ഭൂമിയുടെ ന്യായവില കൂടുന്നതും രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനയും മുന്നില്‍ കണ്ട് വ്യാപകമായി നടന്ന വസ്തു ഇടപാടുകളില്‍ സര്‍ക്കാരിനുണ്ടായ നേട്ടം തല്കാലം പദ്ധതി പ്രവര്‍ത്തനത്തിനാവശ്യമായ പണം എത്തിച്ചു.

കഷ്ടിച്ച് മാര്‍ച്ച് മാസം കടന്നു കിട്ടിയ ആശ്വാസത്തിലാണ് കേരളവും ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാലും എത്തിയിരിക്കുന്നത്. കേരളത്തിന്റെ ധനകാര്യ വകുപ്പ് ശ്വാസം വിട്ടത് ഇന്നലെ രാത്രിയാണ്. രണ്ട് ദിവസം മുന്‍പുവരെ പദ്ധതി വിഹിതത്തിന്റെ എഴുപത് ശതമാനം പോലും ചിലവഴിക്കാന്‍ കഴിയാതെ പകച്ചു നിന്ന എല്ലാ സ്ഥാപനങ്ങളും മാര്‍ച്ച് 31 എന്ന കണക്ക് വെച്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി രേഖയുണ്ടാക്കി ബില്ലുകള്‍ മാറിയെടുത്തു. ഭൂമിയുടെ ന്യായവില കൂടുന്നതും രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനയും മുന്നില്‍ കണ്ട് വ്യാപകമായി നടന്ന വസ്തു ഇടപാടുകളില്‍ സര്‍ക്കാരിനുണ്ടായ നേട്ടം തല്കാലം പദ്ധതി പ്രവര്‍ത്തനത്തിനാവശ്യമായ പണം എത്തിച്ചു.
എല്ലാ കൊല്ലത്തേയും പോലെ ഒരു മാജിക് കാണിച്ച് വസ്തു ഉടമകളെയും റിയല്‍ എസ്‌റ്റേറ്റ് മേഖലയേയും മുള്‍മുനയില്‍ നിറുത്തി പരമാവധി വസതു കച്ചവടം സര്‍ക്കാര്‍ നടത്തിച്ചു. അതിന്റെ ഗുണം സര്‍ക്കാരിന് തന്നെ കിട്ടി.
എന്നാല്‍ സര്‍ക്കാര്‍ തല്കാലം രക്ഷപ്പെട്ടെങ്കിലും സാമ്പത്തിക ബാധ്യതയെന്ന കെണിയില്‍ നിന്നും അടുത്ത കാലത്തൊന്നും ഊരാന്‍ കഴിയില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. സര്‍ക്കാര്‍ കാര്യങ്ങള്‍ വലിയ പരിക്കില്ലാതെ നടന്നു പോയെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യങ്ങളെല്ലാം അവതാളത്തിലായി. പ്രതീക്ഷിച്ച കാര്യങ്ങളൊന്നും നടത്തി കൊടുക്കാന്‍ സര്‍ക്കാരിനായില്ല.ലീവ് സറണ്ടറും നടന്നില്ല. ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യ ഗഡു പിഎഫില്‍ ലയിപ്പിക്കാമെന്ന വാഗ്ദാനവും പാലിക്കാന്‍ സര്‍ക്കാരിനായില്ല.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ാണ് സര്‍ക്കാര്‍ ജീവനക്കാരുടെ 2023-24 വര്‍ഷത്തെ ലീവ് സറണ്ടര്‍ നീട്ടിയതെന്നാണ് ധനകാര്യ മന്ത്രി ബാലഗോപാല്‍ പറഞ്ഞത്.. ലീവ് സറണ്ടര്‍ അപേക്ഷകള്‍ ജൂണ്‍ 30 വരെ നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. നാളെ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ലീവ് സറണ്ടര്‍ അപേക്ഷ ഉടന്‍ സമര്‍പ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസം വരെ കാത്തിരുന്നാണ് ഉത്തരവിറക്കിയത്.
സാധാരണയായി സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് പണം വാങ്ങാമായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ലീവ് സറണ്ടറില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലീവ് സറണ്ടര്‍ വഴി സര്‍ക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് ലക്ഷ്യം. അതേസമയം ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, മുനിസിപ്പല്‍ കണ്ടിജന്റ് എംപ്ലോയീസ്,പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റന്‍ഡേഴ്സ്,മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണല്‍ സ്റ്റാഫിലുള്ള പാചകക്കാര്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യ ഗഡു പി.എഫില്‍ ലയിപ്പിക്കുന്നതും സര്‍ക്കാര്‍ നീട്ടിവച്ചിരുന്നു, 2022-23 സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടറും പി.എഫില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 31നാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. നാലു വര്‍ഷത്തെ ലോക്ക് ഇന്‍ പീരിഡോടു കൂടിയാണ് പി.എഫില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് നാലുവര്‍ഷ കാലയളവില്‍ ഒരുതരത്തിലും പണം പിന്‍വലിക്കാന്‍ സാധിക്കില്ല. ശമ്പള പരിഷ്‌കരണ കുടിശിക പിഎഫി്ല്‍ ലയിപ്പിക്കാമെന്ന് സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് ഉറപ്പു നല്കിയിരുന്നതാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോള്‍ നടന്നില്ല , എന്നാല്‍ എപ്പോള്‍ നടത്താനാകുമെന്ന് സര്‍ക്കാരിനും വ്യക്തതയില്ല.
ശമ്പളം കിട്ടില്ലെന്ന പറഞ്ഞ് നടന്നവര്‍ക്ക് കൃത്യമായി ശമ്പളം കിട്ടുന്നുണ്ടെല്ലോ. അത് മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നന്നായി പരിശ്രമിക്കുന്നുണ്ടെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 4680 കോടി രൂപ കടമെടുത്താണ് ശമ്പളവും പെന്‍ഷനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നല്കിയത്. കടമെടുപ്പിന് ഒടുവില്‍ കേന്ദ്രം കനിഞ്ഞതിനാലാണ് മാര്‍ച്ച് മാസത്തില്‍ കൂട്ടമായെത്തിയ ബി്ല്ലുകളില്‍ സര്‍ക്കാരിന് പണം നല്കാനായത്. എന്നാല്‍ പൊതുവേ സര്‍ക്കാരിന് സാമ്പത്തിക വരവ് കുറയാന്‍ സാധ്യതയുള്ള ഏപ്രില്‍ , മെയ് മാസങ്ങളില്‍ അത്യാവശ്യ ചിലവുകള്‍ കഴിഞ്ഞ് ബാക്കി തുക ശമ്പളം പോലും കൊടുക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. അങ്ങനെയാണെങ്കില്‍ അടുത്ത മാസം മുതല്‍ ശമ്പളത്തിന് വായ്പയെടുക്കാനും കഴിയില്ല.
ഈ സാഹചര്യത്തെ കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഏറെ വേവലാതിപെടുന്നത്. ലീവ് സറണ്ടറില്ലാത്തതും, ശമ്പള പരിഷ്‌കരണ കുടിശിക ലഭിക്കാത്തതും കാരണം ജീവനക്കാര്‍ ആകെ അസ്വസ്ഥരാണ്. ഇനി ശമ്പളം കിട്ടാത്ത അവസ്ഥയോ , കെ.എസ്.ആര്‍.ടി.സി മാത്ൃകയില്‍ ഘട്ടം ഘട്ടംമായി ശമ്പളം ലഭിക്കുന്ന അവസ്ഥയോ വരുമെന്ന് അവര്‍ ഭയക്കുന്നു. എന്തായാലും സാമ്പത്തിക രംഗത്ത് വലിയ മാറ്റം വേണമെന്നാണ് ജീവനക്കാരും അഭിപ്രായപ്പെടുന്നത്. പുതിയ സെസില്‍ നിന്നും കിട്ടുന്ന വരുമാനത്തിനനുസരിച്ച് പുതിയ ചിലവുകളുമുണ്ടായി കൊണ്ടിരിക്കുകയാണ്.ഇനിയും നികുതികള്‍ കൂട്ടാനും, മദ്യത്തിന് വിലകൂട്ടാനും സര്‍ക്കാര്‍ മടികാണിക്കില്ല. അതിനനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും മാറ്റം വരേണ്ടതാണ്. എന്നാല്‍ ശമ്പള പരിഷ്‌കരണ നടപടികള്‍ പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടാകുമെന്ന പ്രതീക്ഷയുമില്ല.
മൊത്തം മൂന്നര ലക്ഷം കോടി രൂപ കടബാധ്യതയില്‍ നില്കകുന്ന സംസ്ഥാനത്തിന് ഇനി കടമെടുപ്പ് സാധ്യമല്ലെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു. പെരുപ്പിച്ചതും വ്യാജവുമായ റിപ്പോര്‍ട്ടുകള്‍ നല്കി നേടിയ വായ്പകളെല്ലാം വകമാറ്റി ചിലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ അന്തിമഘട്ട പ്രവര്‍ത്തനത്തിന് 400 കോടിയാണ അദാനി പോര്‍ട്ട് ട്രസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മാസങ്ങളാണ് അവര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിത്യവൃത്തിയക്ക് വകയില്ലാത്ത സര്‍ക്കാര്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് 100 കോടി രൂപ വായ്പയെടുത്ത് അദാനി പോര്‍ട്ട് ട്രസ്റ്റിന് നല്കിയത്. ബാക്കി 300 കോടി രൂപ കൂടി നല്കിയാലേ പുലിമുട്ട് നിരത്തല്‍ പൂര്‍ത്തിയാകുകയുള്ളൂ.
ഇതിനിടെ വിഴിഞ്ഞം റിംഗ് റോഡ് നിര്‍മ്മാണത്തിനായി ആയിരം കോടി ബജറ്റില്‍ നീക്കി വെച്ചതു കൊണ്ട് വസ്തു ഏറ്റെടുക്കല്‍ നടത്താനും പരിപാടിയുണ്ട്. എന്നാല്‍ ആറായിരിത്തി അറുന്നൂറ് കോടി എസ്റ്റിമേറ്റുള്ള റിംഗ് റോഡിന് ബാക്കി തുക കണ്ടെത്തേണ്ടതുണ്ട്. റിംഗ് റോഡ് പൂര്‍ത്തിയായലേ വിഴിഞ്ഞം തുറമുഖത്ത് കണ്ടയ്‌നര്‍ ലോറികള്‍ക്കെത്താനാകു. എന്തായാലും മാര്‍ച്ച് താണ്ടി പോയെങ്കിലും വരും മാസങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുടങ്ങുമെന്ന ആശങ്കയിലാണ് കേരളം.
https://www.facebook.com/Malayalivartha
























