പൂരാവേശത്തില്‍ തൃശൂര്‍. ഇലഞ്ഞിത്തറമേളം തുടങ്ങി....കിഴക്കൂട്ട് അനിയൻമാരാർ ആണ് പ്രമാണി....ആയിരക്കണക്കിന് പൂരപ്രേമികളാണ് വരവേറ്റത്....തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആണ് പ്രമാണി....

പൂരാവേശത്തില്‍ തൃശൂര്‍. ഇലഞ്ഞിത്തറമേളം തുടങ്ങി. കിഴക്കൂട്ട് അനിയൻമാരാർ ആണ് പ്രമാണി. ആയിരക്കണക്കിന് പൂരപ്രേമികളാണ് വരവേറ്റത്. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആണ് പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം.ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസും നിറച്ചു. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. പൂരപ്രേമികളുടെ കാതുകളിൽ ഇലഞ്ഞിത്തറ മേളത്തിന്റെ ഇമ്പവും കൈവിരലുകളിൽ പാണ്ടിമേളത്തിന്റെ താളവും കണ്ണുകളിൽ കുടമാറ്റത്തിന്റെ വിസ്മയവും, വർണപ്രപഞ്ചം തീർക്കുന്ന കരിമരുന്നിന്റെ ദീപ്തിയും വന്നണയുന്ന ദിനം. ഭക്തിയും ആഘോഷവും ഒത്തിണങ്ങുന്ന തൃശൂർ പൂരം. തൃശൂരുകാർക്ക് പൂരം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
ഒരു പൂരത്തിൽനിന്ന് അടുത്തതിലേക്കുള്ള കാത്തിരിപ്പാണ് അവരുടെ ഒരു വർഷം. പൂരമെന്ന് കേൾക്കുമ്പോൾ തന്നെ നിരനിരയായി രണ്ട് വശത്തായി പതിനഞ്ച് വീതം ആനകളുടെ നടുവിലായി നിൽക്കുന്ന ജനസാഗരമായിരിക്കും ഓർമ വരിക. ഇവരിൽ ഒരാളായി കുടമാറ്റത്തിന് സാക്ഷിയാവാൻ വരുന്നവർക്ക് മികച്ച അനുഭവമാണ് ഇരു ദേവസ്വവും ഇക്കുറി തയാറാക്കിയിട്ടുള്ളത്.തിരുവമ്പാടി വിഭാഗം അമ്പതോളം സെറ്റ് കുടകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ എട്ടെണ്ണം അതീവ രഹസ്യ സ്വഭാവമുള്ളതാണ്. കുടമാറ്റത്തിന്റെ സമയത്ത് മാത്രമേ അത് പുറത്തെടുക്കൂ.ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജൻ അയ്യന്തോൾ ഭഗവതിയെയാണ് തിടമ്പേറ്റിയത്. വൈകിട്ടോടെയാണ് തെക്കോട്ടിറക്കവും കുടമാറ്റവും. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനും എഴുന്നള്ളും. ഇരു ഭഗവതിമാരും മുഖാമുഖം നോക്കി നിൽക്കുമ്പോൾ ഇരുവശത്തെയും ആനച്ചന്തം നോക്കിക്കാണാൻ ജനം തിക്കിത്തിരക്കും. 15 കൊമ്പൻമാരാണ് ഇരുവശവും. ആനപ്പുറത്ത് കുടകൾ പലവിധം മാറിമാറി നിവരുമ്പോൾ പൂരപ്പറമ്പു നിറഞ്ഞ ജനം ആവേശം കൊണ്ട് ആർപ്പുവിളിക്കും.
ഇരുവശവും ഒന്നിനൊന്നു മികവാർന്ന കുടകൾ നിവർത്തി മത്സരിച്ചുള്ള കുടമാറ്റം അവർക്ക് ഇനി ഒരാണ്ടത്തേക്കു മനസ്സിൽ സൂക്ഷിക്കാനുള്ള കാഴ്ചയാണ്.രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഈ സമയം തിരുവമ്പാടിയുടെ മഠത്തിൽവരവു സമയത്തെ പഞ്ചവാദ്യം ആവർത്തിക്കും. പിന്നെ അധികം ഇടവേളയില്ല. തിങ്കൾ പുലർച്ചെ 3ന് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും തുടർന്നു പാറമേക്കാവും തിരികൊളുത്തും.വെടിക്കെട്ടിൽ പോലും സാംപിൾ നൽകുന്ന പതിവുള്ളതിനാൽ രഹസ്യ കുടകളിലെ ഒരു കുടയെ കുറിച്ചുള്ള വിവരം മാത്രം തിരുവമ്പാടി പുറത്തു വിട്ടിട്ടുണ്ട്.
പുലികളിയെ ആസ്പദമാക്കിയ കുടയുണ്ടെന്ന വിവരമാണത്. തിരുവമ്പാടിയുടെ കുടകൾക്ക് കൃത്യമായ മറുപടി പാറമേക്കാവിന്റെ കയ്യിലും ഭദ്രമായിട്ടുണ്ട്. നാൽപ്പത് സെറ്റിന് മേൽ കുടകളാണ് പാറമേക്കാവ് ഒരുക്കിയിട്ടുള്ളത്. ഇതിൽ രാമച്ചം ഉപയോഗിച്ച് നിർമിച്ച, ത്രിമാന ഗണപതി രൂപം തീർത്ത ഒരു സെറ്റ് രഹസ്യ കുടകളുടെ വിവരം മാത്രമാണ് അവർ പുറത്തു വിട്ടിട്ടുള്ളത്. ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം ആരംഭിക്കുക. കുട ഉയർത്തുന്നതിലും ചിട്ടവട്ടങ്ങളുണ്ട്. ഒരു സെറ്റ് കുട ഒരു മിനിറ്റോളമാണ് ഉയർത്തി പ്രദർശിപ്പിക്കുന്നത്. ഇതിനൊപ്പം വെഞ്ചാമരവും ആലവട്ടവും ഉയരും. ഇതു കഴിഞ്ഞാൽ പൂരപ്രേമികൾ നിന്ന നിൽപ്പിൽ തിരിയും. എതിർ വശത്തു നിരന്ന ആനകളുടെ മുകളിൽ മറുപടിക്കുടകൾ അപ്പോഴേക്കും ഉയർന്നിട്ടുണ്ടാവും. കുടമാറ്റം കഴിഞ്ഞാൽ പിന്നെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പാണ്. എന്നാൽ ഇതിന് രണ്ടിനും ഇടയിലായി കണ്ണനും കാതിനും ഇമ്പവും കുളിർമയും പകരുന്ന ഒരു വിരുന്നുണ്ട്. പാറമേക്കാവിന്റെ പഞ്ചവാദ്യം, അതും കരിവീരൻമാരെ സാക്ഷിയാക്കി തീവെട്ടി വെളിച്ചത്തിൽ. രാത്രി 10.30ന് ആരംഭിക്കുന്ന പഞ്ചവാദ്യം ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രാമാണ്യത്തിലാണ് നടക്കുക. പുലർച്ചെ രണ്ടരവരെ നീളുന്നതാണ് ഈ കലാവിരുന്ന്.പുരുഷാരം എന്ന വാക്ക് തൃശൂർ പൂരത്തെ വർണിക്കാൻ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എന്താ സ്ത്രീകൾ പോകാറില്ലേ പൂരം കാണാൻ? മുൻ കാലങ്ങളിൽ പകൽ പൂരം കാണുവാനാണ് സ്ത്രീകൾ കൂട്ടമായി എത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ കുടമാറ്റത്തിനും സ്ത്രീകളുടെ സാന്നിധ്യം കൂടുതലാണ്. സ്ത്രീകൾക്ക് സുരക്ഷിതമായി പൂരം കാണാൻ വേണ്ട ക്രമീകരണങ്ങളാണ് ഭരണകൂടവും ദേവസ്വം അധികൃതരും ഒരുക്കിയിട്ടുള്ളത്. ബാരിക്കേഡ് ഉപയോഗിച്ച്, കുടമാറ്റം കാണാനായി പ്രത്യേക സ്ഥലം സ്ത്രീകൾക്കായി മാറ്റി നൽകിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷമായി ഈ സൗകര്യം നൽകുന്നുണ്ട്. വലിയ സ്ഥലമാണ് ഇതിനായി നൽകുന്നതെന്നാണ് ദേവസ്വം ഭാരവാഹികൾ പറയുന്നത്. ഏതായാലും ഇന്നത്തെ ദിവസം പതിയെ നീങ്ങണം എന്നാണ് ഓരോ പൂര പ്രേമികളും ആഗ്രഹിക്കുന്നത് ...പൂരാവേശത്തിൽ ലയിച്ചു നിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നതും...
https://www.facebook.com/Malayalivartha

























