എന്താ കോണ്‍ഗ്രസ്സേ നന്നാകാത്തേ,കര്‍ണാടകത്തില്‍ കടിപിടിസഹികെട്ട് ജനം കല്ലെറിയും..!ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സമ്മതിദായകര്‍ സമ്മാനിച്ചിട്ടും തെരഞ്ഞെടുപ്പ് ഗോദയിലെ ഐക്യം സര്‍ക്കാര്‍ രൂപീകരണത്തിലും ഉണ്ടാകാത്തത് ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി..!
നായുടെ വാലില്‍ പന്തീരാണ്ട് കൊല്ലവും കുഴലിട്ടാല്‍ നേരെയാവില്ലെന്നൊരു ചൊല്ലുണ്ട്. കോണ്‍ഗ്രസ്സിനെ കൂടി ഉദ്ദേശിച്ചായിരിക്കാം ഇങ്ങിനെയൊരു ചൊല്ലുണ്ടായതെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം മറ്റൊന്നുമല്ല, കര്‍ണാടകയില്‍ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കടിപിടി കണ്ടിട്ടാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സമ്മതിദായകര്‍ സമ്മാനിച്ചിട്ടും തെരഞ്ഞെടുപ്പ് ഗോദയിലെ ഐക്യം സര്‍ക്കാര്‍ രൂപീകരണത്തിലും ഉണ്ടാകാത്തത് ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അടുത്ത കൊല്ലത്തെ പൊതുതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ച് വേണം പ്രവര്‍ത്തിക്കാന്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എന്നിട്ടും സിദ്ധരാമയ്യയ്ക്കും ഡി.കെ ശിവകുമാറിനും മുന്നില്‍ ഹൈക്കമാന്‍ഡ് മുട്ടിടിച്ചുനില്‍ക്കുന്നു. ഇരുവരെയും കൂട്ടി ചര്‍ച്ച നടത്താന്‍ തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു. ബുധനാഴ്ച സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏതാണ്ടുറപ്പായിരുന്നു. അതിന് വേണ്ടി പന്തലും കെട്ടിയിരുന്നു. അവസാനം കല്യാണം മുടങ്ങിയ വീട്ടിലേത് പോലെ അത് അഴിച്ചുമാറ്റേണ്ടി വന്നു. തമ്മിലടിയും പോര്‍വിളിയും കോണ്‍ഗ്രസ്സിന്റെ കൂടപ്പിറപ്പാണെങ്കിലും അതിനുള്ള രാഷ്ട്രീയ സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് അറിയാമല്ലോ. രണ്ട് നേതാക്കളുമായി കോണ്‍ഗ്രസ് അദ്ധ്യന്‍, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെല്ലാം സംസാരിച്ചിട്ടും പ്രശ്‌നം കീറാമുട്ടിയായി തുടരുന്നെങ്കില്‍ തെറ്റ് നിങ്ങളുടെ ഭാഗത്താണ്. നിങ്ങള്‍ക്ക് നേതൃഗുണമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. രണ്ട് ടേമിലായി മുഖ്യമന്ത്രി പദം വീതംവയ്ക്കും ഒരാളെ ഉപമുഖ്യമന്ത്രിയാക്കും കൂടെ ആഭ്യന്തരവും നല്‍കണം എന്ന സമവാക്യം നടപ്പിലാക്കാനാണല്ലോ വടംവലി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം നന്നായി അറിയാവുന്ന ആളാണല്ലോ കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെ. അദ്ദേത്തിന്റെ വാക്ക് ഇരുനേതാക്കളും അംഗീകരിക്കുന്നില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും ഈ സര്‍ക്കാരിന്റെ അഞ്ച് കൊല്ലവും എങ്ങനെ നേരിടും.മുഖ്യമന്ത്രി പദം രണ്ട് കൊല്ലം കഴിഞ്ഞ് സിദ്ധരാമയ്യ ഒഴിയുമെന്ന് സോണിയാഗാന്ധി ഉറപ്പ് നല്‍കണമെന്നും ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കണമെന്നുമാണ് കര്‍ണാടക പി.സി.സി പ്രസിഡന്റ് കൂടിയായ ഡി.കെ ശിവകുമാര്‍ ആവശ്യപ്പെടുന്നത്. രാജസ്ഥാനിലെ സ്ഥിതിവിശേഷം മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് അറിയുന്നു. അവിടെ രണ്ട് കൊല്ലം കഴിഞ്ഞ് ഒഴിയാമെന്ന് പറഞ്ഞ അശോക് ഗെലോട്ട് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് എന്ന യുവനേതാവ് പരസ്യമായ പടപ്പുറപ്പാടാണ് അദ്ദേഹത്തിനെതിരെ നടത്തുന്നത്. ഹൈക്കമാന്‍ഡ് ഇതെല്ലാം കണ്ട് നോക്കുകുത്തി പോലെ ഇരിക്കുകയാണ്. ഡി.കെ ശിവകുമാര്‍ മറ്റൊരു ഉപാധികൂടി മുന്നോട്ട് വച്ചിട്ടുള്ളതായി അറിയുന്നു. അതായത് ഉപമുഖ്യമന്ത്രി പദം തനിക്ക് മാത്രം തരണം. അതിനൊപ്പം ആഭ്യന്തരവകുപ്പും വേണം തന്റെ പ്രധാനപ്പെട്ട അനുയായികള്‍ ക്യാബിനെറ്റില്‍ വേണം. ദളിതരും മുസ്ലിംങളും അടക്കം പാര്‍ട്ടിയെ സഹായിച്ചതിനാല്‍ ഡി.കെ ശിവകുമാറിനൊപ്പം ആ വിഭാഗത്തില്‍ നിന്നുള്ള ഓരോ നേതാക്കള്‍ക്ക് വീതവും ഉപമുഖ്യമന്ത്രി പദം നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. അതനുസരിച്ചാണ് ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. ഡി.കെ ശിവകുമാറിന്റെ എതിര്‍പ്പ് ശക്തമായതോടെ എല്ലാം തകിടം മറിഞ്ഞു. ഇതിനിടെ മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നു. പ്രബലരായ രണ്ട് നേതാക്കളും വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ ദളിത് വിഭാഗത്തില്‍ പെട്ട നേതാവായ പരമേശ്വരയെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡ് നോക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പിന്തുണയും പരമേശ്വരയ്ക്കുണ്ട്. കര്‍ണാടകയ്ക്ക് ഇനി ദളിത് മുഖ്യമന്ത്രിയെയാണ് ആവശ്യമെന്ന് പരമേശ്വര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചതോടെയാണ് ഇത്തരത്തിലുള്ള അഭ്യൂഹം പ്രചരിച്ചത്.ചരിത്രത്തില്‍ നിന്നോ, വര്‍ത്തമാനത്തില്‍ നിന്നോ യാതൊരു പാഠവും ഉള്‍ക്കൊള്ളാതെയുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കഴിഞ്ഞ തവണ മധ്യപ്രദേശില്‍ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലേറിയെങ്കിലും ഇതുപോലുള്ളൊരു വടംവലിയെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ 22 എം.എല്‍.എമാരുമായി ബി.ജെ.പിയിലേക്ക് പോയി. 2018ല്‍ കര്‍ണാടകയില്‍ ജെ.ഡി.എസിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ബി.ജെ.പി ഓപ്പറേഷന്‍ താമരയിലൂടെ ആ ഗവര്‍മെന്റിനെ താഴെയിറക്കി. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ കൊടുത്ത് അധികാരത്തിലേറി. ബി.ജെ.പി ശിവസേനയെ പിളര്‍ത്തി അവര്‍ക്കൊപ്പം നിര്‍ത്തി ഭരണം പിടിച്ചെടുത്തു. അത് തെറ്റായ കീഴ് വഴക്കമായിരുന്നെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ചയാണ് വിധിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങളെല്ലാം മുന്നിലുള്ളപ്പോഴാണ് കോണ്‍ഗ്രസ്സ് കര്‍ണാടകത്തില്‍ ചക്കളത്തിപ്പോര് കാട്ടുന്നത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി എത്ര ഭാരത് ജോഡോ യാത്രകള്‍ നടത്തിയാലും നേതാക്കളുടെ മാനസ്സികാവസ്ഥ ഇതാണെങ്കില്‍ എന്ത് പ്രയോജനം. ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നത്. സമാധാനത്തോടെയുള്ള ജീവിതം, സുരക്ഷ, വികസനം, വിദ്യാഭ്യാസം അങ്ങനെ ഒരുപാട് പ്രതീക്ഷകളാണ് അവര്‍ക്കുള്ളത്. അതിനെയെല്ലാം തല്ലിക്കെടുത്തുന്ന സമീപനമാണ് രണ്ട് നേതാക്കള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇതെല്ലാം കണ്ട് ബി.ജെ.പി പ്രതികരിക്കുന്നേയില്ല. ജനം കോണ്‍ഗ്രസ്സില്‍ നിന്ന് എത്രത്തോളം അകലാമോ അത്രത്തോളം അകലട്ടെ എന്ന സമീപനമാണ് അവരെടുത്തിരിക്കുന്നത്. അവരുടെ വോട്ട് ശതമാനത്തില്‍ വലിയ കുറവില്ലാത്തതിനാല്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാമെന്ന പ്രതീക്ഷയാണ് അവര്‍ക്കിപ്പോഴുള്ളത്. അതിന് വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്ന നിലപാടാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മനസ്സിലാക്കിയാല്‍ കോണ്‍ഗ്രസ്സിന് കൊള്ളാം. അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് മുക്ത ഭാരതമാകാന്‍ അധികകാലമൊന്നും വേണ്ട്.