മതസൗഹാർദ്ദത്തിന്റെ മാതൃകാ കേന്ദ്രമായി നിലകൊള്ളുന്ന കേരളത്തെ ലോകത്തിനു മുന്നിൽ മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കേരള സ്റ്റോറി; തുറന്നടിച്ച് മന്ത്രി വി. അബ്ദുറഹിമാൻ

മതസൗഹാർദ്ദത്തിന്റെ മാതൃകാ കേന്ദ്രമായി നിലകൊള്ളുന്ന കേരളത്തെ ലോകത്തിനു മുന്നിൽ മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കേരള സ്റ്റോറി എന്ന പേരിലുള്ള ചലച്ചിത്രമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഒരു ജനതയെ ഒന്നാകെ മോശക്കാരായി ചിത്രീകരിക്കുന്നതാണ് സിനിമയെന്ന് വ്യക്തമാക്കുന്നതാണ്. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണിത്.
സിനിമ ചരിത്രപഠനത്തിന്റെ മുഖ്യസ്രോതസ്സ് ആയിരിക്കണമെന്നില്ലെങ്കിലും, പൊതുബോധ നിര്‍മിതിയിലും താത്പര്യാനുസൃതം അതിനെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും പ്രത്യയശാസ്‌ത്രോപാധി എന്ന നിലയില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ആ വസ്തുത തിരിച്ചറിഞ്ഞു തന്നെയാണ് സംഘപരിവാർ ശക്തികൾ സിനിമയിൽ വലിയൊരു പങ്ക് മൂലധന നിക്ഷേപം നടത്തുവാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. സംഘപരിവാർ അജണ്ടകളെ ഒളിച്ചുകടത്തുന്ന സിനിമകൾ പ്രേക്ഷകർക്ക് അപരിചിതമല്ല.
എന്നാൽ മുൻകാലങ്ങളിൽ വന്ന അത്തരം സിനിമകളെ തീർത്തും നിഷ്പ്രഭമാക്കും വിധത്തിലാണ് അസത്യങ്ങളുടെ ഒരു ചീട്ടുകൊട്ടാരം 'ദി കേരള സ്റ്റോറി' കെട്ടിപ്പൊക്കുന്നത്. ഇന്ത്യയിലെ വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുവെച്ച മുസ്ലിം ന്യൂനപക്ഷവിരുദ്ധ അജണ്ടയുടെ കുഴലൂത്തുകാരാവുകയാണ് 'ദി കേരള സ്റ്റോറി'യുടെ അണിയറക്കാർ.
ഇസ്ലാമിക തീവ്രവാദികളെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ നിരന്തരം നിര്‍മിച്ചുകൊണ്ട് സാമൂഹിക ശരീരത്തിന് ഭീഷണിയായി എവിടെയും പൊടുന്നനെ അപ്രതീക്ഷിത കോണുകളില്‍ നിന്ന് അവര്‍ പ്രത്യക്ഷപ്പെടാമെന്നും തങ്ങളുടെ പെൺ മക്കൾ ഏത് സമയവും ഈ തീവ്രവാദികളുടെ ഇരകളായി നാടും വീടും വിട്ടുപോയേക്കാം എന്നുമുള്ള ഭയം ഉത്പാദിപ്പിക്കുകയാണ് ഇത്തരം ദൃശ്യപരിചരണങ്ങള്‍ ലക്ഷ്യമിടുന്നത്.
നടുക്കുന്ന പെൺവാണിഭ കെണിയിൽ പെട്ട് വീട്ടിൽ മടങ്ങിയെത്താതെ പോയ 32000 പെൺകുട്ടികളുടെ കഥ എന്ന വിശേഷണം ജനങ്ങളുടെ മനസ്സിൽ സംശയത്തിന്റെ നെരിപ്പോട് തീർക്കുന്നതാണ്. ഒരു ന്യൂനപക്ഷ മതവിഭാഗത്തെ അപരരാക്കിക്കൊണ്ട് അവര്‍ക്കെതിരെ മനശാസ്ത്രപരമായ ഒരു യുദ്ധം സാധ്യമാക്കാനുള്ള നിഗൂഢ തന്ത്രം ആണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























