വാക്കുപറഞ്ഞാല്‍ വാക്ക്... രാഹുല്‍ ഗാന്ധിയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ തടയിട്ട് ശശീതരൂരിന്റെ സര്‍ജിക്കല്‍ അറ്റാക്ക്; പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍; ഐക്യമാണ് മുഖ്യം; പ്രാദേശിക ഭേദമല്ല; തരൂരിന് സ്വീകാര്യതയേറുന്നു

ഒരിടവേളയ്ക്ക് ശേഷം ശശി തരൂര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വീകാര്യതകളിലേക്ക് പോകുന്ന പ്രസ്താവനയാണ് നടത്തിയത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം മോഹമായി തുടരും. പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്നാണ് ശശി തരൂര്‍ പറയുന്നത്.
നേതൃസ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ പരിഗണിച്ചേനെ. ഐക്യമാണ് പ്രധാനമെന്നും, പ്രാദേശിക ഭേദമല്ലെന്നും തരൂര്‍ വിശദീകരിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെയാണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് തരൂര്‍.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ ഒറ്റപ്പെടുത്താന്‍ നേതൃത്വം ശ്രമിച്ചപ്പോള്‍ സഹകരണത്തിനുള്ള സന്നദ്ധത തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു തരൂര്‍. ബി.ജെ.പിക്കെതിരെ ഒന്നിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു കാരണം കണ്ടെത്തിയതാണെന്നും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ബി.ജെ.പി നന്നായി വിയര്‍ക്കുമെന്നും തരൂര്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ഞങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി. എന്നാല്‍ ഞാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ എങ്കില്‍ ചെറുപാര്‍ട്ടികളെ പോലും പ്രതിപക്ഷ ഐക്യത്തിനായി ചുമതല വഹിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. എന്റെ അഭിപ്രായത്തില്‍ ഐക്യമാണ് പ്രധാനം, സ്ഥാനമല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിനെ അയോഗ്യനാക്കിയതിന് എതിരെ നടന്ന പ്രതിഷേധത്തില്‍ എ.എ.പി, തൃണമൂല്‍, സമാജ്‌വാദി പാര്‍ട്ടി, ഭാരത് രാഷ്ട്ര സമിതി, ഡി.എം.കെ, ശവിസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം എന്നിവര്‍ അണിനിരന്നിരുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റാണെന്നും സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂര്‍ തുറന്ന് പറഞ്ഞു. പാര്‍ട്ടിയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെ ചെയ്യരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയില്‍ പ്രസംഗത്തില്‍ അവസരം കിട്ടാത്തതില്‍ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ശശി തരൂര്‍, കെ മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുറന്ന് അടിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നുവെന്നും മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കണമായിരുന്നുവെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍ക്കാത്തത് ബോധപൂര്‍വ്വമായ ശ്രമമാണോ എന്ന് അറിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും എംഎം ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. മുന്‍ പി സി സി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നായിരുന്നു കെ മുരളീധരന്റെ പരാതി. തന്നെ മനപ്പൂര്‍വം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനമെന്നും മുരളി തുറന്നടിച്ചു. എന്നാല്‍, സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ അവസരം ലഭിക്കാതിരുന്നത് എന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.
അതേസമയം, തുടര്‍ച്ചയായി കെപിസിസി നേതൃത്വം തന്നെ അപമാനിക്കുന്നു എന്നായിരുന്നു കെ മുരളീധരന്റെ പരാതി. വീക്ഷണം പത്രം പുറത്തിറക്കിയ സപ്ലിമെന്റില്‍ നിന്ന് തന്റെ പേര് ഒഴിവാക്കപ്പെട്ട കാര്യം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു മുരളിയുടെ പരസ്യ പ്രതിഷേധം. നേതൃത്വം നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടും മുരളി ആവര്‍ത്തിച്ചു.
"
https://www.facebook.com/Malayalivartha

























