സി.പി.എം ലീഗിനെ പുകഴ്ത്തിപ്പാടാന്‍ തുടങ്ങിയിട്ട് നാളേറെയായി....കേള്‍ക്കുമ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും, അടക്കമുള്ള ഒരു സംഘം നേതാക്കള്‍ക്ക് രോമാഞ്ചം വരും....എതിര്‍ ചേരിയിലുള്ള ഡോ. എം.കെ മുനീറിനും കെ.എം ഷാജിക്കും കലി വരും....

സി.പി.എം ലീഗിനെ പുകഴ്ത്തിപ്പാടാന്‍ തുടങ്ങിയിട്ട് നാളേറെയായി. പ്രത്യേകിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍. അത് കേള്‍ക്കുമ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും അടക്കമുള്ള ഒരു സംഘം നേതാക്കള്‍ക്ക് രോമാഞ്ചം വരും. എതിര്‍ ചേരിയിലുള്ള ഡോ. എം.കെ മുനീറിനും കെ.എം ഷാജിക്കും കലി വരും. കോണ്‍ഗ്രസ്സ് ദുര്‍ബലമായതോടെ ലീഗിലെ പല നേതാക്കള്‍ക്കും ഇടത്തേക്കൊരു അനുരാഗമുണ്ട്. എന്നാലത് എങ്കിലും ചന്ദ്രികേ... എന്ന പോലെ തേപ്പായി മാറുമെന്നും ആവശ്യം കഴിയുമ്പോ സി.പി.എം മൊഴിചൊല്ലുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. താനൂരില്‍ ബോട്ടപകടമുണ്ടായപ്പോള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനൊന്നും കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും തയ്യാറായില്ല. ദുരന്തത്തില്‍ രാഷ്ട്രീയം കാണണ്ടെന്നായിരുന്നു ഇവരുടെ വിശാലമായ കാഴ്ചപ്പാട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തുകയും മരുമോന്‍ മന്ത്രിയെ ഉള്‍പ്പെടെ മാറ്റി നിര്‍ത്തിയിട്ട്, കുഞ്ഞാലിക്കുട്ടിയേയും സാദിഖ്അലി തങ്ങളെയും ഇടത്തും വലത്തും നിര്‍ത്തി മാധ്യമങ്ങളെ കണ്ടു. അത് കണ്ട് ലീഗുകാരൊക്കെ വലിയപെരുന്നാളിനേക്കാള്‍ ഇമ്മിണി ബല്യ സന്തോഷത്തിലായി.
എന്നലിതിന് പിന്നിലൊരു ചതിയുടെ കഥയുണ്ടെന്ന് പലര്‍ക്കും അറിയില്ലായിരുന്നു.പിണറായി അധികാരത്തിലേറിയിട്ട് ഏഴ് കൊല്ലമാകുന്നു. ഇതുവരെ എത്രയോ അഴിമതികളും ആക്ഷേപങ്ങളുമുണ്ടായി. വിവാദ പദ്ധതികളുണ്ടായി. കുഞ്ഞാലിക്കുട്ടി ഒരിക്കല്‍പ്പോലും പിണറായി വിജയനെതിരെ ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല. വികസനത്തില്‍ രാഷ്ട്രീയം വേണ്ടെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള വാര്‍ത്തകള്‍ വരരുതെന്നും അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. വിഷയം മറ്റൊന്നുമല്ല മലപ്പുറം എ.ആര്‍ നഗറിലെ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടാണ് പ്രശ്‌നം. കുഞ്ഞാലിക്കുട്ടിയെയോ, അദ്ദേഹത്തിന്റെ ബിസ്സിനസ്സിനെയോ മാത്രമല്ല ലീഗ് അടപടലം അഴിയെണ്ണുന്ന നിലയിലാണ് കാര്യങ്ങളെന്നാണ് സൂചന. പ്രാദേശിക നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കളും അന്തരിച്ച നേതാക്കളും കള്ളപ്പണ ഇടപാടില്‍ പെട്ടിരിക്കുകയാണ്. ഏതോ സിനിമയില്‍ പറയുന്നത് പോലെ നമ്മളറിയാതെ തന്നെ നമ്മളൊരു അധോലോകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ വലിയ അത്ഭുതമില്ല. കേരളത്തിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കള്ളപ്പണ ഇടപാടുകള്‍ കാലങ്ങളായി നടന്നിരുന്നു. കേരളാ ബാങ്ക് രൂപീകരിച്ചതോടെ അതിന് അറുതി വന്നെന്നാണ് വിലയിരുത്തല്‍. മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെ കേരളാ ബാങ്കുമായി ലയിപ്പിക്കാന്‍ ഭരണസമിതി അംഗങ്ങളായ ലീഗുകാര്‍ സമ്മതിച്ചില്ല. പിന്നീട് സര്‍ക്കാരിന് വഴങ്ങേണ്ടിവന്നു.
അതിന് ശേഷം സഹകരണ വകുപ്പ് ഇന്‍സ്‌പെഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ലീഗ് നേതാക്കളുടെ പേരില്‍ അവരറിയാതെ അക്കൗണ്ട് ഉണ്ടാക്കി പണം നിക്ഷേപിച്ചത് കണ്ടെത്തിയത്. കാസര്‍കോട് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെയുള്ള പ്രാദേശിക നേതാക്കള്‍ക്ക് മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ അക്കൗണ്ടുണ്ട്. അവരറിയാതെ ഇതെങ്ങനെ സംഭവിച്ചു. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. പക്ഷെ, പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. പോലീസ് കേസില്ല. പിണറായി സര്‍ക്കാരത് തന്ത്രപൂര്‍വ്വം എടുക്കാത്തതാണ്. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇ.ഡി എത്തും. പിന്നെ സീന്‍ വേറെയാണ്. പത്ത് കൊല്ലത്തിനിടെ 1600 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് ഈ ബാങ്ക് കേന്ദ്രീകരിച്ച് നടന്നതായി ആക്ഷേപമുണ്ട്. നിരവധി വ്യാജ അക്കൗണ്ടുകള്‍, ഹവാല ഇടപാടുകള്‍, ബാങ്ക് ജീവനക്കാരുടെ പേരില്‍ കോടികളുടെ നിക്ഷേപം ഇതെല്ലാം ഇവിടെ നടക്കുന്നുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് കുഞ്ഞാലിക്കുട്ടിയുടെ മുഖ്യശത്രുവരും പിണറായിയുടെ മുഖ്യമിത്രവുമായ കെ.ടി ജലീലാണ്. അദ്ദേഹം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിയും കൊടുത്തു. വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ജലീല്‍ വ്യക്തമാക്കിയെങ്കിലും കാര്യങ്ങള്‍ അതുക്കുംമേലെയായി. അങ്ങനെയാണ് ലീഗിലെ കുഞ്ഞാലിക്കുട്ടിയും ടീമും പിണറായിക്ക് സിന്ദാബാദ് വിളിച്ച് തുടങ്ങിയത്. ഇപ്പോള്‍ ലീഗിനെ എങ്ങനെയും എല്‍.ഡി.എഫിന് നിക്കാഹ് കഴിച്ച് കൊടുക്കാനുള്ള ഓട്ടത്തിലാണ് ജലീല്‍. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമുണ്ടെന്നാണ് ജലീല്‍ മുമ്പ് ആരോപിച്ചത്.
അതോടെ സി.പി.എമ്മുകാര്‍ അതേറ്റെടുത്തിരുന്നു. ഇതിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി ഒരു വക്കീല്‍ നോട്ടീസ് പോലും ജലീലിന് അയച്ചിട്ടില്ല.ബാങ്കില്‍ ദീര്‍ഘകാലം സെക്രട്ടറിയായ ഹരികുമാര്‍ ഒരു സി.പി.എം നേതാവിന്റെ ബന്ധുവാണ്. പക്ഷെ, അതൊന്നുമല്ല കള്ളപ്പണവും കള്ളനെയും മനസ്സിലായിട്ടും പിണറായി സര്‍ക്കാര്‍ നടപടി എടുക്കാത്തത്. ലീഗിനെ എങ്ങനെയും തങ്ങളുടെ വരുതിയില്‍ നിര്‍ത്തുക. അവരെ ഇടത് മുന്നണിയിലെടുത്താല്‍ കേരളമുള്ളിടത്തോളം കാലം ഭരണചക്രം തിരിക്കാം എന്ന അജണ്ട മാത്രമാണ് അതിന് പിന്നിലുള്ളത്. അല്ലെങ്കില്‍ സഹകരണ വകുപ്പ് പരിശോധനാ വിഭാഗം കണ്ടെത്തിയ കള്ളപ്പണ ഇടപാടുകളെകുറിച്ചും വ്യാജ അക്കൗണ്ടുകളെ പറ്റിയും അന്വേഷിക്കാത്തതെന്ത്. ഇതെല്ലാം അറിയാവുന്നത് കൊണ്ടാണ് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇടയ്ക്കിടെ ലീഗിനെ സ്തുതിക്കുന്നത്. സ്വന്തം സമുദായത്തിലെ വിശ്വാസികളെയും പാര്‍ട്ടിയിലെ നിരവധി നേതാക്കളെയും വഞ്ചിച്ചുകൊണ്ടാണ് ലീഗ് സി.പി.എമ്മിന് വേണ്ടി കുഴലൂതുന്നത്. സി.പി.എമ്മാകട്ടെ ഒരേ സമയം ബി.ജെ.പിയെയും ലീഗിനെയും താങ്ങിനിര്‍ത്തുന്നു. കൊടകര കള്ളപ്പണക്കേസും കെ. സുരേന്ദ്രനെതിരെ മത്സരിച്ച സ്ഥാനാര്‍ത്ഥി കൊടുത്ത കേസിന്റെ അന്വേഷണവും എന്തായി എന്നതില്‍ നിന്ന് അത് വ്യക്തമാണ്. ലീഗിനെ കൂടെ നിര്‍ത്തി അധികാരത്തില്‍ തുടരുക, ബി.ജെ.പിയെ സഹായിച്ച് ലാവ്‌ലിന്‍, ലൈഫ് മിഷന്‍, സ്വര്‍ണ്ണക്കടത്ത് എല്ലാ കേസുകളും ഒതുക്കുക. സി.പി.എമ്മിന്റെ ബുദ്ധി അപാരം തന്നെ. പക്ഷെ, നാട്ടുകാര് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞേ പറയാനൊക്കൂ.
https://www.facebook.com/Malayalivartha
























