ഇരട്ടച്ചങ്കന്റെ ഇരട്ടത്താപ്പ്..! ബി.ബി.സി ഓഫീസില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ ഉറഞ്ഞുതുള്ളുകയായിരുന്നു... രാജ്യത്തിന് നാണക്കേടായി എന്ന് മാത്രമല്ല മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്... മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിംഗില്‍ രാജ്യം വളരെ പിന്നിലാണെന്ന റിപ്പോര്‍ട്ടു വന്നപ്പോഴും അദ്ദേഹം സടകുടഞ്ഞെണീറ്റിരുന്നു... എന്നിട്ട് ഇപ്പോൾ സംഭവിക്കുന്നതോ..!

ഇരട്ടച്ചങ്കുണ്ടെന്ന് സഖാക്കള്‍ വാഴ്ത്തിപ്പാടുന്ന പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷം ഇരട്ടത്താപ്പാണ് കാണാക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മാതൃഭൂമി ന്യൂസിലെ മൂന്ന് മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ബി.ബി.സി ഓഫീസില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ ഉറഞ്ഞുതുള്ളുകയായിരുന്നു.
രാജ്യത്തിന് നാണക്കേടായി എന്ന് മാത്രമല്ല മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിംഗില്‍ രാജ്യം വളരെ പിന്നിലാണെന്ന റിപ്പോര്‍ട്ടു വന്നപ്പോഴും അദ്ദേഹം സടകുടഞ്ഞെണീറ്റിരുന്നു. മാര്‍ച്ച് മൂന്നിന് എസ്.എഫ്.ഐക്കാര്‍ ഏഷ്യാനെറ്റ് ഓഫീസില്‍ അതിക്രമിച്ച് കയറിയപ്പോഴും തൊട്ടടുത്ത ദിവസം പി.വി അന്‍വര്‍ ഏഷ്യാനെറ്റിനെതിരെ കേസ് കൊടുത്തപ്പോഴും പിണറായിയുടെ വായില്‍ നാക്കുണ്ടായിരുന്നില്ല. ഏഷ്യാനെറ്റിന്റെ കോഴിക്കോട് ഓഫീസില്‍ പോലീസ് കയറി നിരങ്ങിയപ്പോഴും പിണറായി മാധ്യമസ്വതന്ത്ര്യം പണയം വച്ചിരുന്നു.
നിയമസഭയില്‍ ബിബിസി റെയ്ഡും ഏഷ്യാനെറ്റിലെ പരിശോധനയും ഒന്നല്ലെന്ന് ന്യായീകരിച്ചു. എം.വി ഗോവിന്ദന്റെ പ്രതിരോധ മാര്‍ച്ചിന്റെ സമാപനത്തില്‍ പോലും പങ്കെടുക്കാതെ കോഴിക്കോട് മാതൃഭൂമിയുടെ നൂറാം വാര്‍ഷികത്തില്‍ പങ്കെടുത്ത പിണറായി ഫെഡറലിസത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ച് വാതോരാതെ സംസാരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത വരാതിരിക്കാന്‍ പിണറായിയും സംഘവും സെക്രട്ടറിയേറ്റില്‍ കാണിച്ച കുതന്ത്രം ഇങ്ങിനെയാണ്. മാധ്യമപ്രവര്‍ത്തകരെ സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടണമെങ്കില്‍ ആരെയാണോ കാണേണ്ടത് ആ ഉദ്യോഗസ്ഥന്‍ ഗേറ്റില്‍ വിളിച്ച് പറയണം.
ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറാതിരിക്കാനായി ചെയ്ത പരിപാടിയാണിത്. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ പോലും രംഗത്ത് വന്നിട്ടില്ല എന്നതാണ് ഏറെ രസകരം. മുഖ്യമന്ത്രിയെ കണ്ടിവര്‍ നിവേദനം നല്‍കിയിരുന്നു. പക്ഷെ, ഒന്നും നടന്നില്ല. പിന്നീട് യൂണിയന്‍ ഇതിനെതിരെ യാതൊരു പ്രതിഷേധവും സംഘടിപ്പിച്ചില്ല.മാതൃഭൂമി ന്യൂസിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ട് അവരുടെ എഡിറ്റര്‍ പോലും അതിനെ ന്യായീകരിക്കുന്നതാണ് കേരളം കണ്ടത്. ഇതേ എഡിറ്ററും സംഘവും മോദി സര്‍ക്കാരിന്റെ മാധ്യമ വേട്ടയ്‌ക്കെതിരെ വാതോരാതെ സംസാരിക്കുന്നത് നാമെല്ലാം കണ്ടതാണ്.
പോലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനും പോലീസിലുള്ള തമ്മിലടിയുടെ ഭാഗമായും മൂന്ന് മാധ്യമപ്രവര്‍ത്തകരെയും ഐ.ജി പി. വിജയനെയും ബലിയാടാക്കി. തീവ്രവാദ സ്‌ക്വാഡിന്റെ തലവനായിരുന്ന പി. വിജയന്‍ അന്വേഷണ സംഘത്തെ വിളിച്ചു എന്നാരോപിച്ചാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എത്ര വിചിത്രമായ വാദമാണിത്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ഏപ്രില്‍ അഞ്ചിനാണ്. യാതൊരു സുരക്ഷയുമില്ലാതെ പ്രതിയെ കൊണ്ടുവന്ന ചിത്രവും ദൃശ്യങ്ങളും പകര്‍ത്തിയതിനും വാര്‍ത്ത നല്‍കിയതിനും ഏതാണ്ട് 20 ദിവസം കഴിഞ്ഞാണ് കേസെടുത്തത്.
ഭിതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച്, പോലീസിന്റെയും പ്രതിയുടെയും ജീവന് ഭീഷണിയാകുന്ന തരത്തിലാണ് ബൈക്കിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അങ്ങനെയെങ്കില്‍ വളരെ ഗുരുതരമായ കേസല്ലേ. അതെടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണ്. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയ്ക്ക് കൈമാറിയിട്ടില്ല. പോലീസത് നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണ്. സംഭവം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനിലാണ് കേസ് എടുക്കേണ്ടത്. ഇതൊക്കെ അറിയാത്തവരല്ലല്ലോ പോലീസിലുള്ളത്. അപ്പോള്‍ വളരെ വൈകി ഇത്തരത്തിലൊരു കേസ് എടുത്തതിന് പിന്നില്‍ എന്തോ ഗൂഢലക്ഷ്യമുണ്ടെന്ന് തോന്നുന്നവരെ കുറ്റംപറയാനാകില്ല. സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കാത്ത പി.വിജയനെ കുടുക്കാനായി പോലീസിലെ ചിലരും സര്‍ക്കാരിലെ ഉന്നതരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസിലെ സി.പി.എം അനുകൂല സംഘടനയിലെ എട്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അതിലടക്കമുള്ള അമര്‍ഷമാണ് വിശദീകരണം പോലും ചോദിക്കാതെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നതിന് മുന്നോടിയായി തയ്യാറാക്കിയ സുരക്ഷാ പദ്ധതി ചോര്‍ന്ന സംഭവത്തിലെ കുറ്റാരോപിതനായ എ.ഡി.ജി.പിക്കെതിരെ ഇതുവരെ ഒരു നടപടി പോലും എടുക്കാത്ത സര്‍ക്കാര്‍ ഐ.ജി പി.വിജയനെതിരെ പകപോക്കുകയാണ് ചെയ്തത്. അതിന് മൂന്ന് മാധ്യമപ്രവര്‍ത്തകരെയും ബലിയാടാക്കി. ഇവര്‍ക്കെതിരായ കേസ് എന്‍.ഐ.എയ്ക്ക് കൈ മാറുകയാണെങ്കില്‍ അതീവഗൗരവമായ വിഷയമാകും. ഇതൊക്കെ അറിയാവുന്ന മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പറയുകയാണ് ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, നിങ്ങള്‍ ബേജാറാവേണ്ടെന്ന്. മിസ്റ്റര്‍ എഡിറ്റര്‍ ഇത് നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യമല്ല. നാളെ മറ്റ് സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരോടും ഇത് ചെയ്യും. അതിന്റെ ട്രയല്‍ റണ്ണാണിത്.
ഒറീസയില്‍ കേസില്ലാതെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാവുന്ന നിയമം പാസ്സാക്കിയിട്ടുണ്ട്. കേരളത്തില്‍ അതേ നിയമം കക്ഷത്തില്‍ വച്ചുകൊണ്ടാണ് പിണറായി വിജയന്‍ നടക്കുന്നത്. അത് ഇതുവരെ ക്യാബിനെറ്റിലോ, നിയമസഭയിലോ അവതരിപ്പിച്ചിട്ടില്ലെന്ന് മാത്രം. അതുകൊണ്ട് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കുറച്ചുകൂടി ഗൗരവത്തില്‍ ഇതിനെ കാണണം. ഇന്ന് ഞാന്‍ നാളെ നീ എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അതല്ല പിണറായി വിജയന്‍ സര്‍ക്കാരിന് പി.ആര്‍ പണിയാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിന് മറ്റ് മാധ്യമങ്ങള്‍ക്ക് എന്ത് കാര്യം എന്നതാണ് നിലപാടെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല.
https://www.facebook.com/Malayalivartha
























