ചുട്ടു പൊള്ളുന്ന കേരളം കാരണം എതിര്‍ച്ചുഴലി..! ഉഷ്ണ തരംഗത്തിലേയ്ക്ക് പലയിടത്തും 40 ന് മുകളില്‍ താപനില..! മാർച്ച് മുതൽ മെയ് വരെ രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യത..! കടുത്ത ജാഗ്രത..!എല്ലാവരും അറിയേണ്ടതും ചെയ്യേണ്ടതും..!

ചുട്ടു പൊള്ളുന്ന കേരളം ഉഷ്ണതരംഗത്തിലേക്കെന്ന മുന്നറിയിപ്പിലേയ്ക്ക് കാലാവസ്ഥ വിദഗ്ധർ . കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ചൂടിന്റെ കാഠിന്യം വളരെയേറെ വർധിച്ചിരിക്കുകയാണ് .. സാധാരണ അന്തരീക്ഷ ഊഷ്മാവിനേക്കാള്‍ നാലര ഡിഗ്രിയോ അതിന് മേലെയോ വര്‍ധനയുണ്ടായാല്‍ ഉഷ്ണതരംഗമായി കണക്കാക്കാം. സംസ്ഥാനത്ത് പലയിടത്തും സാധാരണ വേനൽക്കാല ചൂടിനേക്കാൾ മൂന്നര ഡിഗ്രിക്ക് മുകളില്‍ വരെ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇത് ഇനിയും കൂടിയാല്‍ ഉഷ്ണ തരംഗത്തിലേക്കെത്തും. മാർച്ച് മുതൽ മെയ് വരെ രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ട് .
ഇതു സംബന്ധിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും ആ അവസ്ഥയിലേക്കാണ് പോകുന്നത്. സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി പലയിടത്തും 40 ന് മുകളില്‍ താപനില കാണിക്കുന്നു. ചിലയിടത്ത് ഇത് 42 വരെയൊക്കെ പോകുന്നുണ്ട്. ഉഷ്ണതരംഗ സമാനമായ അന്തരീക്ഷത്തിലേക്ക് മാറുന്നുവെന്ന സൂചനകളാണ് അന്തരീക്ഷ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.
കഴിഞ്ഞ തുലാമഴ വേണ്ടവണ്ണം നമുക്ക് കിട്ടിയിട്ടില്ല. ഇതാണ് ചൂട് കൂടിയതിന്റെ ഒരു കാരണം. കഴിഞ്ഞ ആറുമാസത്തിനിടയിൽ കാര്യമായ മഴയൊന്നും കിട്ടിയിട്ടില്ല.എന്നാൽ ചൂടുകൂടാനുള്ള പ്രധാന കാരണം അന്തരീക്ഷത്തില്‍ എതിര്‍ച്ചുഴലി അഥവാ ആന്റിസൈക്ലോൺ എന്നപേരില്‍ അറിയപ്പെടുന്ന ഘടികാര ദിശയിലുള്ള വായു ചലനമാണ് . 2500 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇതിന്റെ ഇപ്പോഴത്തെ പ്രഭാവം. മധ്യ ഇന്ത്യയിലും കേരളത്തിലും ചൂടേറ്റുന്ന നിലയിലാണ് ഇപ്പോഴിതുള്ളത്.
എതിര്‍ച്ചുഴലി കാരണം മേലേത്തട്ടില്‍ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വായു വരുകയാണ് ചെയ്യുക. ഇത് ഭൂപ്രതലത്തില്‍ മര്‍ദം കൂട്ടി സമ്മര്‍ദ താപനം ഉണ്ടാക്കുന്നു. ഒപ്പം താഴെയുള്ള ചൂടുവായു മേലേക്ക് ഉയര്‍ന്നു പോകാതെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഭൂപ്രതലത്തില്‍ ചൂടിന്റെ ഇരട്ടി ആഘാതം ഉണ്ടാക്കും.
സാധാരണ ചുഴലികൾ ഘടികാരസൂചിയുടെ ചലനത്തിന് എതിർദിശയിലാണ് സംഭവിക്കാറ്. എന്നാൽ എതിർച്ചുഴലി ഘടികാരചലനത്തിന്റെ ദിശയിൽത്തന്നെയായിരിക്കും. ഉത്തരാർദ്ധഗോളത്തിലെ കാര്യമാണിത്. ദക്ഷിണാർദ്ധഗോളത്തിൽ ഇത് നേരെ തിരിച്ചായിരിക്കും.
വേനൽക്കാലത്ത് ആന്റിസൈക്ലോണുകൾ രൂപപ്പെടുന്ന ദിവസങ്ങളിൽ ആകാശം പൂർണമായും തെളിഞ്ഞ നിലയിലായിരിക്കും. സൈക്ലോൺ പോലെ പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നവയല്ല ആന്റിസൈക്ലോണുകളെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ച് വിഭാഗത്തിലെ ശാസ്ത്രജ്ഞൻ എം. ജി. മനോജ് പറയുന്നു. കാർമേഘങ്ങളെ കാണാനാകില്ല. വായുചംക്രമണം മാത്രമാണുണ്ടാവുക. ഇക്കാരണത്താൽത്തന്നെ ആകാശം വളരെ തെളിഞ്ഞ് കാണപ്പെടും. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് രണ്ടോ മൂന്നോ കിലാമീറ്റർ മുകളിലായി രൂപപ്പെടുന്ന സർക്കുലേഷൻ പാറ്റേണാണിത്. ആന്റിസൈക്ലോൺ പ്രതിഭാസങ്ങൾ മിക്കപ്പോഴും വളരെ വലുതായിരിക്കും. കുറഞ്ഞത് 3000 കിലോമീറ്റർ വരെ വ്യാസമുണ്ടാകാം.
ഘടികാരമാതൃകയിൽ തിരിയുന്ന ഈ പ്രഷർ സിസ്റ്റം സ്വാഭാവികമായും അതിന്റെ പിന്നിലുള്ള വായുവിനെ താഴേക്ക് തള്ളിവിടുന്നു. ഈ സമ്മർദ്ദത്താൽ വായു ചൂടാകുകയും അത് ഭൂമിയിൽ ചൂട് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാവിലെ സൂര്യപാതം അഥവാ സൂര്യ രശ്മികൾ ആദ്യം ചൂടാക്കുക നിലത്തെയാണ്. ക്രമേണ അന്തരിക്ഷത്തിന്റെ ഓരോ അടരുകൾ ചൂടായിവരുന്നു. നിലത്തു നിന്ന് മുകളിലേക്ക് പൊങ്ങുന്ന ചൂട് അന്തരീക്ഷത്തിലേക്ക് ഉയരുന്നത് ആന്റിസൈക്ലോണിൽ തടയപ്പെടുന്നു . . പ്രഷർ സിസ്റ്റത്തിന്റെ സമ്മർദ്ദത്താൽ താഴേക്ക് വരുന്ന വായു, തറയിൽ നിന്നുള്ള ചൂടിന്റെ ഉയർന്നുപൊങ്ങലിനെ തടയുന്നു. ഇത് കാരണം രാവിലെ മുതലുള്ള സൂര്യന്റെ ചൂട് അതേപടി നിലനിൽക്കുന്നു..
അന്തരീക്ഷത്തിൽ ഈ പ്രഷർ സിസ്റ്റം നിലവിൽ വന്നുകഴിഞ്ഞാൽ കുറെനാളുകളില്‍ മേഖലയിൽ ഒരേനിലയിലുള്ള അന്തരീക്ഷം നിലനിൽക്കും. കാറ്റ് വളരെ കുറവായിരിക്കും. മിക്കപ്പോഴും ഒട്ടുമില്ലാത്ത നില വരും. ഏതുകാലത്തും ഇത്തരം ആന്റിസൈക്ലോൺ പ്രഷർ സിസ്റ്റം രൂപപ്പെടാമെന്ന് പറയുന്നു ഡോ. എം. ജി. മനോജ്. കേരളത്തിൽ അസാധാരണമാംവിധം ചൂട് ഉയരുന്നതിനു പിന്നിൽ ആന്റിസൈക്ലോൺ ആയിരുന്നു. അരനൂറ്റാണ്ടിനിടയിൽ ആദ്യമായിട്ടായിരുന്നു ഈ ഉഷ്ണവർദ്ധന.
ഉത്തർപ്രദേശ്, രാജസ്ഥാൻ ഗുജറാത്ത് തുടങ്ങി മുകളിലേക്കുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ ഈ പ്രതിഭാസം സ്ഥിരമായി നിലവിലുണ്ട്. ഗോവ, മഹാരാഷ്ട്ര എന്നീ പ്രദേശങ്ങളടങ്ങുന്ന പടിഞ്ഞാറൻ മേഖലയിലും ആന്റിസൈക്ലോണുകൾ രൂപപ്പെടാറുണ്ട്. കേരളത്തിന്റെ ആകാശത്തേക്കും ആന്റിസൈക്ലോണുകളെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
അറബിക്കടലില്‍ താപനില ഉയരുന്നതാണ് രണ്ടാമത്തെ കാരണം. പലയിടത്തും 30 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സാധാരണ താപനില 28-29 ഡിഗ്രിയാണ്. അര ഡിഗ്രിമുതല്‍ ഒന്നര ഡിഗ്രി വരെയാണ് പലയിടത്തും വര്‍ധന. വേനല്‍മഴ പലയിടത്തും ഇതേവരെ ലഭിക്കാത്തതും ചൂട് കൂടാനുള്ള മൂന്നാമത്തെ കാരണമാണ്.
വരും ദിവസങ്ങളില്‍ പാലക്കാട്, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ താപനിലഇനിയും രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.
താപനില ഉയരുന്ന ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉഷ്ണകാല രോഗങ്ങളെ ബന്ധപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗരേഖയും പുറത്തിറക്കി.ദാഹമില്ലെങ്കിലും സാധ്യമാകുമ്പോഴെല്ലാം ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് അധികൃതർ അറിയിച്ചു. ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ ഉപയോഗപ്പെടുത്തണം. കൂടാതെ നാരങ്ങ വെള്ളം, ബട്ടർ മിൽക്ക്/ലസ്സി, ഉപ്പ് ചേർത്ത ഫ്രൂട്ട് ജ്യൂസുകൾ തുടങ്ങിയ വീട്ടിലുണ്ടാക്കുന്ന പാനീയങ്ങൾ കഴിക്കണം.
നേരിയതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ കുട, തൊപ്പി, ടവൽ, തുടങ്ങിയവ ഉപയോഗിക്കാനും നിർദ്ധേശമുണ്ട്. പകൽ സമയത്ത് ജനലുകളും വാതിലുകളും പരമാവധി തുറിന്ന് വായു സഞ്ചാരമുള്ളതാക്കണം.
അടുക്കളയിൽ പാചകം ചെയ്യുന്ന സ്ഥലം വേണ്ടത്ര വായുസഞ്ചാരമുള്ളതാക്കാണം. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഇവ ഒഴിവാക്കുക. ഇവ ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കൂടുതൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ വയറുവേദന പോവുള്ള ഉദര രോഗങ്ങൾക്കും കാരണമാകാം. പഴകിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
പകൽ സമയത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ അധിക നേരം ഇരുത്തരുത്. പകൽ ചൂടിൽ വാഹനത്തിനുള്ളിലെ താപനില അപകടകരമാകാൻ സാധ്യതകളുണ്ട്. തലകറക്കം, ബോധക്ഷയം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, തലവേദന, കടുത്ത ദാഹം, അസാധാരണമാംവിധം ഇരുണ്ട മഞ്ഞ നിറത്തിൽ മൂത്രം പോവുക, മൂത്രമൊഴിക്കൽ കുറയൽ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് എന്നീ പ്രശ്നങ്ങൾ കൂടുതൽ ശ്രദ്ധിക്കാനും ജനങ്ങൾക്ക് നിർദ്ദേശമുണ്ട്.
ഈ ചൂടിൽ പുറത്തിറങ്ങുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് .
അന്തരീക്ഷതാപം ക്രമാതീതമായി ഉയരുമ്പോൾ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾക്കു തകരാർ സംഭവിക്കുകയും താപം പുറത്തു കളയുന്നതിനു സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണു സൂര്യാഘാതം. ഇതു ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഉയർന്ന ശരീരതാപം, തലവേദന, തലകറക്കം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, മന്ദഗതിയിലുള്ള നാഡീമിടിപ്പ് തുടങ്ങിയവയാണു ലക്ഷണങ്ങൾ. ശരീരത്തിന്റെ ആന്തരികാവയവങ്ങളെ വരെ സൂര്യാഘാതം ബാധിക്കും. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.
അൽപം കൂടി ലഘുവാണ് സൂര്യാതപം. സൂര്യപ്രകാശം ഏൽക്കുന്ന ശരീരഭാഗങ്ങളിൽ ചുവന്ന തടിപ്പുകൾ വരുന്നതോ പൊള്ളലേൽക്കുന്നതോ വേദന തോന്നുന്നതോ സൂര്യാതപമായി കണക്കാക്കുന്നു. സൂര്യാഘാതത്തേക്കാൾ താരതമ്യേന തീവ്രത കുറഞ്ഞതാണ് സൂര്യാതപം. ഇതു ശരീരത്തിനു പുറത്തുള്ള പൊള്ളലുകളായി കണക്കാക്കാം.
ശരീരത്തിൽ ജലത്തിന്റെയും ലവണങ്ങളുടെയും അളവു കുറയുന്നതാണു നിർജലീകരണം. തളർച്ച, തലകറക്കം, വായ് വരളുക, ക്ഷീണം, മൂത്രത്തിന്റെ നിറം മാറുക തുടങ്ങിയവയാണു ലക്ഷണങ്ങൾ. പുറത്തെ ചൂട് ഉയരുമ്പോൾ ശരീരത്തിലെ ചൂടും ഉയരുന്നു. ചൂട് ക്രമീകരിക്കാൻ ശരീരം വിയർപ്പിക്കും. അതോടെ ജലത്തിന്റെയും ലവണങ്ങളുടെയും അളവ് കുറയും.
ഈ ലക്ഷണങ്ങൾ സ്വയം തോന്നുകയോ യാത്രയിൽ മറ്റാർക്കെങ്കിലും ഉള്ളതായി മനസ്സിലാകുകയോ ചെയ്‌താൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ് ..
സൂര്യാഘാതമേറ്റയാളെ ഉടൻതന്നെ തണലത്തേക്കു മാറ്റണം. ശരീരം തണുത്ത വെള്ളത്തിൽ മുക്കിയ തുണികൊണ്ടു തുടച്ചു തണുപ്പിക്കണം. വെള്ളം ആവശ്യത്തിനു ലഭ്യമല്ലെങ്കിൽ നെറ്റി, കക്ഷഭാഗങ്ങൾ തുടങ്ങിയവ നനഞ്ഞ തുണികൊണ്ടു തുടയ്ക്കണം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിനായി കാലുകൾ അൽപം ഉയർത്തി കിടത്തണം.
ഏറ്റവും ശ്രദ്ധിക്കേണ്ടകാര്യം ബോധക്ഷയമുള്ളവർക്കു ഡോക്ടറുടെ നിർദേശമില്ലാതെ ഭക്ഷണപാനീയങ്ങൾ നൽകാൻ ശ്രമിക്കരുത്. പാരസെറ്റാമോൾ, ആസ്പിരിൻ തുടങ്ങിയ മരുന്നുകൾ നൽകരുത്. ബോധം ഉണ്ടെങ്കിൽ പഞ്ചസാരയും ഉപ്പും ചേർന്ന ലായനി നൽകാം. ചൂടു കൂടിയതോടെ പേശീവലിവിനു കാരണമാകും. വയറ്റിലും കാലിലുമുള്ള പേശികൾക്കാണു കൂടുതൽ വലിവും വേദനയുമുണ്ടാകുന്നത്. ഇതു പരിഹരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതാണ് . ദാഹം ഉണ്ടെങ്കിലും ഇല്ളെങ്കിലും ധാരാളം വെള്ളം കുടിയ്ക്കണം ,ജലാംശം ഉള്ള പച്ചക്കറികളും പഴങ്ങഉം കഴിക്കാനും ശ്രദ്ധിക്കണം
https://www.facebook.com/Malayalivartha























