മാതൃത്വമെന്നാൽ വിലപ്പെട്ടതെന്ന വിശ്വാസവും ധാരണയും ഇല്ലാതായ വാർത്തകളാണ് ഈയിടെയായി അറിയുന്നതൊക്കെ.

പത്മനാഭന്റെ മണ്ണെന്നാണ് തിരുവനന്തപുരം അറിയപ്പെടുന്നത്. പത്മനാഭന്റെ സന്നിധിയിൽ നിന്നും വിളിപ്പാടകലെ കുഞ്ഞിനെ കച്ചവടം ചെയ്ത വാർത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് തിരുവനന്തപുരത്തെ അമ്മമാരും പൊതുസമൂഹവും.
അതിനിടെയാണ് പറഞ്ഞുറപ്പിച്ച് തന്നെയാണ് പ്രസവവും വിൽപ്പനയും നടന്നതെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. മാതൃത്വമെന്നാൽ വിലപ്പെട്ടതെന്ന വിശ്വാസവും ധാരണയും ഇല്ലാതായ വാർത്തകളാണ് ഈയിടെയായി അറിയുന്നതൊക്കെ. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ സഹോദരന്റെ കുഞ്ഞിനെ വിഷം കൊടുത്തു കൊന്നതും ഒരമ്മയാണ്.
തിരുവനന്തപുരത്ത് ജനിച്ച് നാലാം ദിവസമാണ് കുഞ്ഞിനെ മാതാപിതാക്കൾ വിൽപ്പന നടത്തിയത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നടന്ന സിനിമയെവെല്ലുന്ന കച്ചവടം പുറത്തറിഞ്ഞത് പോലീസ് ഇടപെട്ടപ്പോൾ. പോലീസിന് ലഭിച്ച വിരത്തെ തുടർന്നാണ് അന്വേഷിക്കുന്നതും കുഞ്ഞിനെ കണ്ടെത്തുന്നതും.
കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് സംഭവത്തിൽ നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഒരാഴ്ച മുമ്പ് വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
കുഞ്ഞിനെ കൊടുക്കാൻ അമ്മക്കോ, കാശ് വാങ്ങാൻ അച്ഛനോ മടിയുണ്ടായില്ല എന്നതാണ് മനസാക്ഷിയെ ഞെട്ടിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയ്ക്ക് വർഷങ്ങളായി മക്കളില്ല. അവർ ജോലി ചെയ്യുന്ന ഓഫീസിൽ തുണികൾ കച്ചവടം ചെയ്യാൻ എത്തിയിരുന്ന പൊഴിയൂർ സ്വദേശി സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയത്.
ഓഫീസിൽ വല്ലപ്പോഴും മാത്രം കച്ചവടത്തിനെത്തിയിരുന്ന യുവതിയുമായി അടുപ്പത്തിലായ കരമന സ്വദേശി സ്ത്രീ അവരുമായി കുഞ്ഞുങ്ങളില്ലാത്ത സങ്കടം പങ്കുവച്ചിരുന്നു എന്നാണ് പറയുന്നത്.
ഒരിക്കൽ ഓഫീസിലെത്തിയപ്പോൾ യുവതി 7 മാസം ഗർഭിണി ആയിരുന്നു. തുടർന്നാണ് കുഞ്ഞിനെ വാങ്ങുന്നതു സംബന്ധിച്ച് ധാരണ ആയതെന്നാണ് അവർ പറഞ്ഞത്. എന്നാൽ തുടക്കത്തിൽ തന്നെ കുഞ്ഞിനെ നൽകാൻ സൂഹൃത്തായ യുവതി സമ്മതിച്ചിരുന്നു എന്നാണ് പിന്നീട് കരമന സ്വദേശിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞത്.
വളർത്താനുള്ള ഇഷ്ടം കൊണ്ട് കുഞ്ഞിനെ ചോദിച്ചതാണെന്നും പണത്തിനായി അല്ല യുവതി കുഞ്ഞിനെ കൊടുത്തതെന്നും പറയുന്നുണ്ടെങ്കിലും, പിന്നീട് യുവതിയുടെ ഭർത്താവ് പലതവണായി പണം വാങ്ങിയതിൽ നിന്നാണ് ,കഥമാറുന്നത് എന്നവർ പറയുന്നുണ്ടെങ്കിലും വിശ്വസനീയമല്ല.
നേരത്തെ പറഞ്ഞുറപ്പിച്ച വിൽപ്പനയാണ് എന്നതിന് കൂടുതൽ തെളിവകളും ലഭിച്ചിരിക്കുന്നു. തിരുവനന്തപുരം കരമന സ്വദേശി ആണെന്ന് വിലാസം നൽകിയാണ് പൊഴിയൂർ സ്വദേശിയായ യുവതി കുഞ്ഞിനെ പ്രസവിച്ചത് എന്ന് ആദ്യം അറിഞ്ഞിരുന്നു .
കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വിലാസമാണ് ഇവർ നൽകിയതെന്ന് പോലീസും പറയുന്നു. അതുകൊണ്ടുതന്നെ ആസൂത്രിതമായാണ് വിൽക്കലും വാങ്ങലും നടന്നതെന്ന് വ്യക്തം.എന്നാൽ ഇപ്പോഴറിയുന്നത് പ്രസവ സമയത്ത് മാത്രമല്ല, ഏഴാം മാസത്തിൽ ചികിൽസ തേടി തൈക്കാട് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ഇതേ വിലാസമാണ് നൽകിയിരുന്നത് എന്നാണ്.
വില്പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് വ്യക്തമാണ്. തൈക്കാട് ആശുപത്രിയിലേക്ക് ചികിൽസ മാറ്റിയതുതന്നെ കുഞ്ഞിനെ കൈമാറാനുള്ള സൗകര്യം കണക്കിലെടുത്താവണം.
തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രി, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായുള്ള ആശുപത്രിയാണ്. നൂറുകണക്കിന് പ്രസവങ്ങൾ ദിവസേനെ നടക്കുന്ന ആശുപത്രിയാണ് ഇത്. എന്നാൽ ഈ ആശുപത്രിയിൽ സൂപ്രണ്ടോ, ഡെപ്യൂട്ടി സ5ൂപ്രണ്ടോ ഇല്ല. നിലവിൽ മുതിർന്ന ഡോക്ടർക്കാണ് താത്കാലിക ചുമതല നൽകിയിട്ടുള്ളത് .
പ്രസവത്തിന് പുറമെ, പ്രതിദിനം ശരാശരി 700 പേര്‍ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണ് ഇത്. കുഞ്ഞുങ്ങളെ കച്ചവടം നടത്തുന്ന മാഫിയ തന്നെ ഇതിന് പിന്നിലുണ്ടോ എന്നാണ് സംശയിക്കുന്നത്. ആശുപത്രിയിൽ സൂപ്രണ്ടില്ലാത്തതുകൊണ്ട് തന്നെ ജീവനക്കാരിൽ ആരെങ്കിലുമാണോ കച്ചവടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് എന്ന കാര്യത്തിലും വിശദമായ അന്വേഷണം ആവശ്യമാണ്.
കുഞ്ഞിനെ പ്രസവിച്ച സ്ത്രീയെയും ഭർത്താവിനെയും കണ്ടെത്താനായിട്ടില്ല എന്നതും ദുരൂഹത നിറക്കുന്നതാണ്. ഈ മാസം 15 നാണ് 4 ദിവസം പ്രായമായ കുഞ്ഞിനെ കൈമാറ്റം ചെയ്തത്. ഇതിനു മുൻപും ഈ അമ്മ ഇതുപോലെ കുഞ്ഞുങ്ങളെ വിറ്റിരുന്നോ എന്ന സംശയമാണ് ഇപ്പോൾ പോലീസിനുള്ളത്.
പ്രസവിച്ച സ്ത്രീയ്ക്ക് മരുന്നിനും ഭക്ഷണത്തിനുമാണ് എന്ന് പറഞ്ഞാണ് അവരുടെ, ഓട്ടോ ഡ്രൈവറായ ഭർത്താവ് പണം വാങ്ങിയതെന്നാണ് പറയുന്നത്. എന്നാൽ പലപ്പോഴായി ഇത്ര വലിയ തുക മരുന്നിനും ഭക്ഷണത്തിനുമായി എന്തിന് നൽകി എന്നതും പോലിസിന് സംശയം ജനിപ്പിക്കുന്നു.
ആശുപത്രിയുടെ പുറത്ത് വെച്ചാണ് കുഞ്ഞിനെ കൈമാറിയതെന്നും ഏഴ് ദിവസം കുഞ്ഞിനെ വീട്ടിൽ സംരക്ഷിച്ചിരുന്നു എന്നും കരമന സ്വദേശി സ്ത്രീ പറയുന്നു. നിയമപരമായി തെറ്റായിരുന്നുവെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കരമന സ്വദേശിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൈക്കാട് നിരവധി പ്രസവങ്ങൾ ഒരോ ദിവസവും നടക്കുന്ന ആശുപത്രി ആയതുകൊണ്ടു തന്നെ ഇത്തരത്തിൽ മറ്റ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതു സംബന്ധിച്ചും പോലീസിനും, ശിശുക്ഷേമ വകുപ്പിനും ആശങ്കയുണ്ട്.
നിയമപരമായി മാത്രം ദത്തെടുക്കൽ നടക്കണമെന്നിരിക്കെ നിയമപരമല്ലാതെ കാശുവാങ്ങി കുഞ്ഞിനെ വിറ്റ അമ്മയ്ക്കും അച്ഛനും എതിരെ നടപടി ഉണ്ടാവും. അതുകൊണ്ടാണോ സംഭവമറിഞ്ഞ് കുഞ്ഞിനെ വിറ്റവർ സ്ഥലംവിട്ടതെന്നും അറിയില്ല.
https://www.facebook.com/Malayalivartha






















