ഇന്റലിജന്റ്സ് റിപ്പോർട്ട്:ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചും, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവത്തെക്കുറിച്ചും റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്.

അതീവ ശ്രദ്ധയോടെയും സുരക്ഷയോടെയു കൈകാര്യം ചെയ്യേണ്ട ആഭ്യന്തര സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട് വന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ചാണ് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ചാവേർ ആക്രമണമുണ്ടാകുമെന്ന് കാണിച്ച്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ച കത്തിനെ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജൻസ് റിപ്പോര്‍ട്ട്. വിഷയം അതീവഗൗരവമായി എടുക്കണമെന്നും ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവ സുരക്ഷ ഏർപ്പെടുത്തേമ്ടത് എന്തുകൊണ്ടാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചും, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവത്തെക്കുറിച്ചും റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ നിരോധിച്ചതുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐ.ബി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പി.ഡി.പിയെയും, വെല്‍ഫെയര്‍ പാര്‍ട്ടിയെയും തീവ്രസ്വഭാവമുള്ള സംഘടനകളായിട്ടാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് അടുത്തിടെ കണ്ടുവരുന്ന മാവോയിസ്റ്റ് സാന്നിധ്യവും ഇന്റലിജന്റ്സ് വിഭാഗം ഗൗരവകരമായി കാണുന്നുണ്ട്.
അതോടൊപ്പം പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണ ഭീഷണി ഉയര്‍ത്തിക്കൊണ്ട് കത്തയച്ച സംഭവത്തിൽ അന്വേഷണംപോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊച്ചി സ്വദേശിയുടെ പേരിലാണ് ഈ കത്ത് അയച്ചിരിക്കുന്നത്. ഒരു ഫോണ്‍ നമ്പറും കത്തിൽ ഉണ്ടായിരുന്നു. ഈ ഫോണ്‍ നമ്പറിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും അദ്ദേഹത്തിന് കത്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് പോലീസ് കണ്ടെത്തയിട്ടുള്ളത്.
കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി മുഴക്കി ഒരാഴ്ച മുന്‍പാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കത്ത് ലഭിച്ചത്. അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എൽഡിഎഫ് മുന്നണിയിലെ ഒരു പാർട്ടിയെക്കുറിച്ച് പരാമർശമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദരൻ ആരോപിച്ചിരിക്കുന്നു.
ഈ പാര്‍ട്ടിയെ മുന്നണിയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്നാണ് കെ. സുരേന്ദ്രന്‍ ചോദിക്കുന്നത്. ഭരണകക്ഷിയിലുള്ള ഒരു പാര്‍ട്ടിയെക്കുറിച്ചും ആ പാർട്ടിയുടേതായി നിലവില്‍ മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളുണ്ടെന്നും, സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു. രാജ്യത്തിന് ഭീഷണിയായിട്ടുള്ള തീവ്രവാദി ശക്തികളുടെ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് എങ്ങിനെ വന്നുവെന്നതിന് മുഖ്യമന്ത്രി ഉത്തരം നല്‍കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.
രണ്ടുദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കേരളത്തിലെത്തും. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ചൊവ്വാഴ്ച 10.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
https://www.facebook.com/Malayalivartha






















