ഭീകര പ്രവര്‍ത്തനമെന്നുറപ്പിച്ച് NIA കേസ് കൈമാറണമെന്ന് അമിത്ഷാ, ഇരുട്ടില്‍ തപ്പി പിണറായി പോലീസ്, കേരള ബന്ധവും ഉറപ്പെന്ന് കേന്ദ്രം.

ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീവച്ചതിനു പിന്നില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്ന സംശയം ബലപ്പെടുത്തി കൊണ്ട് എന്‍.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്. അഞ്ച് ദിവസം കൂടി കാത്തിരിക്കാനാണ് അമിത് ഷാ അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡെല്‍ഹി ഷെഹീന്‍ബാഗിലുള്ള യുവാവ് ആദ്യമായി എത്തിയ പ്രദേശത്ത് ഇത്തരത്തിലൊരു അക്രമം നടത്തുകയും അതുപോലെ രക്ഷപ്പെടുകയും ചെയ്തതിന് പിന്നില്‍ ഭീകര ശക്തികളുടെ ശക്തമായ പിന്‍തുണയുണ്ടെന്ന് തന്നെയാണ് കേന്ദ്രം വിലയിരുത്തുന്നത്. എന്‍ ഐ എ ഡി ഐജി നേരിട്ടെത്തിയാണ് പ്രതിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയ്‌ക്കൊരുങ്ങുന്നത്.
പ്രതിയെ കൈയില്‍ കിട്ടി അന്‍പത് മണിക്കൂര്‍ കഴിഞ്ഞിട്ടും കേരള പോലീസിന് അക്രമത്തിന്റെ ഉദ്ദേശ്യം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കേരളത്തില്‍ ഒരിടത്ത് മാത്രമല്ല മറ്റ് പല സ്ഥലങ്ങളിലും ഇതു പോലെ അക്രമം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നതാണ് കേന്ദ്രത്തെ അലട്ടുന്നത്. പ്രതിയായ ഷാറൂഖ് ഫെയ്‌സിയ്ക്ക് പാക് തീവ്രവാദ ബന്ധം ഉണ്ടെന്നു തന്നെയാണ് എന്‍.ഐ.എ ഉറപ്പിച്ചു പറയുന്നത്. എന്നാല്‍ കേരള പോലീസാകട്ടെ ഷാറൂഖിന്റെ ആക്രമണത്തിന് വലിയ പ്രാധാന്യം നല്കുന്നുണ്ടോയെന്ന കാര്യത്തിലും സംശയമാണ്.രത്‌നഗിരിയില്‍ നിന്ന് കേരളത്തിലേയ്ക്ക് പ്രതിയെ കൊണ്ടു വന്നിടത്ത് തുടങ്ങുന്ന സുരക്ഷാ വീഴ്ച മുതല്‍ കേരള പോലീസിന്റെ ഭാഗത്ത് കാര്യമായ വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നത്. ഇനി നാലുദിവസത്തിനുള്ളില്‍ വ്യക്തമായ ചിത്രവും തെളിവുകളു പുറത്തു വന്നില്ലെങ്കില്‍ കേസ് കേന്ദ്രം നേരിട്ട് ഏറ്റെടുക്കും.
കേരളത്തില്‍ മാത്രം ഒതുങ്ങുന്ന കേസല്ലെന്നും കേസ് അന്വഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പിക്കേണ്ടതാണെന്ന് എല്ലാ മേഖലകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. യുഎപിഎ ചുമത്താത്തതിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.യുഎപിഎ ചുമത്തിയാല്‍ കേസ് അന്വേഷണം സ്വാഭാവികമായും കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ടി വരും. എന്നാല്‍ കേരള പോലീസിന്റെ അന്വേഷണ മികവ് കാണിക്കാനായി പിടിച്ചു വെച്ചിരിക്കുന്ന കേസില്‍ അന്വേഷണ പിഴവ് വന്നാലും അത് അപമാനമായി മാറുമെന്ന ചിന്തയും ഉയരുന്നുണ്ട്. കേസ് കേന്ദ്രത്തിന് വിട്ടു ന്‌ല്കാത്തതും, അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതുമാണ് കേന്ദ്രത്തിനെ അസ്വസ്ഥമാക്കുന്നത്. ഷെഹീന്‍ബാഗിലെ തീവ്രവാദ സംഘങ്ങളുമായി അടുപ്പമുള്ളവരുടെ വിവരങ്ങളെല്ലാം ശേഖരിച്ച് കാത്തിരിക്കുകയാണ് എന്‍.ഐ.എ. അന്വേഷണ തലവനായ എഡിജിപി കേന്ദ്ര ഏജന്‍സികള്‍ വിളിച്ചാല്‍ ഫോണെടുത്ത് പോലും മറുപടി പറയുന്നില്ലെന്ന പരാതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ എന്‍ ഐ എ ഡിജിപി അറിയിച്ചിട്ടുണ്ട്.
കേസ് അന്വേഷണ പുരോഗതി വീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എയോടും എടിഎസിനോടും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഷഹീന്‍ബാഗിലെ ഷാറൂഖിന്റെ ബന്ധുക്കളുടെ മൊഴികളും 2021 മുതലുള്ള ഷാരൂഖിന്റെ ഫോണ്‍കോളുകളും ചാറ്റുകളും ഷഹീന്‍ബാഗില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് എത്തിയതും അവിടത്തെ പെട്രോള്‍ പമ്പ് തെരഞ്ഞെടുത്തതുമെല്ലാം വലിയ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍.ഐ. കരുതുന്നു.
കേരളത്തില്‍ നിന്നുള്ള സംഘം ബന്ധുക്കളുമായി സംസാരിച്ചതില്‍ ഷാരൂഖ് സെയ്ഫിക്ക് മാനസികപ്രശ്നങ്ങള്‍ ഉള്ളതായി കാണുന്നില്ല. പൊതുവേ ബഹളക്കാരനായിരുന്ന ഇയാള്‍ രണ്ടുവര്‍ഷമായി ഒതുങ്ങിയ പ്രകൃതമായിരുന്നു. അധികം സംസാരമില്ല. എന്നാല്‍ പുറത്തെ കൂട്ടുകെട്ട് കൂടി. മത കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ഠയായി. ഇതെല്ലാം ബാഹ്യ ശക്തികളുമായുള്ള ബന്ധത്തിന്റെ സൂചനയായി കാണുന്നു. ഇതുവരെ കിട്ടിയ തെളിവുകള്‍ ഭീകര ബന്ധത്തിലേക്ക് നയിക്കുന്നു എന്നാണ് എന്‍.ഐ.എ-എ.ടി.എസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലില്‍ തീവ്രവാദബന്ധം ബലപ്പെട്ടാല്‍ മാത്രമേ കേസ് പൊലീസ് എന്‍.ഐ.എക്ക് കൈമാറു എന്ന നിലപാടിലാണ് കേരള പോലീസ്.
ഷാരൂഖ് ഏപ്രില്‍ ഒന്നിന് ശനിയാഴ്ച ഉച്ചയ്ക്ക് 3.10ന് സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസിലാണ് ഷൊര്‍ണൂരിലെത്തിയത്. അവിടെ നിന്ന് ഓട്ടോയില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യന്‍ ഓയിലിന്റെ പമ്പില്‍ പോയാണ് പെട്രോള്‍ വാങ്ങിയത്. രണ്ട് കാനുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയെന്നാണ് പമ്പ് ജീവനക്കാരുടെ മൊഴി. ഇയാള്‍ പെട്രോള്‍ വാങ്ങുന്നതിന്റെ കാമറ ദൃശ്യങ്ങള്‍ പമ്പില്‍ നിന്ന് കിട്ടി. അതേ ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തിരികെ പോയി.ഇയ്യാള്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തിയിട്ടില്ല. പെട്രോള്‍ വാങ്ങിയ ശേഷം ഒരു രാത്രിയും പകലും ഷാരൂഖ് എവിടെയായിരുന്നുവെന്നത് ദുരൂഹമാണ്. ഞായറാഴ്ച രാത്രി ഏഴിനുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ രണ്ട് കാന്‍ പെട്രോളുമായി കയറുന്ന ദൃശ്യങ്ങളും, ശേഖരിച്ചിട്ടുണ്ട്.
ഷാറൂഖ് സെയ്ഫി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലുമായി 14 മണിക്കൂര്‍ തങ്ങിയതായുള്ള പ്രാഥമിക നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. പ്രതി ഷൊര്‍ണൂരില്‍ ഇറങ്ങിയതായി പറയുന്ന 12218 ചണ്ഡിഗഢ്- കൊച്ചുവേളി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ആ ദിവസം പുലര്‍ച്ച 4.52ന് ഷൊര്‍ണൂരിലെത്തി 5.24ന് യാത്ര തുടര്‍ന്നതായാണ് റെയില്‍വേ രേഖകളിലുള്ളത്. സംഭവം നടന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസ്തുത ദിവസമെത്തിയത് വൈകീട്ട് 7.11നാണ്.
പുലര്‍ച്ച വന്നിറങ്ങിയ പ്രതി പകല്‍ മുഴുവന്‍ ഷൊര്‍ണൂരിലും പരിസരങ്ങളിലും ചെലവഴിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഇതിനിടയില്‍ പ്രതി എവിടേക്കെങ്കിലും പോയിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലേ അറിയാനാകൂ. ഇയാളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍നിന്നാണെന്ന് തെളിഞ്ഞത്. സ്റ്റേഷന് 200 മീറ്റര്‍ അടുത്തുള്ള എസ്.എം.പി ജങ്ഷനില്‍ പെട്രോള്‍ പമ്പുണ്ട്. എന്നാല്‍, ഷൊര്‍ണൂര്‍ -കുളപ്പുള്ളി സംസ്ഥാന പാതക്കരികിലെ കുളഞ്ചീരിക്കുളത്തിനടുത്തുള്ള പമ്പില്‍നിന്നാണ് പ്രതി മൂന്ന് കുപ്പികളില്‍ പെട്രോള്‍ വാങ്ങിയത്. എന്തുകൊണ്ടാണ് ദൂരത്തുള്ള പമ്പില്‍നിന്ന് വാങ്ങിയതെന്ന് വ്യക്തമല്ല.
കേരളത്തില്‍ ആദ്യമായി വന്ന ഷാരൂഖിന് കൃത്യമായി ഷൊര്‍ണൂരില്‍ ഇറങ്ങാനും ഓട്ടോ വിളിച്ച് പമ്പില്‍ പോകാനുമെല്ലാം പ്രാദേശിക സഹായം കിട്ടിയെന്നാണ് അനുമാനം. കോഴിക്കോട്ട് ട്രെയിനില്‍ ആക്രമണം നടത്താനായിരുന്നെങ്കില്‍ ഷൊര്‍ണൂര്‍ വരെ പോകേണ്ടതില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം നിരവധി പമ്പുകളുണ്ട്. അവിടെ നിന്ന് പെട്രോള്‍ വാങ്ങി ട്രെയിനില്‍ കയറിയാല്‍ മതിയായിരുന്നു.
ഡി-വണ്‍ കോച്ച് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഡി-വണ്‍ കോച്ചിന് പിറകില്‍ എ.സി കംപാര്‍ട്ട്‌മെന്റാണ്. തീയിടുമ്പോള്‍ എളുപ്പം പടരാനുള്ള സാദ്ധ്യത നിറയെ കര്‍ട്ടനുകളും മറ്റുമുള്ള എ.സി കോച്ചിലാണ്. അത് സംഭവിക്കുക പാലത്തിനു മുകളില്‍ വച്ചാവും.അപകടത്തിന്റെ ആഴം വിവരണാതീതമാവും. ഷഹീന്‍ബാഗില്‍ നിന്ന് വന്ന മരപ്പണിക്കാരനായ യുവാവ് ഇത്രയും ചെയ്‌തെങ്കില്‍ പിന്നില്‍ വലിയ ശക്തികള്‍ ഉണ്ടാവാമെന്ന നിഗമനത്തിലേയ്ക്കാണ് അന്വേഷണം നീങ്ങുന്നത്.
കോഴിക്കോട്ടെ ആക്രമണത്തിന് എന്തിന് ഷൊര്‍ണൂര്‍ വരെ പോയി ,പെട്രോള്‍ വാങ്ങന്‍ ഒരുകിലോമീറ്റര്‍ അകലെ പോയതെന്തിന് ,കോരപ്പുഴ പാലത്തിനു മുകളിലേക്ക് എത്തുമ്പോള്‍ തീവച്ചതെന്തിന്, ആസൂത്രണം എവിടെ,? എന്തിന്,? പിന്നില്‍ ആരൊക്കെ ? തുടങ്ങി ഉത്തരം തേടേണ്ട ചോദ്യങ്ങള്‍ അനവധിയാണ്. ഇത്തരം ചോദ്യങ്ങളില്‍ പലതിന്റെയും ഉത്തരം തങ്ങളുടെ പക്കലുണ്ടെന്നാണ് എന്‍ ഐ എ പറയുന്നത്. എന്നാല്‍ കേരള പോലീസാകട്ടെ വിവരങ്ങളൊന്നും പുറത്തു വിടാതെ കസ്റ്റഡിയില്‍ കിട്ടിയ പതിനൊന്ന് ദിവസവും അന്വേഷണം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്തായാലും കേരള പോലീസ് കൂട്ടിയാല്‍ കൂടുന്ന കേസല്ലിതെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിയേയും കൊണ്ട് തെളിവെടുപ്പ് നടത്താനായി പുറത്തിറക്കിയാല്‍ അതീസുരക്ഷ നല്കണമെന്ന തീരുമാനത്തിലാണ്.
അന്വേഷണ ഏജന്‍സികള്‍ പരസ്പരം മല്‍സരിക്കുമ്പോള്‍ കേന്ദ്ര തീരുമാനത്തിലായിരിക്കും നാലു ദിവസം കഴിഞ്ഞുള്ള അന്വേഷണം പുരോഗമിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം നീളുകയല്ല. കേരള പോലീസിന് അന്വേഷിക്കാന്‍ അവസരം നല്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നാല് ദിവസം കഴിഞ്ഞാല്‍ അമിത് ഷാ നേരിട്ട് കേസില്‍ ഇടപെടുമെന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ നല്കുന്ന സൂചന.
https://www.facebook.com/Malayalivartha

























