ഷാരൂഖ് സെയ്ഫിയുമായി ഇന്ന് തെളിവെടുപ്പിന് സാദ്ധ്യത....ഷൊർണൂർ, കണ്ണൂർ, എലത്തൂർ എന്നിവടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം....എന്തുകൊണ്ടാണ് തെളിവെടുപ്പ് വൈകുന്നത്, സംസ്ഥാന പൊലീസിന് തുമ്പൊന്നും കിട്ടുന്നില്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ വൈകുന്നതെന്താണ് തുടങ്ങിയ...ചോദ്യങ്ങൾ ഉയർന്നു തുടങ്ങി...

എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി ഇന്ന് തെളിവെടുപ്പിന് സാദ്ധ്യത. ഷൊർണൂർ, കണ്ണൂർ, എലത്തൂർ എന്നിവടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകാത്തതിൽ അന്വേഷണ സംഘത്തിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയിട്ടും എന്തുകൊണ്ടാണ് തെളിവെടുപ്പ് വൈകുന്നത്, സംസ്ഥാന പൊലീസിന് തുമ്പൊന്നും കിട്ടുന്നില്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ വൈകുന്നതെന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ആറ് ദിവസം പിന്നിട്ടിട്ടും, സുപ്രധാനമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ തീവ്രവാദ ബന്ധം ഉറപ്പിക്കുമ്പോഴും, അതിലേക്കെത്താനാവാതെ കുഴയുകയാണ് എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.
അതേസമയം, ഡൽഹിയിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് കേരള പൊലീസ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നാണ് സൂചന. ഷാരൂഖ് സെയ്‌ഫി എവിടെയൊക്കെ പോയി എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. കേസ് എൻ ഐ എ ഏറ്റെടുക്കുന്നതിലും ഉടൻ തീരുമാനമുണ്ടായേക്കും.പക്ഷെ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫി ഡൽഹിയിൽ നിന്ന് ടിക്കറ്റെടുത്തത് കോഴിക്കോട്ടേയ്ക്ക് തന്നെയെന്നത് വ്യക്തമായി. ഇതോടെ കോഴിക്കോട് ആക്രമണം നടത്താൻ തന്നെയാണ് ഷാരൂഖ് എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.കോഴിക്കോടേയ്ക്ക് ടിക്കറ്റ് എടുത്ത പ്രതി ഷൊർണൂരിലിറങ്ങി പെട്രോൾ വാങ്ങിയതും മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്നാണ് പൊലീസ് കരുതുന്നത്.
കേരളത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിർദേശപ്രകാരമാണ് ഷൊർണൂരിലെത്തി പെട്രോൾ വാങ്ങി കോഴിക്കോട് എലത്തൂരിൽ ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.കൂടാതെ ഷാരൂഖ് സെയ്‌ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തീവയ്പ്പുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് സഹായം ലഭിച്ചതിനെക്കുറിച്ച് ഷാരൂഖ് വ്യക്തമായ മറുപടി നൽകുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും പൊലീസ് പറയുന്നു.അതേസമയം, ഷാരൂഖ് സെയ്‌ഫിയ്ക്ക് ഷൊർണൂരിൽ പ്രാദേശിക സഹായം ലഭിച്ചതിന്റെ സൂചനകൾ ലഭിച്ചതിനെത്തുടർന്ന് ഷൊർണൂരും പട്ടാമ്പിയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എൻ ഐ എയും ഷൊർണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതി പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പെട്രോൾ പമ്പിൽ ഇന്നലെയും പരിശോധന നടന്നിരുന്നു.ഞായറാഴ്ച പുലർച്ചെ 4.30ന് കേരളത്തിലെത്തിയ ഷാരൂഖ് കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ കയറിയത് രാത്രി 7. 17നാണ്.
പ്രതി 15 മണിക്കൂറാണ് ഷൊർണൂരിൽ കഴിഞ്ഞത്. റെയിൽവേ സ്റ്റേഷന് സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ ഒരുകിലോമീറ്റർ അകലെയുള്ള കൊളഞ്ചേരിക്കുളത്തെ പെട്രോൾ പമ്പിലെത്തി നാല് ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. ഇതിനിടെ പലയിടത്തും ചെന്ന് പലരുമായും കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























