മാപ്പുമില്ല ഒരു കോപ്പുമില്ല! ചില്ലിക്കാശ് തരാനും പോണില്ല... ഗോവിന്ദനെ ചുരുട്ടിക്കൂട്ടി സ്വപ്ന സുരേഷ്.. ഗോവിന്ദന് മറുപടിയുമായി സ്വപ്ന

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ രാഷ്ട്രീയ പോര് കടുത്തു നിൽക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം വി ഗോവിന്ദന് മറുപടി നൽകി സ്വപ്ന സുരേഷ്. മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
ചില്ലിക്കാശു പോലും നഷ്ടപരിഹാരം നൽകില്ലെന്നും മാപ്പു പറയില്ലെന്നുമാണ് സ്വപ്ന അറിയിച്ചിരിക്കുന്നത്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജ് ആണ് വിശദമായ മറുപടിക്കത്ത് തയാറാക്കിയത്.
‘‘മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണ്. ഫെയ്സ്ബുക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തിൽ തന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങൾ വീണ്ടും കേൾക്കണം. വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്.
എം.വി.ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല. എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ആരാണ് എം വി ഗോവിന്ദനെന്നോ പാർട്ടി പദവിയെന്തെന്നോ അതിന് മുമ്പ് അറിയുമായിരുന്നില്ല. അതിനാൽത്തന്നെ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ല.
വിജയ് പിള്ള വഴി എം.വി.ഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദൻ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എം.വി.ഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല.
വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. അതിനാൽ എം വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ചില്ലിക്കാശ് പോലും നഷ്ടപരിഹാരത്തുക നൽകില്ലെന്നും വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ സ്വപ്ന പറഞ്ഞു. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയൽ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.’’– സമൂഹ മാധ്യമത്തിലൂടെ സ്വപ്ന പുറത്തുവിട്ട കത്തിൽ വ്യക്തമാക്കി.
ഒത്തുതീർപ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് അവകാശവാദമുന്നയിച്ച് കൊണ്ടാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആഴ്ചകൾക്ക് മുൻപ് ആരോപണവുമായി രംഗത്ത് വന്നത്. മൂന്നു ദിവസം മുൻപുണ്ടായ അനുഭവമാണ് വെളിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. കണ്ണൂർ സ്വദേശിയായ വിജയ് പിള്ളയാണ് സംസാരിച്ചതെന്നും ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളെയും കൊണ്ട് സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നും വാഗ്ദാനം ചെയ്‌തു. വിജയ് പിള്ള കണ്ണൂരിൽ നിന്നും നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ അത് സെറ്റിൽമെന്റ് സംസാരമായിരുന്നു.
ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാമെന്നും പറഞ്ഞു. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടു. 30 കോടി രൂപ തരാമെന്നും വാഗ്ദാനമുണ്ടായി- സ്വപ്ന പറഞ്ഞു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സത്യം പുറത്തുവരുന്നതുവരെ പോരാടുമെന്നും സ്വപ്ന പറഞ്ഞു.
https://www.facebook.com/Malayalivartha























