അങ്ങനെ അഞ്ചു നാളത്തെ വടംവലിക്കൊടുവിൽ കർണാടകത്തിൽ കോൺഗ്രസിന് ആശ്വാസം.... ഹൈക്കമാൻഡ് ഫോർമുല അർദ്ധമനസ്സോടെ സ്വീകരിച്ച് ഡി.കെ. ശിവകുമാർ മെരുങ്ങി..... മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെയും നാളെ ഉച്ചയ്‌ക്ക് 12.30ന് സത്യപ്രതിജ്ഞ ചെയ്യും.....

അങ്ങനെ അഞ്ചു നാളത്തെ വടംവലിക്കൊടുവിൽ കർണാടകത്തിൽ കോൺഗ്രസിന് ആശ്വാസം. ഹൈക്കമാൻഡ് ഫോർമുല അർദ്ധമനസ്സോടെ സ്വീകരിച്ച് ഡി.കെ. ശിവകുമാർ മെരുങ്ങി. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെയും നാളെ ഉച്ചയ്‌ക്ക് 12.30ന് സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ്.രണ്ടര വർഷം വീതം മാറിമാറി മുഖ്യമന്ത്രിയെന്നാണ് ഹൈക്കമാൻഡ് ധാരണയെങ്കിലും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശിവകുമാർ പി.സി.സി അദ്ധ്യക്ഷനായി തുടരും. ആഭ്യന്തരം ഉൾപ്പെടെ പ്രധാന വകുപ്പുകളും നൽകുമെന്നാണറിയുന്നത്. ശിവകുമാർ നിർദ്ദേശിക്കുന്ന ആറുപേരെയും പ്രധാന വകുപ്പുകളോടെ മന്ത്രിമാരാക്കും.ഇന്നലെ വൈകിട്ട് നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ഗവർണർ തൻവർചന്ദ് ഗെലോട്ടിനെ കണ്ട് അവകാശവാദമുന്നയിക്കും. ഇന്നലെ സിദ്ധരാമയ്യയുടെ പ്രതിനിധി ജി. പരമേശ്വര ഗവർണറെ കണ്ടിരുന്നു.നാളെ ഏതാനും മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടക്കും. മുതിർന്ന നേതാക്കളായ എം.ബി. പാട്ടീൽ, ജി. പരമേശ്വര, സതീഷ് ജർക്കിഹോളി, മലയാളികളായ കെ.ജെ. ജോർജ്ജ്, എൻ.എ. ഹാരിസ്, യു.ടി. ഖാദർ എന്നിവർ മന്ത്രിമാരായേക്കും.സോണിയാ ഗാന്ധിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവകുമാർ വിട്ടുവീഴ്‌ച ചെയ്തത്.
ഹൈക്കമാൻഡ് തീരുമാനം കോടതി വിധിപോലെ അംഗീകരിക്കുന്നെന്ന് പറഞ്ഞ് അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്തു.ബുധനാഴ്ച പകൽ രാഹുലിന്റെ ചർച്ചയിൽ ശിവകുമാർ മെരുങ്ങിയിരുന്നില്ല. വൈകിട്ട് അനുജനും എം.പിയുമായ ഡി. കെ സുരേഷിന്റെ വസതിയിൽ അനുയായികളുടെ യോഗം വിളിച്ചതോടെ ഹൈക്കമാൻഡ് അപകടം മണത്തു. പാർട്ടി അദ്ധ്യക്ഷൻ ഖാർഗെ സോണിയാ ഗാന്ധിയുമായി സംസാരിച്ചാണ് ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കിയത്. ശിവകുമാറിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് സോണിയ ഫോണിൽ വിളിച്ച് ഉറപ്പു നൽകി. പിന്നാലെ കെ.സി. വേണുഗോപാലിന്റെ വസതിയിൽ സിദ്ധരാമയ്യയെും ശിവകുമാറിനെയും വരുത്തി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. ചർച്ച വെളുക്കുവോളം നീണ്ടു. കെ.സിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചാണ് ഇരുവരും മടങ്ങിയത്. ഇന്നലെ രാവിലെ 11.30ന് കെ.സി പത്രസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിച്ചു.ആദ്യ ടേമിൽ മുഖ്യമന്ത്രിയായെങ്കിലും സിദ്ധരാമയ്യയ്ക്ക് ഭരണം സുഗമമാവുമോയെന്ന് കണ്ടറിയണം. പാർട്ടി കടിഞ്ഞാണുൾപ്പെടെ കൈയിലുള്ള ശിവകുമാർ സൂപ്പർ മുഖ്യമന്ത്രി കളിക്കാനാണ് സാദ്ധ്യത.ലോക്സഭാ തിരഞ്ഞെടുപ്പിൽ പിടിച്ചാണ് ഡൽഹിയിൽ ശിവകുമാർ വിലപേശിയത്. കഴിഞ്ഞ തവണ 28 സീറ്റിൽ ജയിച്ചത്. താൻ മുഖ്യമന്ത്രിയായാൽ 20സീറ്റിൽ ജയം ഗാരന്റിയെന്നാണ് ശിവകുമാർ പറഞ്ഞത്.
കൂടുതൽ സീറ്റ് നേടിയില്ലെങ്കിൽ സിദ്ധരാമയ്യയുടെ ഭരണ പരാജയമായി ശിവകുമാർ ഉയർത്തിക്കാട്ടും.135 കോൺഗ്രസ് എം.എൽ.എ.മാരിൽ സംവരണ മണ്ഡലങ്ങളിൽ ജയിച്ച 51പേരും മുൻ ജനതാപരിവാറുകാരായിരുന്ന 30 പേരുമാണ് സിദ്ധരാമയ്യയുടെ ശക്തി.കെ.സി.വേണുഗോപാൽ സിദ്ധരാമയ്യയെ തന്റെ വീട്ടിലേക്ക് ആദ്യം ക്ഷണിച്ചു. ആദ്യ ടേം മുഖ്യമന്ത്രി പദത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. സിദ്ധരാമയ്യ മടങ്ങിയപ്പോൾ ശിവകുമാറെത്തി. സംസ്ഥാന താത്‌പര്യത്തിനായി വിട്ടുവീഴ‌്‌ച ചെയ്യണമെന്നും ഹൈക്കമാൻഡ് ശിവകുമാറിനൊപ്പമാണെന്നും കെ.സി പറഞ്ഞു. രണ്ടര വർഷം കഴിഞ്ഞ് മുഖ്യമന്ത്രി പദം. അതുവരെ ഏകഉപമുഖ്യമന്ത്രി എന്ന ഫോർമുല പരസ്യപ്പെടുത്തണമെന്നായിരുന്നു ശിവകുമാറിന്റെ പ്രധാന ആവശ്യം. ഫോണിൽ സോണിയ നടത്തിയ ഇടപെടലുകളിലാണ് ഇക്കാര്യത്തിൽ സമവായമായത്.
https://www.facebook.com/Malayalivartha
























