എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് മുതല്‍ ഡോക്ടര്‍ നന്ദനയുടെ കൊലപാതകം വരെയുള്ള സംഭവങ്ങളിലുണ്ടായ വീഴ്ച മറച്ചുവെയ്ക്കാന്‍ കേരളാ പോലീസ് മാധ്യമപ്രവര്‍ത്തകരെയും സത്യസന്ധരായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെയും ബലിയാടുകളാക്കുന്നു; പരാജയം പല്ലക്കിലേറ്റിപിണറായി പോലീസിന്റെ ഘോഷയാത്ര

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് മുതല്‍ ഡോക്ടര്‍ നന്ദനയുടെ കൊലപാതകം വരെയുള്ള സംഭവങ്ങളിലുണ്ടായ വീഴ്ച മറച്ചുവെയ്ക്കാന്‍ കേരളാ പോലീസ് മാധ്യമപ്രവര്‍ത്തകരെയും സത്യസന്ധരായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെയും ബലിയാടുകളാക്കുന്നു. കാര്യക്ഷമതയില്ലാത്ത, സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്ക് തണലൊരുക്കുകയും ചെയ്യുന്നു. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നതാകട്ടെ പോലീസിനെ ഭരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് കെട്ടിയിറക്കിയ, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി.
ശശി ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴും നടത്തിയ വീരഗാഥകള്‍ നാട്ടുകാര്‍ക്ക് അറിയാവുന്നത് കൊണ്ട് വീണ്ടും പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. സ്റ്റുഡന്റ് പോലീസ് ഉള്‍പ്പെടെയുള്ള നല്ല പദ്ധതികള്‍ ഭംഗിയായി നടത്തിയത് പി. വിജയനാണ്. കേരളാ ബുക്ക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍ സൊസൈറ്റിയുടെ ചുമതല കൂടി വിജയനുണ്ടായിരുന്നു. അവിടെ പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള യൂണിയനുകളുടെ നീക്കം അദ്ദേഹം തടഞ്ഞിരുന്നു.
അതിനുള്ള പ്രതികാരമാണ് അന്വേഷണ വിധേയമായ സസ്‌പെന്‍ഷനെന്ന് അറിയുന്നു. എലത്തൂര്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് പിടികൂടിയത് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറിയുന്നതിന് മുമ്പ് കേരളത്തിലെ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരറിയുകയും അവരത് വാര്‍ത്തയാക്കുകയും ചെയ്തു. ഇത് കേരളാ പോലീസിന് വലിയ നാണക്കേടായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി അതേ തീവണ്ടിയില്‍ കണ്ണൂരിലെത്തിയ ശേഷമാണ് മഹാരാഷ്ട്രയിലേക്ക് കടന്നത്. അതിന് മുമ്പ് റോഡ്, ജന, വ്യോമ അതിര്‍ത്തികളില്‍ പരിശോധന നടത്തി പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമിച്ചില്ല. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലതെ കേരളത്തിലേക്ക് കൊണ്ടുവന്നു. അതിനിടെ വാഹനം രണ്ട് തവണ കേടായി. ഇതിന്റെ ചിത്രവും വാര്‍ത്തയും മാധ്യമങ്ങളില്‍ വന്നതും നാണക്കേടായി. അങ്ങനെ നാട്ടിലിറങ്ങി നടക്കാനാവാത്ത സ്ഥിതിയിലാണ് കേരളാ പോലീസ്.
അപ്പോഴാണോ ഏതോ ഐ.പി.എസുകാരന്റെ തലയിലൊരു പൊട്ടബുദ്ധി ഉദിച്ചത്. പ്രതിയെ കൊണ്ടുവരുന്ന വിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയതാരെന്ന് കണ്ടെത്തുക. അവര്‍ക്കെതിരെ നടപടിയെടുക്കുക. അങ്ങനെയാണ് അന്വേഷണ സംഘത്തെ ബന്ധപ്പെട്ടെ പി. വിജയനെ സസ്‌പെന്‍ഡ് ചെയ്തത്. അതും പോരാഞ്ഞ് വാര്‍ത്തയുടെ ഉറവിടം അറിയാനായി മൂന്ന് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. നിയമത്തില്‍ ഇങ്ങിനെയൊരു വ്യവസ്ഥയില്ലെന്നിരിക്കെയാണ് നടപടി. പ്രതിയുമായി വന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഫോട്ടോയും ദൃശ്യങ്ങളും എടുത്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സംഭവം നടന്ന ഏപ്രില്‍ അഞ്ചിന് കേസ് എടുക്കണ്ടേ. ചിത്രവും ദൃശ്യങ്ങളും എടുത്തത് കര്‍ണാടകയിലെ ഉടുപ്പിക്ക് അടുത്തുവെച്ചാണ്. അവിടുത്തെ പോലീസ് സ്‌റ്റേഷനിലല്ലേ കേസ് എടുക്കേണ്ടത്.
ഇങ്ങിനെ സാമാന്യ യുക്തിയും നിയമവിരുദ്ധവുമായാണ് കേസ് എടുത്തിരിക്കുന്നത്. തങ്ങളെ എതിര്‍ക്കുന്നവരെ ഈ രീതിയല്‍ വേട്ടയാടുന്ന സര്‍ക്കാരാണ് നരേന്ദ്രമോദി മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നെന്ന് ഇടയ്ക്കിടെ ഓരിയിടുന്നത്. ടി.പി സെന്‍കുമറാനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ നീക്കിയിരുന്നു. അദ്ദേഹം കോടതിയില്‍ പോയി തിരികെ ആ കസേരയില്‍ തന്നെ തിരിച്ച് വന്നിരുന്നു. ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം ക്രിമിനല്‍ കേസിലെ പ്രതിയായ എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ തീര്‍ന്നപ്പോള്‍ തിരിച്ചെടുത്തു. സര്‍വ്വീസില്‍ കയറിയ അദ്ദേഹം സര്‍ക്കാര്‍ അനുമതിയില്ലാതെ സര്‍വ്വീസ് സ്‌റ്റോറി എഴുതി. അതൊന്നും ചോദിക്കാന്‍ ഇവിടെ സി.പി.എമ്മുകാര്‍ക്ക് നട്ടെല്ലില്ല.
എലത്തൂര്‍ തീവെയ്പ്പ് കേസിലെ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പ്രധാന വീഴ്ച വരുത്തിയത് മൂന്ന് ഉദ്യോഗസ്ഥരാണെന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ സഖറിയാ ജോര്‍ജ്ജ് ചൂണ്ടിക്കാണിക്കുന്നു. ഡി.ജി.പി, എ.ഡി.ജി.പി ലോ ആന്‍ഡ് ഓര്‍ഡര്‍, എ.ഡി.ജി.പി ഇന്റലിജന്‍സ്. ഇവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് പ്രതി സംസ്ഥാനം വിട്ടത്. അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഐ.ജി വിജയനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്ത് നിന്ന് നീക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്.
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുത്തു എന്നതാണ് വിഷയമെങ്കില്‍ അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്ത എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെയും നടപടി വേണ്ടേയെന്ന് പലരും ചോദിക്കുന്നു. കാരണം പ്രതിയെ കോഴിക്കോട്ടെത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകനെ മാത്രം അദ്ദേഹം അകത്ത് കടത്തി വിട്ടു. ഇത് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന മോശം ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും മികച്ച ഉദ്യോഗസ്ഥരോട് പ്രതികാരം വീട്ടുകയും ചെയ്യുന്ന നടപടിക്കെതിരെ പോലീസ് സേനയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് ചേരിയിലാണെന്ന് പരക്കെ ആക്ഷേപമുണ്ട്. അതിന് വ്യക്തമായ ഉദാഹരണമാണ് ഉന്നത ഉദ്യോഗസ്ഥന്‍ ഡി.ജി.പിക്ക് എഴുതിയ കത്തിലെ പരിഹാസം. അയാളെ ആഭ്യന്തരവകുപ്പ് താക്കീത് ചെയ്യുകമാത്രമാണ് ചെയ്തത്.
ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിലും താനൂര്‍ ബോട്ടപകടത്തിലും കേരളാ ഹൈക്കോടതി ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോഴാണ് സര്‍ക്കാരിനും പോലീസിനും ബോധോദയമുണ്ടായത്. ഡോക്ടര്‍ വനന്ദനയുടെ കൊലപാതകം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. ഡോക്ടര്‍മാരെ ആക്രമിച്ച സംഭവങ്ങള്‍ മുമ്പും നിരവധി തവണ ഉണ്ടായിട്ടും കാര്യക്ഷമമായി ഉണര്‍ന്ന് പ്രര്‍ത്തിക്കാതിരുന്ന സര്‍ക്കാര്‍ നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം നിയമഭേദഗതിയുമായി ഓര്‍ഡിനന്‍സ് ഇറക്കി, ഞങ്ങളിതാ എല്ലാം ചെയ്തിട്ടുണ്ടെന്ന് വീമ്പിളക്കുന്നു. അതീവ ഗൗരവമായ പ്രശ്‌നങ്ങളില്‍ പോലും സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ മിനിമം ഒരു കൊലപാതകമെങ്കിലും നടക്കേണ്ട അവസ്ഥയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുള്ളത്. ഇത് കലികാലമല്ല, അതുക്കും മേലെയാണ്. കാരണം കാലന് പോലും ഇങ്ങിനെയൊന്നും പ്രവര്‍ത്തിക്കാനാകില്ല.
\
https://www.facebook.com/Malayalivartha
























