ഇടത്-വലത് മുന്നണികള്‍ അഞ്ച് പതിറ്റാണ്ടിലേറെയായി ഭരിച്ച് മുടിച്ച കേരളത്തില്‍ സര്‍ക്കാര്‍ രൂപികരിക്കും... കരുത്തോടെ ബി.ജെ.പി മുന്നേറ്റം നടത്തുന്നു....അതിന് വേണ്ടി ജനം ആഗ്രഹിക്കുന്ന വിട്ടുവീഴ്ചകള്‍ക്ക് പാര്‍ട്ടി തയ്യാറാണെന്ന, വ്യക്തമായ സൂചനയാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കുന്നത്....

ഇടത്-വലത് മുന്നണികള്‍ അഞ്ച് പതിറ്റാണ്ടിലേറെയായി ഭരിച്ച് മുടിച്ച കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുത്തോടെ ബി.ജെ.പി മുന്നേറ്റം നടത്തുന്നു. അതിന് വേണ്ടി ജനം ആഗ്രഹിക്കുന്ന വിട്ടുവീഴ്ചകള്‍ക്ക് പാര്‍ട്ടി തയ്യാറാണെന്ന വ്യക്തമായ സൂചനയാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കുന്നത്. ഈസ്റ്റര്‍ ദിവസമായ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തും. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സന്ദേശമാണ് പാര്‍ട്ടി കൊടുക്കുന്നത്. കേരളത്തിലെ കൃഷിക്കാരായ ക്രൈസ്തവര്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങള്‍ താമരശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപേനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അത് ബി.ജെ.പിക്ക് വലിയൊരു അവസരം കൂടിയാണ് തുറന്നിട്ടത്. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസും സി.പി.എമ്മും കരയില്‍ വീണ മീനിനെ പോലെ വാലിട്ടടിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിനൊപ്പം കൊല്ലങ്ങളോളം നിന്നിട്ടും സഭകള്‍ക്ക് കാര്യമായ നേട്ടമുണ്ടായില്ല. സി.പി.എമ്മും വ്യത്യസ്തമല്ല.
ഏറ്റവും ഒടുവില്‍ കോടതി വിധി മറികടന്ന് യാക്കോബായ-ഓര്‍ത്തഡോക്‌സ് പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനെതിരെ വലിയൊരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.കേരളത്തിലെ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന്മാരില്‍ ഒരാളായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് ബി.ജെ.പിയില്‍ ചേരാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ബി.ജെ.പിക്ക് വോട്ട് ചെയ്തുകൂടാ എന്നാണ് സഭാനേതൃത്വങ്ങള്‍ ചോദിക്കുന്നത്. ഇത് കോണ്‍ഗ്രസിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. രാമന്‍ നായര്‍, കെ.എസ് രാധാകൃഷ്ണന്‍, ടോംവടക്കന്‍ അങ്ങനെ ചുരുക്കം ചില മലയാളി നേതാക്കന്മാരെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പാളയത്തിലെത്തിയിട്ടുള്ളൂ. എന്നാല്‍ ആന്റണിയുടെ മകനും അതിന് പിന്നാലെ ചില പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്ത കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കേന്ദ്രമന്ത്രിപദം വരെ മലബാറിലെ ഒരു കോണ്‍ഗ്രസ് നേതാവിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കഴുത്തറ്റംമുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസ് നിലയില്ലാക്കയത്തിലേക്ക് കൂപ്പുകുത്തും.
കാരണം അത്രയ്ക്ക് മോശമായ സാഹചര്യത്തിലൂടെയാണ് കെ.പി.സി.സി നേതൃത്വം കടന്ന് പോകുന്നത്. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പരസ്പ്പരം കടിച്ചുകീറിയാണ് മുന്നോട്ട് പോകുന്നതെങ്കിലും സ്ഥാനമാനങ്ങള്‍ വീതംവയ്ക്കുന്ന കാര്യത്തില്‍ ഇരുവരും ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണ്. രണ്ട് പേരുടെയും ഈ നിലപാടുകള്‍ക്കെതിരെ കെ.മുരളീധരന്‍, ശശിതരൂര്‍, എം.കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ എന്നിവര്‍ പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസിന് കരുത്താകേണ്ട യുവനേതാക്കള്‍ നല്ലരീതിയിലൊരു സമരം നടത്താന്‍ പോലും മെനക്കെടുന്നില്ല. രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയതിനെതിരെ കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു ദിവസത്തെ ഉപവാസ സമരം ഉച്ചയോടെ ചുരുട്ടിക്കെട്ടി. ഉദ്ഘാടകനായ വി.ടി ബല്‍റാവും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും അടക്കമുള്ള നേതാക്കള്‍ ഉച്ചയ്ക്ക് മുന്തിയ ഹോട്ടലിലിരുന്ന് മൃഷ്ടാന്ന ഭോജനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സമരങ്ങളോടുള്ള നേതാക്കളുടെ സമീപനം ഇങ്ങിനെയാണ്. പിന്നെ എങ്ങനെ നന്നാകാനാണ് കോണ്‍ഗ്രസ്.മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോ കൈമാറിയിട്ട് ഏത് രീതിയില്‍ കേസ് നടത്തണമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയ അസഫ് അലി പ്രതിപക്ഷനേതാവിനോട് പറഞ്ഞിരുന്നു. അദ്ദേഹമത് വാങ്ങി കക്ഷത്തുവെച്ചു. ഒടുവില്‍ അസഫ് അലിയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനാണ് സജീ ചെറിയാനെതിരെ കോടതിയിയില്‍ പോയത്. കെ.പി.സി.സി പ്രസിഡന്റാണെങ്കില്‍ അതിവൈകാരികമായ രീതിയിലാണ് കാര്യങ്ങളെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ അപക്വമായ പ്രസംഗങ്ങളും പ്രസ്താവനകളും കോണ്‍ഗ്രസിന് പലപ്പോഴും തിരിച്ചടികളാകുന്നു. നേതൃത്വത്തിലിരുക്കുന്ന രണ്ട് പേരും നേരെ നില്‍ക്കുന്നില്ല. പ്രതിസന്ധിയില്‍ നിന്ന് ഒത്തൊരുമിച്ച് പാര്‍ട്ടിയെ കരകയറ്റുന്നതിന് പകരം പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണ് ഇരുവരും സ്വീകരിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല.
' ഹാപ്പി ഈസ്റ്റര്‍ ഘര്‍ ഘര്‍ ചലോ' പോലുള്ള ബി.ജെ.പി പരിപാടികള്‍ സി.പി.എമ്മിനെ അങ്കലാപ്പിലാക്കുന്നു. കോണ്‍ഗ്രസിന്റെ തകര്‍ച്ച സാധാരണ സി.പി.എമ്മിനാണ് ഗുണം ചെയ്യാറ്. എന്നാല്‍ ഇത്തവണ കാറ്റ് ബി.ജെ.പിക്ക് അനുകൂലമായി വീശുന്നു. അതിനെ എങ്ങനെ തടയിടണമെന്ന് സി.പി.എമ്മിന് യാതൊരു ധാരണയുമില്ല. ധര്‍ക്കാരിന്റെ കെടുകാര്യസ്ഥത, സാമ്പത്തിക പ്രതിസന്ധി, അഴിമതി, വിലക്കയറ്റം, അമിത നികുതി, ഇതിനെല്ലാം പുറമേ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഇതെല്ലാം സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലോകായുക്തയും മുഖ്യമന്ത്രിയും ചേര്‍ന്ന് ജനങ്ങളെ പറ്റിക്കുകയാണെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിഉയരുകയാണ്. ഇതിനെയൊക്കെ എങ്ങനെ തരണം ചെയ്ത് ജനങ്ങളെ സമീപിക്കുമെന്ന് സി.പി.എമ്മിന് ഒരെത്തും പിടിയുമില്ല. ക്രൈസ്തവ സഭാ നേതൃത്വവുമായി ബി.ജെ.പി കൂടുതല്‍ അടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സി.പി.എം നേതാക്കളുടെ ചങ്കിടിപ്പിക്കുകയാണ്. കാരണം ബാലറ്റ് പേപ്പറിലൂടെ ലോകത്താദ്യം അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായ ഇ.എം.എസ് മന്ത്രിസഭയെ വിമോചനസമരത്തിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് ഹിന്ദു-ക്രൈസ്തവ ഐക്യത്തിലൂടെയാണ്. ബി.ജെ.പി ലക്ഷ്യമിടുന്നതും ഹിന്ദു-ക്രൈസ്തവ ഐക്യമാണ്.
https://www.facebook.com/Malayalivartha

























