വല്ലാത്തൊരു ഇടപാട്... ദ കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാള്‍ തീരുമാനത്തിന് സ്റ്റേ; സിനിമ കാണാമെന്ന് ജഡ്ജിമാര്‍; സിനിമ ഇഷ്ടമല്ലെങ്കില്‍ സിനിമ കാണരുതെന്ന് ചീഫ് ജസ്റ്റിസ്; സിനിമയുടെ പ്രദര്‍ശനത്തിന് വേണ്ട സുരക്ഷ നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി

കേരളത്തെ ചുറ്റിപ്പറ്റി നടത്തിയ കേരള സ്റ്റോറി വിവാദം കേരളം ഏറ്റെടുത്തില്ല. ഇവിടെ പ്രദര്‍ശന ദിവസത്തെ കോലാഹലമൊഴിച്ചാല്‍ ഒന്നും സംഭവിച്ചില്ല. സിനിമ തീയറ്ററില്‍ ഉണ്ടോ പോയോ എന്നും അറിയില്ല. എന്നാല്‍ ബംഗാളിലും തമിഴ്‌നാട്ടിലും ഇപ്പോഴും കേരള സ്റ്റോറി കത്തി നില്‍ക്കുകയാണ്.
ദ കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാള്‍ തീരുമാനത്തിന് സ്റ്റേ. പൊതുവികാര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണ്ണയിക്കാനാകില്ലെന്ന് കേരള സറ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സിനിമ ഇഷ്ടമല്ലെങ്കില്‍ സിനിമ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സിനിമയുടെ പൊതു പ്രദര്‍ശനത്തെയാണ് നിരോധിച്ചതെന്നും ഒടിടിയില്‍ കാണുന്നതില്‍ പ്രശ്‌നമില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അധികാരം മിതമായി പ്രയോഗിക്കണമെന്നായിരുന്നു പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതിയുടെ മറുപടി. 32000 പേര്‍ കാണാതായെന്ന് സിനിമയില്‍ പറയുന്നു. ഇത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ് എന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോള്‍ തന്നെ ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2000 പേരെ മതം മാറ്റിയെന്നതിന് കൃത്യമായ രേഖകള്‍ ഇല്ലെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഇക്കാര്യം സിനിമയ്ക്ക് മുന്‍പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ സിനിമയുടെ പ്രദര്‍ശനത്തിന് വേണ്ട സുരക്ഷ നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. സിനിമയുടെ പ്രദര്‍ശനം തടയുന്ന തരത്തില്‍ നേരിട്ടോ അല്ലാതെയോ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെടരുതെന്ന് കോടതി പറഞ്ഞു.
അതേസമയം വിദ്വേഷപ്രചാരണവും വളച്ചൊടിച്ച വസ്തുതകളുമാണ് 'ദി കേരള സ്റ്റോറി' സിനിമയിലെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. സാമുദായികസ്പര്‍ധയുണ്ടാക്കുന്ന കാര്യങ്ങളാണ് അതിലുള്ളതെന്നും ചിത്രം സംസ്ഥാനത്ത് നിരോധിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, 'ദി കേരള സ്റ്റോറി' കാണാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാളിലെ മുസ്ലിം വിമെന്‍സ് റെസിസ്റ്റന്‍സ് കമ്മിറ്റി എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു.
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീവ്രവാദസംഘങ്ങള്‍ തമ്മില്‍ കലഹമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നിലേറെ സീനുകള്‍ ചിത്രത്തിലുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ചിത്രം കാണാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് മുസ്ലിം വിമെന്‍സ് റെസിസ്റ്റന്റ്സ് കമ്മിറ്റിയുടെ വാദം. തങ്ങള്‍ ഒരു മതത്തിനും എതിരല്ല. ചിത്രം കണ്ടശേഷം അതില്‍ സാമുദായിക വിദ്വേഷമുണ്ടാക്കുന്ന കാര്യങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അഡ്വ. വി.കെ. ബിജുവഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. നേരത്തേ, മുത്തലാഖിനെതിരേയും ഈ സംഘടന ഹര്‍ജി നല്‍കിയിരുന്നു.
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കേരള സ്റ്റോറി'യില്‍ ആദാ ശര്‍മയാണ് നായികാ വേഷത്തിലെത്തുന്നത്. ബംഗാളില്‍ കേരള സ്റ്റോറി നിരോധിച്ചപ്പോള്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു.
അനിശ്ചിതാവസ്ഥകള്‍ക്കൊടുവില്‍ വിവാദചിത്രം ദ കേരള സ്റ്റോറി യു.കെയില്‍ റിലീസ് ചെയ്യുന്നു. മെയ് 12 ന് യു.കെയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തേണ്ടതായിരുന്നു. മുന്‍കൂര്‍ ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി പത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രദര്‍ശനം മുടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























