എ.ഐ ക്യാമറ വിവാദത്തില്‍ പൊതുജനത്തിന്റെ സാമാന്യ ബുദ്ധിയിക്ക് നിരക്കുന്ന മറുപടി മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും പുറത്തു പറയാമായിരുന്നിട്ടും എല്ലാവരും പിണറായി പേടിയില്‍ ഒളിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പ് സ്ഥാപിച്ച് ക്യാമറകളെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വകുപ്പ് മന്ത്രി ആന്റണി രാജുവാകട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്താണ് നടക്കാത്തതെന്നാണ്. സിപിഎം ഭരിക്കുമ്പോള്‍ കുറ്റം ചെയ്യുന്നതും അന്വേഷിക്കുന്നതും ശിക്ഷ വിധിക്കുന്നതും അവര്‍ തന്നെയാണെന്ന് ാെന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. പോലീസും കോടതിയുമൊക്കെ പാര്‍ട്ടി നിയമത്തിന് പുറത്താണ്. പ്രതിപക്ഷം എന്തൊക്കെ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടിയാലും പാര്‍ട്ടി അന്വേഷണവും മെഴുകല്‍ കണ്ടെത്തലും അന്തിമമാണ്. എ.ഐ ക്യാമറ വിവാദത്തില്‍ പൊതുജനത്തിന്റെ സാമാന്യ ബുദ്ധിയിക്ക് നിരക്കുന്ന മറുപടി മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും പുറത്തു പറയാമായിരുന്നിട്ടും എല്ലാവരും പിണറായി പേടിയില്‍ ഒളിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പ് സ്ഥാപിച്ച് ക്യാമറകളെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വകുപ്പ് മന്ത്രി ആന്റണി രാജുവാകട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല. രാവിലെ കുളിച്ച് മന്ത്രിക്കസേരയില്‍ കയറിയിരിക്കുകയെന്നല്ലാതെ സര്‍ക്കാരില്‍ എന്താണ് നടക്കുന്നതെന്നു പോലും പാവത്തിന് അറിയില്ല.
അറിയില്ല എന്നു പറയുകയില്ല അറിയിക്കില്ല എന്നു പറയുന്നതാവും കുറച്ചു കൂടുതല്‍ ശരിയാവുക. എ.ഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ചെയ്തത് ഗതാഗത വകുപ്പാണെങ്കിലും ടെന്‍ഡര്‍ ഏറ്റെടുത്തത് വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍ ആണെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പ് അന്വേഷണം നടത്തിയത്. ഗതാഗത വകുപ്പിലേയ്ക്ക് പ്രതിപക്ഷം ആരോപണവുമായി കടക്കാതിരിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ മുന്നിലിറക്കി പ്രതിരോധിക്കുകയെന്ന നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചു പോരുന്നത്. വകുപ്പു തല അന്വേഷണത്തിനും വ്യവസായ വകുപ്പ് തന്നെ മുന്നിട്ടിറങ്ങി. ക്യാമറയുടെ ഗുണഭോക്താവായ ഗതാഗത വകുപ്പ് നിലവിലുണ്ടോയെന്ന കാര്യം സംശയത്തിലുമാക്കി. ഇങ്ങനെയുള്ള മന്ത്രമാരെ തീറ്റിപ്പോറ്റേണ്ടി വരുന്ന മലയാളികള്‍ ശരിക്കും മണ്ടന്‍മാരാണോ അതോ മണ്ടന്‍മാരാക്കി മാറ്റിയിരിക്കുകയാണോയെന്ന സംശയം സ്വാഭാവികം.
റോഡ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രസ്താവന സ്വന്തം സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണെന്നതാണ് കഷ്ടം. കെല്‍ട്രോണിന്റെ ടെന്‍ഡര്‍ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉപകരാര്‍ നല്‍കിയത്. ഉപകരാറിനെപ്പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണെന്നും ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കി. അളിയനും മച്ചമ്പിയ്ക്കും അമ്മാവനും കരാര്‍ കൊടുക്കും ആര്‍ക്കാണ് ചോദിക്കാന്‍ അവകാശമെന്ന ധ്വനി മന്ത്രിയുടെ പ്രസ്താവനയിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണു വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കയിരിക്കുന്ന റിപ്പോര്‍ട്ട്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ചാണ് റോഡ് ക്യാമറ കരാര്‍. പൂര്‍ണമായും സുതാര്യമായാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രേഖകള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലുണ്ട്. ഡേറ്റാ സുരക്ഷ, ഡേറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവ ഒഴികെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉപകരാര്‍ അനുവദനീയമാണ്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണ്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയത്. അങ്ങനെ കെല്‍ട്രോണിന് മന്ത്രിയും വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന ക്ലീന്‍ ചീറ്റ് നല്കി.
കെല്‍ട്രോണും എസ്ആര്‍ഐടിയുമായാണ് കരാറുള്ളത്. അതില്‍ ഉപകരാറുകാരുടെ പേരുകള്‍ പരാമര്‍ശിക്കേണ്ട കാര്യമില്ലായിരുന്നു. അതാണ് കുറവായി കണ്ടെത്തിയത്. പദ്ധതിക്കു മുന്‍പായി സമഗ്ര ഭരണാനുമതി നല്‍കുന്ന പ്രവൃത്തി നേരത്തേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ്. ഭാവിയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ പരിശോധനയ്ക്കുള്ള ഉന്നതാധികാര സമിതി നേരത്തേ രൂപീകരിക്കും. കെല്‍ട്രോണിനും പൊതുമേഖലാ സ്ഥാനങ്ങള്‍ക്കും പുറത്തുള്ള കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ട്. ഭാവിയില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കെല്‍ട്രോണിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. കെല്‍ട്രോണിന്റെ പേര് ഉപകരാറുകാര്‍ അനാവശ്യമായി വലിച്ചിഴക്കാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..
കെല്‍ട്രോണുമായി സഹകരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അവരുടെ ആഭ്യന്തര നടപടിക്രമങ്ങള്‍ പദ്ധതി ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. 3 കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ മൂന്നാമതെത്തിയ അക്ഷര പ്രൈവറ്റ് ലിമിറ്റഡ് 2017 ല്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും 10 വര്‍ഷം പ്രവൃത്തി പരിചയമില്ലാതെയാണു ടെന്‍ഡറില്‍ പങ്കെടുപ്പിച്ചതെന്നുമുള്ള ആരോപണത്തില്‍ വിശദീകരണവും നല്കിയിട്ടുണ്ട്. അക്ഷര പ്രൈവറ്റ് ലിമിറ്റഡ് 2017ല്‍ രൂപീകരിച്ചതാണ്. എന്നാല്‍ അക്ഷര എന്റര്‍പ്രൈസസ് എന്ന പേരില്‍ ഇതേ കമ്പനി 2010 മുതല്‍ നിലവിലുണ്ടായിരുന്നു. ഇതിന്റെ രേഖകള്‍ കമ്പനീസ് റജിസ്ട്രാര്‍ക്കു നല്‍കിയത് അവര്‍ ടെന്‍ഡര്‍ രേഖയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതിലും മെച്ചപ്പെട്ടൊരു അന്വേഷണ റിപ്പോര്‍ട്ട് കേരളം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
റോഡ് ക്യാമറ പദ്ധതിയില്‍ ആരോപണങ്ങളെല്ലാം ഉയര്‍ന്നതു ഉപകരാറുകളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപകരാറുകള്‍ പരാമര്‍ശ വിധേയമായിട്ടില്ല. വ്യവസായ വകുപ്പിനു വേണ്ടി നടത്തിയ അന്വേഷണമെന്ന നിലയില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കെല്‍ട്രോണ്‍ പദ്ധതിയുടെ കരാര്‍ നല്‍കിയതിനെക്കുറിച്ചു മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ എന്നാണു വിശദീകരണം. കരാര്‍ രേഖയില്‍ തന്നെ പ്രസാഡിയോ ഉള്‍പ്പെടെയുള്ള ഉപകരാര്‍ കമ്പനികളെക്കുറിച്ചു പരാമര്‍ശമുണ്ടെന്നിരിക്കെയാണ് ഇക്കാര്യം തള്ളിക്കളഞ്ഞിരിക്കുന്നത്. മുഹമ്മദ് ഹനീഷിന്റെ അന്വേഷണവും മന്ത്രിയുടെ റിപ്പോര്‍ട്ടവതരണവും പൂര്‍ണ്ണമായും ശരിവെയ്ക്കാമെങ്കിലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തന്ത്രപൂര്‍വ്വം വിഴുങ്ങിയിരിക്കുകയാണ്. പ്രതിപക്ഷം ഉപകരാര്‍ നല്കിയതിലെ അഴിമതിയാണ് പുറത്തു കൊണ്ടു വന്നത്. ഉപകരാര്‍ നല്കിയ കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ വഴിവെയ്ക്കുന്നതാണ് കരാറെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് കമ്പനിയുമായുള്ള ബന്ധത്തെയും കുറിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ച് രേഖകള്‍ പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ആടിനെ പട്ടിയല്ല മരപ്പട്ടിയാക്കുന്ന തരത്തിലുള്ള അന്വേഷണവും റിപ്പോര്‍്ട്ടുമാണ് മന്ത്രി പി.രാജീവ് പുറത്തു വിട്ടിരിക്കുന്നതെന്ന് വ്യ്കതമായിരിക്കുകയാണ്.
അതേസമയം,ക്യാമറ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ട്. വിവാദത്തിന്റെ ഭാഗമായ പ്രസാഡിയോ കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നു പറയാനുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ? അഴിമതിയില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ബന്ധുവും പങ്കാളിയാണ്. അന്വേഷണം നടത്തിയാല്‍ തെളിവു ഹാജരാക്കാന്‍ പ്രതിപക്ഷം തയാറാണ്. കമ്പനിയുമായി മുഖ്യമന്ത്രിക്കു ബന്ധമുണ്ടെന്നു തെളിയിക്കുന്ന കാര്യങ്ങള്‍ കൂടി പുറത്തു വരുമെന്നും സതീശന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ക്കു വസ്തുതയുമായി ബന്ധമില്ലെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെ വ്യക്തമായെന്നും സര്‍ക്കാരിനെ സംബന്ധിച്ച് ഈ അധ്യായം അവസാനിച്ചെന്നും മന്ത്രി പി.രാജീവ് പറഞ്ഞ് വിവാദം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ ഭരിക്കുമ്പോള്‍ ഇവിടെ ഇങ്ങനെയാണ് ഭായി സൗകര്യമുള്ളവര്‍ ഇവിടെ ജീവിച്ചാല്‍ മതിയെന്ന ധ്വനിയും മന്ത്രിയുടെ പ്രസ്താവനയില്‍ സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























