കേരളത്തിൽ ഇന്നും വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ കൂടുതൽ താപനില ഉയരാൻ സാധ്യത...

കേരളത്തിൽ ഇന്നും വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും, കാറ്റിനും സാധ്യത. എന്നാൽ പകൽ കഠിനമായ ചൂടു തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ താപനില 35 നും 38 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. അന്തരീക്ഷ ഈർപ്പവും ഉയർന്നു തന്നെയായിരിക്കും എന്ന് മുന്നറിയിപ്പിൽ പറയുന്നു. നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴ തുടരും. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ മലയോരപ്രദേശങ്ങളിൽ ഒഴികെ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍ കനത്ത മഴ ലഭിച്ചു. മഴയിലും കാറ്റിലും വന്‍ നാശ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണു. സംഭവത്തില്‍ ആളപായമില്ല. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ തുടങ്ങിയത്. മരങ്ങള്‍ കടപുഴകി. ഇടിമിന്നലില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു.
24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയേക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഇത്തവണ കാലവര്‍ഷത്തില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് പ്രവചനം. ജൂണ്‍, ജൂലൈ മാസത്തില്‍ മഴ കൂടും എന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനം. കേരളത്തില്‍ ജൂണ്‍ നാലിനാണ് കാലവര്‍ഷം എത്തുമെന്നുള്ള പ്രവചനം ഉള്ളത്. കഴിഞ്ഞവര്‍ഷം മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം.
ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
https://www.facebook.com/Malayalivartha
























