താടിയുള്ള അപ്പനെ പിണറായി പോലീസിന് പേടി, മരണവീട്ടിലെ കരിങ്കൊടി വരെ അഴിച്ചു, കറുത്ത പര്‍ദയിട്ടവരെ തൊട്ടില്ല... കറുപ്പ് വസ്ത്രത്തിന്റെയും കരിങ്കൊടിയുടെയും കാര്യത്തില്‍ പോലും ആഭ്യന്തരവകുപ്പിന് ഇരട്ടത്താപ്പ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹൈന്ദവ വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് ശബരിമല യുവതീപ്രവേശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയും സി.പിഎമ്മും ഫലം വന്നപ്പോള്‍ തോറ്റമ്പി ഓടുകയായിരുന്നു. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ആലപ്പുഴയില്‍ മാത്രമാണ് വിജയിച്ചത്. സഖാക്കളെപ്പോഴും തള്ളുന്നത് പോലെ കനലൊരു തരി മാത്രം അവശേഷിച്ചു.
അടുത്ത കൊല്ലം പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആ തരി കൂടി കെടുത്തുന്ന നിലപാടാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് നടന്ന രണ്ട് സംഭവങ്ങള്‍. കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം മുന്‍ എം.എല്‍.എ, സി.പി കുഞ്ഞുവിന്റെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി എത്തി. അതിന് മുമ്പ് കുഞ്ഞുവിന്റെ വീടിന് തൊട്ടടുത്ത റോഡിലെ പോസ്റ്റില്‍ കെട്ടിയിരുന്ന കരിങ്കൊടി പോലീസ് അഴിച്ചുമാറ്റി.
മരണം നടന്ന വീടുകള്‍ക്ക് മുന്നിലും തൊട്ടടുത്തും കറുത്ത കൊടി കെട്ടുന്നത് കേരളത്തില്‍ സര്‍വസാധാരണമാണ്. പക്ഷെ, അതിനും ഇപ്പോള്‍ പോലീസിന്റെ അനുമതി വേണം. മരണവീട്ടില്‍ വെച്ച് മുഖ്യമന്ത്രിയെ ആരെങ്കിലും കരിങ്കൊടി കാണിക്കുമോ എന്ന് ഭയന്നാണ് ഇത് അഴിച്ചുമാറ്റിയത്. അത്രയ്ക്ക് ബോധമില്ലാത്തവരല്ല മലയാളികള്‍. എന്നിട്ടും പേടി. അതിന് കാരണം മുഖ്യമന്ത്രി തന്നെ മുമ്പ് പലവട്ടം പറഞ്ഞിട്ടുണ്ട്, ' മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടു'. അതുതന്നെയാണ് സത്യവും.
ഇനി രണ്ടാമത്തെ സംഭവം ഇങ്ങിനെയാണ്: ഞായറാഴ്ച കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങാണ് വേദി. പരിപാടിയില്‍ കറുത്ത പര്‍ദയും മാസ്‌കും ധരിച്ച് വേദിയിലും സദസ്സിലും നിരവധി പേര്‍ ഇരിപ്പുണ്ടായിരുന്നു. ഇവരെയാരെയും പോലീസ് തടഞ്ഞില്ല. അതേസമയം പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കാനായി വനിതാ പോലീസ് പ്രത്യേക മുറി ഇവിടെ സജ്ജമാക്കിയിരുന്നു എന്ന് കോണ്‍ഗ്രസ് പറയുന്നു.
കറുപ്പ് വസ്ത്രത്തിന്റെയും കരിങ്കൊടിയുടെയും കാര്യത്തില്‍ പോലും ആഭ്യന്തരവകുപ്പിന് ഇരട്ടത്താപ്പാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ടിനോട് അനുബന്ധിച്ച് കാവി കൊടികെട്ടിയത് പോലീസ് അഴിച്ചുമാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാത്രി ഭക്തജനങ്ങളുടെ വീടുകളില്‍ പരിശോധനയും നടത്തി. മതേരതത്വം എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടവും പറയുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇത്തരത്തില്‍ വിവേചനം കാട്ടുന്നത് ശരിയാണോ?
ന്യൂനപക്ഷങ്ങളെ വീണ്ടും വോട്ട് ബാങ്കാക്കി മാറ്റാനുള്ള ശ്രമമാണ് സി.പി.എം മുന്നോട്ട് വയ്ക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് അത് മനസ്സിലാക്കാം. മുസ്‌ലിം സ്ത്രീകള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച മുത്തലാഖ് നിയമത്തിനെതിരെ പിണറായി വിജയന്‍ രംഗത്തെത്തി.
ഫോണിലൂടെയും എസ്.എം.എസ് മുഖേനെയും മുസ്ലിം സ്ത്രീകളെ മൊഴിചൊല്ലുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിയമം പാസ്സാക്കിയത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സി.പി.എമ്മിനറിയാം. എന്നിട്ടും മുസ്‌ളിം വോട്ട് വാങ്ങാനായി അത് തെറ്റാണെന്ന് ആരോപിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വീണ്ടും വീമ്പിളക്കി.
പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആകെ രജിസ്റ്റര്‍ ചെയ്ത 835 കേുകളില്‍ രണ്ടെണ്ണം മാത്രമാണ് പിന്‍വലിച്ചതെന്ന് 2021 ആഗസ്റ്റ് 30ന് കുര്‍ക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. പിന്നീടത് 34 ആയി. ശബരിമല സമരം നടത്തിയ കേസും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലെ അവ്യക്തതയും അപാകതയും കാരണം ആദ്യം നടപടി പൂര്‍ത്തിയാക്കാനായില്ല. ആകെയുള്ള 2656 കേസുകളില്‍ അതീവ ഗൗരവമല്ലാത്ത 93 കേസുകള്‍ പിന്‍വലിക്കാമെന്ന് പറഞ്ഞെങ്കിലും 41 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇവിടെയും കേസുകളുടെ എണ്ണവും പിന്‍വലിച്ചവയും പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിവേചനം വ്യക്തമാകും.
https://www.facebook.com/Malayalivartha























