ആര്‍ എസ് എസിന്റെ സഹായം ആര്‍ക്ക് എന്ന ചോദ്യമാണ് പിണറായി വിജയന്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പിന്‍തുണയോടെ ജീവിച്ചു കൊണ്ടിരുന്ന ഇടതുപക്ഷത്തിന് അപകടം മണത്തതാണ് ചര്‍ച്ചകള്‍ വഴിമാറാന്‍ ഇടയാക്കിയത്. നരേന്ദ്രമോദി മൂന്നാം മൂഴത്തിനായി എന്തുകളിക്കും തയ്യാറാകുമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ആര്‍ എസ് എസിനെ കൊണ്ട് തന്നെ മുസ്ലീം സമുദായത്തെ കയ്യിലെടുക്കാനുള്ള തന്ത്രം.

ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള മുസ്ലീം സംഘടനകള്‍ ആര്‍ എസു എസുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ചര്‍ച്ചകളും വീണ്ടും വലിയ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് വഴി തെളിക്കുന്നത്. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസിനെയും ചര്‍ച്ചയുടെ ഭാഗമായി ചിത്രീകരിച്ചതോടെയാണ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയത്. ആര്‍ എസ് എസിന്റെ സഹായം ആര്‍ക്ക് എന്ന ചോദ്യമാണ് പിണറായി വിജയന്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പിന്‍തുണയോടെ ജീവിച്ചു കൊണ്ടിരുന്ന ഇടതുപക്ഷത്തിന് അപകടം മണത്തതാണ് ചര്‍ച്ചകള്‍ വഴിമാറാന്‍ ഇടയാക്കിയത്. നരേന്ദ്രമോദി മൂന്നാം മൂഴത്തിനായി എന്തുകളിക്കും തയ്യാറാകുമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ആര്‍ എസ് എസിനെ കൊണ്ട് തന്നെ മുസ്ലീം സമുദായത്തെ കയ്യിലെടുക്കാനുള്ള തന്ത്രം.
ഒരു ചര്‍ച്ചയുടെ പേരിലാണ് ഇപ്പോള്‍ രാജ്യത്ത് തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകളുമായി ആര്‍എസ്എസ് നടത്തിയ ചര്‍ച്ചയാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയത്. ആര്‍എസ്എസിനും ജമാ അത്തെ ഇസ്ലാമിക്കും എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്ന കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് രണ്ട ഉദ്ദേശ്യത്തോടെയാണ്. ഒന്ന് വിലക്കയറ്റവും നികതു വര്‍ദ്ധനയും , തില്ലങ്കേരി വിവാദവുമൊക്കെ അപ്രസക്തമാക്കുക, രണ്ട് എം.വി. ഗോവിന്ദന്റെ പ്രതിരോധ ജാഥയില്‍ ജനകീയ പ്രശ്‌നങ്ങളെ അപ്രസക്തമാക്കുക. പകരം വര്‍ഗ്ഗീയത ചര്‍ച്ച ചെയതോട്ടേയെന്ന് പിണറായി തീരുമാനിച്ചു. . എന്നാല്‍ ആര്‍എസ്എസുമായി സിപിഎം ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി മറക്കരുതെന്ന് ജമാ അത്തെ ഇസ്ലാമി അസി. അമിര്‍ പി. മുജീബ് തിരിച്ചടിച്ചുതോടെ വീണ്ടും സിപിഎമ്മിന് ന്യായീകരിക്കേണ്ടി വന്നു.
ജനുവരി 14നാണ് ഡല്‍ഹി മുന്‍ ലഫ് ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ വസതിയില്‍ ആര്‍എസ്എസ് നേതാക്കളുമായി മുസ്ലിം സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് നടത്തിയ സംഭാഷണത്തിന്റെ തുടര്‍ച്ചയായാണ് ഈ ചര്‍ച്ച സംഘടിപ്പിച്ചത്. ആര്‍എസ്എസില്‍ നിന്ന് ഇന്ദ്രേഷ്‌കുമാര്‍ റാംലാല്‍, കൃഷ്ണഗോപാല്‍ എന്നിവരായിരുന്നു ചര്‍ച്ചക്കെത്തിയത്. മുസ്ലിം സംഘടനകളില്‍ നിന്നു അഹമദ് ഫാറൂഖി , മൗലാനാ ഫദ്ലുര്‍ റഹ്മാന്‍ , മലിക് മുഅ്തസിം ഖാന്‍ , പ്രഫ.ഫര്‍ഖാന്‍ ഖമര്‍, പ്രഫ.റൈഹാന്‍ അഹ്മദ് ഖാസ്മി, സല്‍മാല്‍ ചിശ്തി, അബ്ദുസ്സുബ്ഹാന്‍ എന്നിവരായിരുന്നു 3 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഒന്നാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ. ഖുറേഷി, പത്രപ്രവര്‍ത്തകന്‍ ശാഹിദ് സിദ്ദീഖി, ഹോട്ടല്‍ വ്യവസായി സഈദ് ശര്‍വാനി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ച മുന്‍പേ വാര്‍ത്തയായിരുന്നെങ്കിലും വലിയ വിവാദമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി. ആരിഫലി ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. തുടര്‍ന്ന് പിറ്റേ ദിവസം ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും ചര്‍ച്ചയെ കുറിച്ച് വിശദീകരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.
ചര്‍ച്ചയില്‍ എന്തൊക്കെ വിഷയങ്ങള്‍ കടന്നു വന്നു? നേതാക്കള്‍ പുറത്തു വിട്ട വിവരങ്ങള്‍ മാത്രമാണ് ലഭ്യം. മധുര-കാശി മസ്ജിദുകളുടെ മേലുള്ള അവകാശം, മോഹന്‍ ഭാഗവതിന്റെ വിവാദ പരാമര്‍ശങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വംശഹത്യ, ബുള്‍ഡോസര്‍ രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളെല്ലാം ചര്‍ച്ചയില്‍ ഉന്നയിച്ചെന്നാണ് ടി. ആരിഫലി വിശദീകരിച്ചത്. ചര്‍ച്ചയ്ക്കു മുന്‍പ് നേതാക്കള്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചു ധാരണയിലെത്തുകയും മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇംഗ്ലിഷ് ദിനപത്രത്തിന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസ് ഉയര്‍ത്തിയ ചോദ്യങ്ങളും വിശദീകരിക്കുന്നുണ്ട്. കാഫിര്‍ എന്ന പ്രയോഗം, ലൗ ജിഹാദ്, പശുവിനെ ഗോമാതാവായി കാണുന്നത് തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ആര്‍എസ്എസ് ചര്‍ച്ചയില്‍ ഉയര്‍ത്തി.
ചര്‍ച്ച കഴിഞ്ഞതോടെ തുടര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. വിവാദമായതോടെ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി കേരളത്തിലെ മറ്റു മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. സമസ്തയും മുജാഹിദ് വിഭാഗവും കടുത്ത വിമര്‍ശനമാണ് വിഷയത്തില്‍ ഉയര്‍ത്തിയത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ മറ്റു മുസ്ലിം സംഘടനകള്‍ക്കു ശക്തി കുറവാണ് എന്നു വാദിക്കുന്ന ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് അവരുടെ കാപട്യത്തിനു തെളിവാണെന്നാണ് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചത്. ചര്‍ച്ച നടത്തി അവരെ നേരെയാക്കാമെന്ന മൗഢ്യ ചിന്ത ആര്‍ക്കുമില്ലെന്നും ആശങ്കകള്‍ പങ്കുവക്കേണ്ടതു പ്രധാനമന്ത്രിയോടല്ലേ എന്നുമാണ് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ചോദിച്ചത്.
നിരോധിക്കുമെന്നുള്ള ഭയമാണ് ഇതിനു പിന്നിലെന്നും ജമാഅത്തെ ഇസ്ലാമി പിരിച്ചു വിടണമെന്നുമാണ് സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കം പറഞ്ഞത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്നും സമസ്ത ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ജനുവരി ആദ്യം നടന്ന മുജാഹിദിന്റെ സമ്മേളനത്തില്‍ ബിജെപി നേതാക്കളെ വിളിച്ചതില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയവരായിരുന്നു ജമാഅത്തെ ഇസ്ലാമി. അവര്‍ ഇപ്പോള്‍ ആര്‍എസ്എസുമായി തന്നെ ചര്‍ച്ച നടത്തിയെന്നത് പരിഹാസ്യമാണെന്നായിരുന്നു മുജാഹിദിന്റെ പ്രതികരണം. ഇതിലൂടെ ഉണ്ടാവുന്ന നേട്ടം എന്താണെന്ന് വ്യക്തമാക്കണമെന്നും സെക്രട്ടറി അബ്ദുല്‍ മജീദ് സ്വലാഹി ആവശ്യപ്പെട്ടു.
സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം ചര്‍ച്ചകള്‍ ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യം വെളിലാക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സംഭാഷണത്തിലൂടെ പരിവര്‍ത്തനം ചെയ്‌തെടുക്കാന്‍ കഴിയുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നത് പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളി മാറ്റാന്‍ കഴിയും എന്നു കരുതുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുമായി ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യമല്ല ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളതെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ പ്രതികരണം. മതനിരപേക്ഷ വിശ്വാസം പിന്തുടരുന്നവര്‍ക്ക് ആര്‍എസ്എസുമായി സന്ധി സംഭാഷണം അങ്ങേയറ്റം അപകടകരമാണെന്നാണ് എം.കെ.മുനീര്‍ പറഞ്ഞത്.
ജമാഅത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയത് പ്രതിഷേധാര്‍ഹമാണെന്നും മതനിരപേക്ഷ നിലപാടുള്ളവര്‍ ഇത്തരം ചര്‍ച്ച നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അഭിപ്രായപ്പെട്ടത്. മുസ്ലിം സംഘടനകള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുക എന്നാല്‍ മതനിരപേക്ഷ ശക്തികളുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തന്നതാണെന്നായിരുന്നു കെ.മുരളീധരന്‍ എംപിയുടെ പ്രതികരണം. ചര്‍ച്ച നടത്തിയ സംഭവം ദുരൂഹമാണെന്നും ആര്‍എസ്എസ് ഉന്നയിച്ച വിഷയങ്ങളില്‍ എന്തു മറുപടിയാണ് ജമാഅത്തെ ഇസ്ലാമി പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നുമാണ് കെ.ടി. ജലീല്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ചര്‍ച്ചയില്‍ വ്യക്തമായ വിശദീകരണം ജമാഅത്തെ ഇസ്ലാമി നല്‍കുന്നു. ആര്‍എസ്എസുമായി മറ്റു മുസ്ലിം സംഘടനകളോടൊപ്പം ചര്‍ച്ച നടന്നുവെന്ന കാര്യം ജമാഅത്തെ ഇസ്ലാമി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച നടന്നെന്ന തരത്തില്‍ വാര്‍ത്ത വരുന്നത് ദുരുദ്ദേശപരമാണെന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്. ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകള്‍ക്കൊപ്പം സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തേണ്ടി വരുന്നത്. ഒന്ന്, വിദ്വേഷ പ്രസംഗം, ആള്‍ക്കൂട്ടക്കൊല പോലെയുള്ള വിഷയങ്ങളില്‍ ആര്‍എസ്എസിനോട് തന്നെയാണ് സംസാരിക്കേണ്ടത്; രണ്ട്, നിലവിലെ ഇന്ത്യന്‍ ഭരണത്തെ ആര്‍എസ്എസ് ആണ് നിയന്ത്രിക്കുന്നത്. രഹസ്യ ചര്‍ച്ചയല്ല നടത്തിയത്, മാധ്യമങ്ങളോട് നേരത്തേ തന്നെ സംഭവം വിശദീകരിച്ചതുമാണ്. എന്നാല്‍ ഇപ്പോള്‍ തെറ്റിദ്ധാരണ പരത്തുന്ന നിലയിലുള്ള പ്രചരണങ്ങള്‍ അപലനീയമാണെന്നുമായിരുന്നു ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി.ആരിഫലിയുടെ സംഭവത്തിലെ വിശദീകരണം.
മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടതിനാലാണ് ചര്‍ച്ച നടത്തിയതെന്ന് ആര്‍എസ്എസും ആര്‍എസ്എസ് ആവശ്യപ്പെട്ടതിനാലാണ് ചര്‍ച്ച നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമിയും പറയുന്നുണ്ട്. ആര്‍എസ്എസ് മുന്നോട്ടു വച്ച കാര്യങ്ങളില്‍ പലതും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുസ്ലിം സംഘടനകളുടെ പ്രതികരണം എന്തായിരുന്നു എന്ന കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല.
മുസ്ലിം സംഘടനകളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തുന്നത് എന്തിനാണ്. ഈ ചോദ്യവും ഉയരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് ചര്‍ച്ചകള്‍. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ മൂന്നാമൂഴം ഉറപ്പാക്കുന്നതിനുള്ള നിരവധി നീക്കങ്ങളിലൊന്നായും മുസ്ലിം സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പിനെ കുറച്ച് സൗഹൃദ മുസ്ലിം രാജ്യങ്ങളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യവും ചര്‍ച്ചകള്‍ക്കുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി തന്നെ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ആര്‍എസ്എസിന്റെ ഇത്തരം പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടെ നില്‍ക്കേണ്ടിയിരുന്നോ എന്നാണ് വിമര്‍ശകരുടെ ചോദ്യം.
https://www.facebook.com/Malayalivartha
























