ഐജി പി വിജയനെ തൊട്ട പിണറായിക്ക് പൊള്ളുന്നു;സേനയ്ക്കുള്ളില്‍ കൂട്ടയടി,ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യത്തിന് വിജയനെ ഇരയാക്കി,മുട്ടുകുത്തി നിന്ന് ജീവിക്കുന്നതിനേക്കാള്‍ നല്ലത് നിവര്‍ന്ന് നിന്ന് മരിക്കുന്നതാണ്,സോഷ്യല്‍മീഡിയയില്‍ പോലീസുകാരുടെ പോസ്റ്റ്

ആഭ്യന്തര മന്ത്രിയുടെ കരണം പുകയുന്ന അടി സേനയില്‍ നിന്ന് കിട്ടി. ഐജി പി വിജയന തൊട്ട സര്‍ക്കാര്‍ നടപടിയില്‍ പോലീസ് സേയ്ക്കുള്ളില്‍ കൂട്ടയടി. നിരവധി പോലീസുകാരാണ് പി വിജയനെതിരായ നടപടിയില്‍ എതിര്‍പ്പുമായ് രംഗത്ത് വന്നിരിക്കുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്‌പെന്‍ഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. പൊലീസിലെ ചേരിപ്പോരാണ് നടപടിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. സേനയ്ക്കുള്ളില്‍ പുകയുന്ന അമര്‍ഷം സോഷ്യല്‍മീഡിയയിലേക്കും ആളിപ്പടരുന്നു. സ്റ്റാന്റ് വിത്ത് പി വിജയന്‍ എന്ന ഐപിഎസ് എന്നെഴുതിയ പല പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. എവറസ്റ്റിന്റെ സൗന്ദര്യത്തെ ഏച്ചുകെട്ടിയ ഏണികൊണ്ട് അളക്കാനാവില്ല എന്ന ക്യാപ്ഷനോടെയാണ് ഒരു പോസ്റ്റ്. മുട്ടുകുത്തി നിന്ന് ജീവിക്കുന്നതിനേക്കാള്‍ നല്ലത് നിവര്‍ന്ന് നിന്ന് മരിക്കുന്നതാണ് എന്നാണ് മറ്റൊരു പോസ്റ്റ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പുകളില്‍ നിന്ന് മാറ്റാം ജനഹൃദയങ്ങളില്‍ നിന്നും മാറ്റാനാകില്ല തുടങ്ങി വിജയനെ ചേര്‍ത്തുപിടിച്ച് നിരവധി പോസ്റ്റുകള്‍. ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പോലീസുകാര്‍ തന്നെ പ്രതികരിക്കുന്ന സ്ഥിതി അപൂര്‍വമാണ്. സര്‍ക്കാരിനെതിരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വലിയ രോഷം പുകയുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് വിജയന്റെ സസ്‌പെന്‍ഷന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ എന്ന രീതിയില്‍ അനോഷണത്തില്‍ വിജയനും തുടക്കത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ അന്വേഷണ വിവരങ്ങള്‍ ശേഖരിച്ചതില്‍ എന്താണ് തെറ്റ്. വിജയനെതിരെ റിപ്പോര്‍ട്ട് നല്‍കിയ എഡിജിപി എം. ആര്‍. അജിത് കുമാറിന്റെ വ്യക്തി വൈരാഗ്യമാണ് താക്കീതില്‍ ഒതുക്കാവുന്ന നടപടി സസ്പന്‍ഷനിലേക്കെത്തിച്ചത്. എംആര്‍ അജിത് കുമാര്‍ സേനയിലെ സ്ഥിരം പ്രശ്‌നക്കാരനാണ്. മേലുദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും താങ്ങി നിന്ന് എന്ത് അഴിഞ്ഞാട്ടവും നടത്തുന്ന ഉദ്യോഗസ്ഥന്‍. മാത്രമല്ല സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായ് അനുരജ്ഞന ചര്‍ച്ച നടത്താന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണിനെ നിയോഗിച്ചതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ്. രഹസ്യമൊഴി പിന്‍വലിക്കാനെത്തിയ ഷാജ് കിരണിന്റെ വാട്‌സാപ്പില്‍ അജിത് കുമാര്‍ നിരവധി തവണ വിളിച്ചുവെന്ന് സ്വപ്‌ന ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അജിത് കുമാറിന് ഷാജ് കിരണുമായ് ബന്ധമുണ്ടെന്ന് വ്യക്തമാക്കി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് എംആര്‍ അജിതിനെ മാറ്റിയിരുന്നു. എന്നാല്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ക്രമസമാധാന ചുതലയുള്ള എഡിജിപിയെന്ന സുപ്രധാന പദവിയില്‍ എംആര്‍ അജിത്തിനെ തിരികെ കൊണ്ടുവന്നു പിണറായി.
ഇനി അജിത് കുമാറിന് പി വിജയനോടുള്ള ചൊരുക്ക് എന്താണെന്ന് ചോദിച്ചാല്‍. എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് കേസില്‍ അന്വേഷമത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ പ്രതി ഷഹറൂഖിനെ പിടികൂടുന്നതില്‍ ഉള്‍പ്പെടെ കൃത്യമായ ഇടപെടല്‍ ഐജി പി വിജയന്‍ നടത്തി. മാത്രമല്ല കേന്ദ്ര ഉദ്യോഗസ്ഥര്‍ വിജയനുമായാണ് ആശയവിനിമയം നടത്തിയത്. കേരള പോലീസിലെ ചിലര്‍ക്ക് വിവരം ചോര്‍ത്തിക്കൊടുക്കുന്ന ഏര്‍പ്പാടുണ്ടല്ലോ. അത് തന്നെ കാര്യം. എന്നാല്‍ ഐബിയിലും,റോയിലുമുള്ള തന്റെ സുഹൃത്തുക്കളോടൊക്കെ വിജയന്‍ ചര്‍ച്ചകള്‍ നടത്തുകയും പ്രതിയിലേക്ക് എത്താനുള്ള നീക്കം നടത്തുകയും ചെയ്തു. എടിഎസ് തലവനായിരുന്ന വിജയന്‍ കേറി കളിച്ചത് എംആര്‍ അജിത്തിന് പിടിച്ചില്ല. ഇത് മാത്രമല്ല സര്‍ക്കാരും സിപിഎമ്മിനും ചില്ലറ ചൊരുക്കല്ല വിജയനോടുള്ളത്. അങ്ങനെ കിട്ടിയ അവസരം നോക്കി എല്ലാവരും ചേര്‍ന്ന് പണിഞ്ഞു.
https://www.facebook.com/Malayalivartha
























