയിട്ടും ഇല്ല. വിസ്താരക്കൂട്ടിലേയ്ക്ക് കയറുമ്പോൾ മഞ്ജു പഴയ മൊഴിയിൽ ഉറച്ച് നിൽക്കുമോ, അതോ മൊഴി മാറ്റുമോ എന്നത് തന്നെയാണ് ഏറെ സുപ്രധാനം. ദിലീപിനെതിരായ പല മുഖ്യ സാക്ഷികളും പല ഘട്ടങ്ങളിലായി മൊഴിമാറ്റിയിരുന്നു. ദിലീപിന് ആശ്വാസമായതും ഈ മൊഴിമാറ്റം തന്നെയാണ്. എന്നാൽ മഞ്ജു തന്റെ മൊഴിയിൽ ഉറച്ച് നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിൽ ഉണ്ട്.
ദിലീപിന് ശക്തമായ ഒരു അടികൂടെയായി മാറി ഈ മൊഴി. പ്രോസിക്യൂഷന്റെ വാദം തന്നെ മഞ്ജുവിനെ ആധാരമാക്കിയുള്ളതാണ്. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യരെ അറിയിച്ചതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് തെളിയിക്കാനാണ് മഞ്ജുവിനെ പ്രധാന സാക്ഷിയാക്കിയത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ ഉറച്ച് നിൽക്കുകയാണ് മഞ്ജു വാര്യർ.
ദിലീപിനെ കുരുക്കിലാക്കുന്ന മഞ്ജുവിന്റെ മൊഴി ഇങ്ങനെ... ദിലീപേട്ടനുമായുള്ള വിവാഹ ശേഷം സിനിമാമേഖലയിൽ നിന്ന് പൂർണമായി മാറി നിൽക്കുകയായിരുന്നു. വീടിന് പുറത്തേയ്ക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപേട്ടനുമായുള്ള കാവ്യയുടെ മെസ്സേജ് ഫോണിൽ ഞാൻ നേരിട്ട് കണ്ടു. അക്കാര്യം ഞാൻ സിനിമാ സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിച്ചിരുന്നു. അതിനെ തുടർന്ന് ആക്രമിക്കപ്പെട്ട നടി അവൾക്ക് അറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.
കാവ്യയെയും ദിലീപേട്ടനെയും കുറിച്ച് അറിഞ്ഞ കാര്യങ്ങൾക്ക് ശക്തി കൂട്ടുന്നതായിരുന്നു അക്കാര്യം. കാവ്യയുമായി ദിലീപേട്ടന് അവിഹിത ബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടർന്ന് വീട്ടിൽ പ്രശ്നം ഉണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ശത്രുത ഉണ്ടായി. ഞാനും ഗീതു മോഹൻദാസും, സംയുക്ത വർമ്മയുമായി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽ വച്ച് നടിയുടെ അച്ഛൻ നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ അത് പറഞ്ഞുകൊടുക്കുവെന്ന് പറഞ്ഞു വഴക്ക് പറഞ്ഞു.
ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേ മറുപടി എന്നോട് പറഞ്ഞു. 2013 ഏപ്രിൽ 17നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേയ്ക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിന് ശേഷം ഗീതു മോഹൻദാസ് ,സംയുക്ത വർമ്മ എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. ഇങ്ങനെയൊക്കെ വളരെ ശക്തമായ മൊഴികളാണ് ദിലീപിനെതിരെയുള്ള മഞ്ജുവിന്റെ വജ്രായുധം. നടി ആക്രമണക്കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുന്ന വേളയിൽ മഞ്ജു ഈ മൊഴികളിൽ തന്നെ വീണ്ടും ഉറച്ച് നിന്നാൽ അതിജീവിതയ്ക്ക് നീതി കിട്ടുക തന്നെ ചെയ്യും എന്നാണ് പ്രോസിക്യൂഷന്റെ വിശ്വാസം.
https://www.facebook.com/Malayalivartha






















