ബാക്കി കളി ഐസിയുവില്‍... കോവിഡ് കാലത്ത് അണുബാധയേറ്റ് ഐസിയുവിലേക്കു കൊണ്ടുപോകുമ്പോഴും ഇന്നസന്റ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍; തുടക്കത്തില്‍ പ്രതിഫലം 15 രൂപ; പിന്നെ ഇന്നസെന്റിനായി കഥാപാത്രങ്ങള്‍ പെയ്തിറങ്ങി

ഇന്നസെന്റ് അങ്ങനെയാണ്. ഏത് പ്രതിസന്ധിയേയും ചിരിച്ച് തോല്‍പ്പിക്കും. കോവിഡ് കാലത്തു അണുബാധയേറ്റ് ഐസിയുവിലേക്കു കൊണ്ടുപോകുമ്പോഴും ഇന്നസന്റ് വിളിച്ചു: 'കാന്‍സറും കോവിഡും തമ്മിലുള്ള മത്സരമാണ്. ഇതുവരെ ആരും ജയിച്ചിട്ടില്ല. ബാക്കി കളി ഐസിയുവിലാണ്. ഞാന്‍ റഫറി നില്‍ക്കാന്‍ പോകുകയാണ്. തിരിച്ചു വന്നാല്‍ കാണാം.'
ഇന്നസെന്റിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. ഏഴില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ പുതിയൊരു മലയാളം അധ്യാപകന്‍ വന്നു- നാരായണന്‍ മാഷ്. അദ്ദേഹത്തിന്റെ ക്ലാസിലും പതിവുപോലെ ഇന്നസന്റ് വികൃതി കാട്ടി. കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. ചൂരലുമായി മാഷ് അടുത്തേക്കു വിളിച്ചു. ഇപ്പോള്‍ അടിപൊട്ടുമെന്ന ഘട്ടത്തില്‍ മാഷ് ചൂരല്‍ വലിച്ചെറിഞ്ഞ് ഇന്നസന്റിന്റെ തോളില്‍ കൈവച്ചു പറഞ്ഞു, 'ഇന്നസന്റേ നിന്നെ ഞാന്‍ തല്ലുന്നതു ശരിയല്ല. മുതിര്‍ന്നവരെ തല്ലുന്നതു പാപമാണെന്നാ പ്രമാണം. നീ വല്ല സിനിമയിലും പോയിച്ചേര്...'
പരിഹാസത്തോടെയാണു മാഷ് പറഞ്ഞതെങ്കിലും തന്റെ മനസ്സിലെ രഹസ്യമോഹം മറ്റൊരാളില്‍നിന്നു കേട്ടതിന്റെ സന്തോഷത്തിലായിരുന്നു ഇന്നസെന്റ്. നടനാകാനുള്ള ആഗ്രഹം ആദ്യം പറഞ്ഞത് അപ്പനോടാണ്. അപ്പനു വലിയ സന്തോഷമായി. സ്‌കൂള്‍ നാടകങ്ങളില്‍ മകനെ പങ്കെടുപ്പിക്കാന്‍ അപ്പന്‍ ശ്രമിച്ചു.
പില്‍ക്കാലത്ത് ചലച്ചിത്ര സംവിധായകനായി പേരെടുത്ത മോഹനും ഇന്നസന്റും ഇരിങ്ങാലക്കുട ബോയ്‌സ് ഹൈസ്‌കൂളില്‍ സഹപാഠികളായിരുന്നു. അക്കാലത്ത് ഇരിങ്ങാലക്കുടയിലുണ്ടായിരുന്ന ഡാന്‍സര്‍ പരമശിവത്തിന്റെ ചരിത്ര നാടകങ്ങളില്‍ ഇന്നസന്റ് നീറോ ചക്രവര്‍ത്തിയായും മോഹന്‍ പീലാത്തോസായും അഭിനയിച്ചു. അപ്പന്‍ അതുകണ്ടു കയ്യടിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മീറ്റിങ്ങിനു രാത്രി പോകുമ്പോള്‍ അപ്പന്‍ ഇന്നസന്റിനെയും കൂട്ടും. മീറ്റിങ് കഴിഞ്ഞാല്‍ കെപിഎസി നാടകമുണ്ട്.
തീപ്പെട്ടിക്കമ്പനിയുടെ ആവശ്യത്തിനായി ശിവകാശിയില്‍ പോയി മടങ്ങും വഴി ഒരിക്കല്‍ മദ്രാസില്‍ എത്തിയ ഇന്നസന്റ് സിനിമാമോഹവുമായി അവിടെ കൂടുകയായിരുന്നല്ലോ. കോടമ്പാക്കത്തെ സിനിമക്കാരുടെ സ്ഥിരം താവളമായ ഉമാ ലോഡ്ജിലാണ് ഇന്നസന്റും ചെന്നടിഞ്ഞത്. മാസം മുപ്പതുരൂപ വാടക. നടന്‍ വിന്‍സെന്റ്, ഗായകന്‍ അയിരൂര്‍ സദാശിവന്‍, സംവിധാനം പഠിക്കുന്ന സുഹൃത്ത് മോഹന്‍, നാടകനടന്‍ ജോര്‍ജ് കണക്കശ്ശേരി, തൊടുപുഴ രാധാകൃഷ്ണന്‍, തുടങ്ങി നിരവധി മലയാളികള്‍ അടുത്ത മുറികളില്‍.
മുഴുപ്പട്ടിണിയുടെ നാളുകളായിരുന്നു അത്. ആകെയുള്ള ഒരു ടെറിലിന്‍ ഷര്‍ട്ടും ഡബിള്‍ മുണ്ടും മുഷിയാതെ നോക്കുകയായിരുന്നു ശ്രമകരമായ ജോലി. ലിബര്‍ട്ടിയില്‍നിന്ന് അശോക നഗറിലേക്ക് നാലഞ്ചു കിലോമീറ്റര്‍ നടക്കും. 15 പൈസയുണ്ടെങ്കില്‍ ബസിനുപോകാം. കാശില്ല. അതാണു നടപ്പ്. ആ നടപ്പിനിടയിലാണ് ഡേവിഡ് കാച്ചപ്പിള്ളിയെ പരിചയപ്പെടുന്നത്.
1972 സെപ്റ്റംബര്‍ 9നു റിലീസ് ചെയ്ത, എ.ബി.രാജ് സംവിധാനം ചെയ്ത 'നൃത്തശാല'യിലാണ് ഇന്നസന്റ് ആദ്യമായി തിരശ്ശീലയിലെത്തിയത്. അന്നു മോഹന്‍ എ.ബി രാജിന്റെ സഹസംവിധായകനാണ്. അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നു പ്രതീക്ഷിച്ച് പ്രൊഡക്ഷന്‍ മാനേജരുടെ സഹായിയായി കൂടിയിരിക്കയായിരുന്നു ഇന്നസന്റ്.
ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മിച്ച ചിത്രത്തില്‍ പ്രേംനസീറും ജയഭാരതിയും അടൂര്‍ഭാസിയുമായിരുന്നു പ്രധാന താരങ്ങള്‍. തുടര്‍ന്ന് 'ഉര്‍വശിഭാരതി', 'ജീസസ്', 'നെല്ല്' തുടങ്ങിയ ചിത്രങ്ങളില്‍ ഏതാനും ചെറിയ വേഷങ്ങള്‍ കിട്ടി. 'ജീസസി'ല്‍ താടിയൊക്കെവച്ച് വയസ്സന്‍ രാജഗുരുവായാണ് അഭിനയിച്ചത്. ഹെരോദാസ് രാജാവായി കെ.പി. ഉമ്മര്‍, ഡര്‍ബാര്‍ഹാളില്‍ ശലോമി എന്ന നൃത്തക്കാരിയായി അഭിനയിച്ചതാകട്ടെ, പില്‍ക്കാലത്തെ തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത! ജീസസില്‍ അഭിനയിച്ചതിന് പതിനഞ്ചു രൂപയായിരുന്നു പ്രതിഫലം.
ശോഭനാ പരമേശ്വരന്‍നായരുടെ ശുപാര്‍ശയിലാണ് രാമുകാര്യാട്ടിന്റെ 'നെല്ല്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. തിരുനെല്ലിയിലായിരുന്നു ഷൂട്ടിങ്. 1,500 രൂപ പ്രതിഫലം. കുറെ അലഞ്ഞപ്പോള്‍ പിന്നെയും ചില സിനിമകളില്‍ കുഞ്ഞുകുഞ്ഞു വേഷങ്ങള്‍ കിട്ടി. ചായ കൊണ്ടുവരുന്ന ആളായിട്ടും വേലക്കാരനായിട്ടും ചില പാസിങ് ഷോട്ടുകള്‍. എന്നിട്ടും സിനിമാ നടന്റെ ഗമയോടെ വളരെമാസങ്ങള്‍ക്കു ശേഷം വീട്ടില്‍ ചെന്നു. അപ്പന്‍ ചോദിച്ചു: 'ഇന്നസന്റേ ചായകൊടുക്കലും കാപ്പികൊടുക്കലുമൊക്കെ സിനിമയില്‍ മാത്രമാണോ? അതോ ഇതുതന്നെയാണോ അവിടെ നിന്റെ പണി? നിവൃത്തിയില്ലെങ്കില്‍ ഇങ്ങോട്ടുപോരേ പട്ടിണികിടക്കരുത്.'
സിനിമയില്‍ താന്‍ അഭിനയിച്ച വേലക്കാരന്‍ വേഷങ്ങളൊക്കെ കോളജില്‍ പഠിക്കുന്ന സഹോദരിക്കും ബന്ധുക്കള്‍ക്കുമെല്ലാം നാണക്കേടാണ് ഉണ്ടാക്കിയിരുന്നതെന്ന് സങ്കടത്തോടെ തിരിച്ചറിഞ്ഞ് ഇന്നസന്റ് വീണ്ടും മദ്രാസിലേക്കു മടങ്ങി. പക്ഷേ, പിന്നെയും കിട്ടിയ വേഷങ്ങള്‍ പഴയതുതന്നെ.
നടന്‍ ശ്രീനിവാസനുമായുള്ള അടുപ്പമാണ് പ്രിയദര്‍ശനിലേക്കും അതുവഴി 'പുന്നാരം ചൊല്ലിച്ചൊല്ലി' എന്ന സിനിമയിലേക്കും എത്തിച്ചത്. 1989ല്‍ പുറത്തിറങ്ങിയ 'മഴവില്‍ക്കാവടി' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അതേവര്‍ഷമിറങ്ങിയ 'റാംജി റാവ് സ്പീക്കിങ്ങോ'ടെ തലവര മാറി. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.
"
https://www.facebook.com/Malayalivartha






















