ലോകായുക്തയോട് ഭീഷണി... കെ.ടി. ജലീൽ വിറപ്പിച്ചു! കേരളത്തിൽ കൊട്ടിക്കലാശത്തിന് ഗവർണറും രാഷ്ട്രപതിയും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ നിയമപോരാട്ടം അനന്തമായി നീളുമെന്ന സൂചനയാണ് കേസ് ഫുൾ ബഞ്ചിനു വിട്ട ലോകായുക്തയുടേയും ഉപലോകായുക്തയുടെയും വിധി. ലോകായുക്ത പരാതി ഫയലില്‍ സ്വീകരിച്ച് 4 വർഷത്തിനു ശേഷമാണ് ഭിന്നാഭിപ്രായം രേഖപ്പെടുത്തി വിധി വരുന്നത്. ലോകായുക്തയെ പോലും സംശയത്തിന്റെ നിഴലിലാക്കുന്നു എന്നാണ് ഇപ്പോൾ പ്രതിപക്ഷ നേതാക്കൾ പോലും കുറ്റപ്പെടുത്തുന്നത്.
വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവച്ചത് ഒരു വർഷവും 12 ദിവസവും. ലോകായുക്തയുടെ അധികാര പരിധിയെപ്പറ്റി സംശയം ഉണ്ടെങ്കിൽ ഇത്രയും കാലതാമസമെടുക്കാതെ നേരത്തെ തന്നെ ഫുൾ ബെഞ്ചിലേക്ക് കേസ് വിടാമായിരുന്നില്ലേ എന്ന ചോദ്യം ഇപ്പോൾ നിയമ വിദഗ്ധർ പങ്കുവയ്ക്കുന്നു. ലോകായുക്ത വിധി എതിരായതിനെ തുടർന്ന് മുൻ മന്ത്രി കെ.ടി.ജലീൽ രാജിവച്ചിരുന്നു. ലോകായുക്ത വിധി എതിരായാൽ മുഖ്യമന്ത്രിയും രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. അതിനാൽത്തന്നെ ഭിന്നവിധി വന്നത് സർക്കാരിന് ആശ്വാസമായി.
കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുകയുണ്ടായി. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധി ഉണ്ടാകാതിരിക്കാനാണ് ശ്രമം നടത്തുന്നത്.
അതല്ലെങ്കിൽ ഗവർണർ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കുന്നതു വരെ വിധി പറയാതെ നീട്ടിക്കൊണ്ടു പോകും. തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകർക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുകയാണ്. കെ.ടി.ജലീലിന്റെ ഭീഷണിയുടെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഈ കേസിൽ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഇപ്പോഴും വിധി വരുമായിരുന്നില്ല. ഒരു കാലത്തും പുറത്തു വരാത്ത വിധിയായി ഇത് മാറുമായിരുന്നു.’ – സതീശൻ ചൂണ്ടിക്കാട്ടി. 2019ൽ ഇത്തരത്തിൽ തീരുമാനമെടുത്ത കേസ് നാലു വർഷങ്ങൾക്കിപ്പുറം 2023ൽ ഫുൾബെഞ്ചിലേക്കു പോകണമെന്ന വിധി ഞങ്ങളെ വിസ്മയിപ്പിക്കുകയാണ്.’ എന്നും സതീശൻ പറഞ്ഞു.
'അഴിമതിനിരോധന സംവിധാനത്തെക്കുറിച്ച് ആളുകൾക്കുള്ള മുഴുവൻ വിശ്വാസവും തകർന്നു. വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിടുന്നത്.ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ഒരുകാലത്തും പുറത്തുവരാത്തൊരു വിധിയായി ഇത് മാറുമായിരുന്നു. രണ്ടുപേരുടേയും ഭിന്നാഭിപ്രായം അത്ഭുതപ്പെടുത്തുന്നു.
ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തിട്ടുണ്ടോ എന്നതിൽ തെളിവുകൾ നിരത്തിയുള്ള വാദമാണ് നടന്നത്. അല്ലാതെ ഈ കേസ് നിലനിൽക്കുമോ എന്നതു സംബന്ധിച്ച വാദം 2022ൽ ഈ ലോകായുക്തയുടെ മുന്നിൽ നടന്നിട്ടില്ല. അതേക്കുറിച്ച് മൂന്നു ദിവസത്തെ വാദം അതിനും മുൻപാണ് നടന്നത്. അന്ന് ഫുൾബെഞ്ച് ലോകായുക്തയ്ക്ക് കേസ് പരിഗണിക്കാമെന്ന് തീരുമാനിച്ചതാണ്. എന്നിട്ടും ഒരു വർഷം കാത്തിരുന്നാണ് വിധി പറഞ്ഞത്. ആ വിധിയാകട്ടെ, ഹർജി വീണ്ടും ഫുൾ ബെഞ്ചിന് വിട്ടുകൊണ്ടും’ – സതീശൻ ചൂണ്ടിക്കാട്ടി.
‘‘ഇത് യഥാർഥത്തിൽ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് എന്നാണ് എനിക്കു പറയാനുള്ളത്. മുഖ്യമന്ത്രിയുടെ അറിവോടു കൂടി അന്ന് മന്ത്രിയായിരുന്ന കെ.ടി.ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെ വിധി വരാതിരിക്കാൻ വേണ്ടിയായിരുന്നു അത്. ഈ കേസിന്റെ വിധിയെ പേടിച്ചിട്ടാണ് ഭേദഗതി ബില്ലുമായി മുഖ്യമന്ത്രി നിയമസഭയിൽ വന്നത്.
അത് ഗവർണർ ഒപ്പു വച്ചിട്ടില്ല. ഈ വിധിക്ക് രണ്ടു ലക്ഷ്യങ്ങളുണ്ട്. ഒന്നുകിൽ ഇത് അനന്തമായി നീണ്ടുപോകും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ മാറുന്നതുവരെ വിധി വരില്ല. അല്ലെങ്കിൽ കേരള ഗവർണറുമായി ഇക്കാര്യത്തിൽ ഏതുനിമിഷവും ഒരു ഒത്തുതീർപ്പുണ്ടാകാം. ഗവർണർ ലോകായുക്ത ബില്ലിൽ ഒപ്പുവച്ചാൽപ്പിന്നെ എന്തു വിധി വന്നാലും പേടിക്കേണ്ടതില്ലല്ലോ’ – സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറുൺ ഉൽ റഷീദ് എന്നിവരാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കൂടി ഉൾപ്പെടുന്നതാണ് ഫുൾ ബഞ്ച്.
മന്ത്രിസഭയുടെ തീരുമാനം ലോകായുക്ത നിയമപ്രകാരം അന്വേഷിക്കാൻ കഴിയുമോ, പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങളുടെ ആധികാരികത എന്നീ കാര്യങ്ങളിലാണ് ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടത്. ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ വാദം പൂർത്തിയായ ഉടനെ അക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കേണ്ടതാണെന്നും ഹൈക്കോടതി നിർദേശം വരെ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും ചോദ്യം ഈ ഘട്ടത്തിൽ ഉയരുകയാണ്.
വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്ന് കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന് ലോകായുക്തയിൽ പരാതി നൽകാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതും ഒരാഴ്ചയ്ക്കുശേഷം വിധി വന്നതും. ഹൈക്കോടതി നിർദേശം ഇല്ലായിരുന്നെങ്കിൽ വിധി പ്രഖ്യാപനം വൈകുമായിരുന്നെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
‘ദുർവിനിയോഗം’ ഇതൊക്കെയാണ്. എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ തെളിവുകളും ഹാജരാക്കിയിരുന്നു. ദുരിതാശ്വാസ നിധി ഫണ്ട് ദുര്‍വിനിയോഗം കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു.ദുരിതാശ്വാസ നിധി ഫണ്ട് ഇടനിലക്കാര്‍ ചേര്‍ന്ന് തട്ടിയെടുക്കുന്നതിന്റെ വിരങ്ങളും അടുത്തിടെയാണ് പുറത്തു വന്നത്.
https://www.facebook.com/Malayalivartha























