മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ കുംഭകോണം! പിണറായിയുടെ മൂക്കിന് താഴെ നടന്ന വൻ തട്ടിപ്പുകൾ... വ്യാജ രേഖ നല്‍കി വൻ തട്ടിപ്പ്?

വ്യാജ രേഖകളുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിക്കുന്നതായി റിപ്പോർട്ട് പുറത്ത് വിട്ട് വിജിലന്‍സ്. എന്നാൽ ഇതിന് ചുക്കാൻ പിടിക്കുന്നതും ഭരണ തലങ്ങളിൽ ഉള്ളവർ തന്നെയാണ്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അകത്തുള്ളവര് അറിയാതെ ഇത്തരം നീക്കം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് തെരച്ചില്‍ നടത്തി വരികയാണ് എന്നുള്ള സൂചനയും ലഭ്യമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്നാല്‍ ഏജന്റുമാര്‍ മുഖേന വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ CMRDF എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ തെരച്ചില്‍ നടത്തി വരുന്നത്.
ഇന്ന് രാവിലെ 11 മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന തുടങ്ങിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ല, തന്റെ മന്ത്രിസഭയില്‍ അഴിമിക്കാരുണ്ടാവരുത് എന്നിങ്ങനെ നാഴികയ്ക്ക് നാല്‍പത് വട്ടം ആണയിടുന്ന പിണറായിയുടെ ദുരിതാശ്വാസ നിധിയിൽ തന്നെ നടന്നിരിക്കുന്നത് വൻ അഴിമതിയാണ്.
വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പ്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരുടെ പേരില്‍ ഏജന്റുകള്‍ തുക കൈപ്പറ്റുകയുമാണ് പതിവ്. ആരോപണങ്ങള്‍ വര്‍ധിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമം പരിശോധനക്ക് ഉത്തരവിടുകയായിരുന്നു
ദാരിദ്ര്യ രേഖക്ക് താഴെ യുള്ള ജനങ്ങള്‍ക്കുണ്ടാകുന്ന മാരകമായ രോഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുക, അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക, തൊഴില്‍ കുഴപ്പം ഉണ്ടാകുമ്പോള്‍ ദുരിതത്തിലാകുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത് .
അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ് തട്ടിപ്പ് രീതി. ഇതിനായി വ്യാജ രേഖകളും നല്‍കും ഫോണ്‍ നമ്പറും ബാക്ക് അക്കൗണ്ട് നമ്പറും നല്‍കുന്നത് ഏജന്റിന്റേത് ആകും. പണം ലഭിച്ച ശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്കും നല്‍കുകയുമാണ് ചെയ്യുന്നത്.
സാധാരണയായി കളക്ടറ്റേുകള്‍ കേന്ദ്രീകരിച്ച് സ്വീകരിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തി സെക്രട്ടറിയേറ്റിലേക്ക് അയയ്ക്കുകയാണ് പതിവ്. തുടര്‍ന്ന് പണവും അക്കൗണ്ടിലേക്ക് എത്തും. എന്നാല്‍ CMRDF കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥര്‍ ഏജന്റുമാരുമായി ചേര്‍ന്ന് പണം വാങ്ങി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുകളടക്കം നല്‍കി പണം തട്ടുകയാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ദുരിതാശ്വാസ നിധി വകമാറ്റിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയിലുള്ളത് ഏവർക്കും അറിയാവുന്നതാണ്. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നല്‍കി, അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടയ്ക്കാനും സ്വര്‍ണപ്പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലിസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി. ഇതൊക്കെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള കേസുകള്‍. ഈ പണമെല്ലാം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ചെലവഴിച്ചത് എന്നതാണ് സര്‍ക്കാരിനെ വേട്ടയാടുന്ന ഏറ്റവും വലിയ കാര്യം.
സിഎംആർഡി ഫണ്ടിലേക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും എല്ലാം സംഭാവന നൽകാം. പണമായും ചെക്കായും ഇലക്‌ട്രോണിക് പെയ്‌മെന്റായുമൊക്കെ പണം നൽകാം. ഈ സംഭാവനത്തുക മുഴുവൻ നികുതിയിളവിന് അർഹമാണ്. അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ അഭാവത്തിനും, തീ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കടൽ മണ്ണൊലിപ്പ്, മറ്റ് ദുരന്തങ്ങൾ എന്നിവ ബാധിച്ചവർക്കും ആശ്വാസം നൽകുന്നതിനായി രൂപീകരിച്ച ഒരു പൊതു ഫണ്ടാണ് സിഎംഡിആർഎഫ്.
ഒരു പൊതു സ്വഭാവമുള്ള വിദ്യാഭ്യാസ സാംസ്കാരിക, ചാരിറ്റബിൾ സ്ഥാപനങ്ങൾ, അത്തരം ദുരന്തങ്ങളാൽ ബാധിക്കപ്പെടുകയും അവരുടെ സ്വത്തിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും സാധാരണ അവസ്ഥയിലേക്ക് തിരികെയെത്താൻ അവരുടെ സാമ്പത്തിക സ്ഥിതി അവരെ പ്രാപ്തരാക്കുന്നില്ലെങ്കിൽ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായത്തിന് അവർക്ക് അർഹതയുണ്ട്.
പരമ്പരാഗത മേഖലയിലെ മാത്രം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമുകൾ അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമുകളിൽ ഉൾപ്പെടാത്ത യൂണിറ്റുകളിൽ, തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണത്താൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്ന തൊഴിലാളികൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും ആശ്വാസം നൽകാം.
ഈ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായം ഗവൺമെന്റിന്റെ മറ്റ് പ്രത്യേക ദുരിതാശ്വാസ പദ്ധതികളുടെ പരിധിയിൽ വരാത്ത കേസുകളിലേക്ക് പരിമിതപ്പെടുത്തും. ഇവിടെ ഇല്ലായ്മ എന്ന പദം സാധാരണ ദാരിദ്ര്യ കേസുകളെയല്ല സൂചിപ്പിക്കുന്നത്, എന്നാൽ പെട്ടെന്നുള്ള വരുമാനം നഷ്‌ടപ്പെടുന്നതുമൂലം അസാധാരണമായ യഥാർത്ഥ ബുദ്ധിമുട്ടുകൾ മാത്രമാണ് ഇത് സൂചിപ്പിക്കുന്നത്. സാമ്പത്തിക സഹായം ആവശ്യമാണെന്ന് ജില്ലാ കളക്ടർക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ഇവിടെയാണ് തിരിമറി നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നാണ് പേര് എങ്കിലും മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനം എടുത്തുകൊണ്ട് സിഎംആർഡി ഫണ്ടിലേക്ക് പണം സ്വീകരിക്കാനോ ചെലവഴിക്കാനോ സാധ്യമല്ല. മുതിർന്ന I.A.S ഉദ്യോഗസ്ഥനായ സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) ആണ് ഫണ്ട് പ്രവർത്തിപ്പിക്കുന്നത്. വിവിധ ബാങ്കുകളുടെ പൂൾ അക്കൗണ്ടുകളിൽ എത്തുന്ന സിഎംഡിആർഎഫിലേക്കുള്ള സംഭാവനകൾ കൊണ്ട് ഉണ്ടാവുന്ന ഫണ്ട് ബാങ്ക് കൈമാറ്റം വഴി മാത്രമേ റിലീസ് ചെയ്യുകയുള്ളൂ.
ധനകാര്യ സെക്രട്ടറിയുടെ കൈയ്ക്കും മുദ്രയ്ക്കും കീഴിൽ മാത്രമേ ഫണ്ട് പിൻവലിക്കാൻ കഴിയൂ. ഫണ്ട് പ്രവർത്തിപ്പിക്കുന്നത് ധനകാര്യ സെക്രട്ടറിയാണെങ്കിലും, സിഎംഡിആർഎഫ് നിയന്ത്രിക്കുന്നത് റവന്യൂ (ഡിആർഎഫ്) വകുപ്പാണ്. സിഎംഡിആർഎഫിന്റെ ബാങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അധികാരമുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ വകുപ്പിന്റെ താൽപ്പര്യങ്ങൾക്കനുസൃതമായി പണം പിൻവലിക്കാനോ കൈമാറാനോ കഴിയില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മാത്രമേ ഇത് സാധ്യമാകൂ.
ജില്ലാ കളക്ടർ, റവന്യൂ സ്‌പെഷ്യൽ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് അനുവദിക്കാവുന്ന തുക സർക്കാർ ഉത്തരവുകൾ പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. അതിനും മുകളിൽ ചെലവഴിക്കണമെങ്കിൽ അത് മന്ത്രിസഭയ്ക്കേ സാധ്യമാവുകയുള്ളൂ.
ജില്ലാ കളക്ടർമാർ - Rs. 10,000 വരെ,
സ്‌പെഷ്യൽ സെക്രട്ടറി (റവന്യൂ വകുപ്പ്) - Rs. 15,000 രൂപ വരെ,
റവന്യൂ മന്ത്രി - Rs. 25,000 രൂപ വരെ,
മുഖ്യമന്ത്രി - 3 ലക്ഷം വരെ,
മന്ത്രിസഭ - 3 ലക്ഷത്തിൽ കൂടുതൽ തുക എന്നിങ്ങനെയാണ് നീളുന്നത്.
ഇപ്പോൾ സിഎംഡിആർഎഫ് മാനേജ്മെന്റ് പൂർണ്ണമായും വെബ് വഴിയാണെന്നു മാത്രമല്ല ഇത് വളരെ സുതാര്യവുമാണ്. ഡയറക്റ്റ് ബാങ്ക് ട്രാൻസ്ഫർ സംവിധാനത്തിലൂടെ അന്തിമ ഗുണഭോക്താവിലേക്കുള്ള കൈമാറ്റം നടക്കുന്നു. വിവരാവകാശ നിയമം (ആർടിഐ) സിഎംഡിആർഎഫിന് ബാധകമാണ്, മാത്രമല്ല ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് സൂക്ഷിക്കേണ്ടതായ സിഎംആർഡിഎഫ്, കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ (സിഎജി) ഓഡിറ്റിന് വിധേയമാണ്. സംഭാവന നൽകുന്ന പണമെല്ലാം ബാങ്ക് ഇടപാടായാണ് നടക്കുന്നത്. ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് പണം എത്തുന്നത്. സിഎംഡിആർഎഫ് ഫണ്ടുകളുടെ ബജറ്റിംഗും ചെലവും സംസ്ഥാന നിയമസഭയുടെ പരിശോധനയ്ക്ക് വിധേയമാണ്.
സംസ്ഥാന വ്യാപകമായി വലിയൊരു തട്ടിപ്പുസംഘമാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്ന് വേണം അനുമാനിക്കാൻ. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇത്രയും വലിയ തട്ടിപ്പുകൾ നടന്നിട്ടും അതൊന്നും അറിയാതെയാണ് അദ്ദേഹം മുന്നോട്ട് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും പല തട്ടിപ്പുകൾ വിധേയമായിട്ടുണ്ട് എന്ന് ബോധ്യമാകുന്നതിനിടയിലാണ് ഈ വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























