ഭർത്താവിനൊപ്പം വിദേശത്ത് പോകാൻ മടി: ടിക്കറ്റ് അയച്ചതിന് പിന്നാലെ കാണാതായ യുവതിയെയും മകളെയും ദിവസങ്ങൾക്കൊടുവിൽ കണ്ടെത്തി...

ബഹറിനിലേക്ക് എത്താൻ ടിക്കറ്റ് അയച്ചതിന് പിന്നാലെ കാണാതായ യുവതിയെയും മകളെയും ദിവസങ്ങൾക്കൊടുവിൽ കണ്ടെത്തി. കോട്ടയത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടമ്പനാട് ഐവർകാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ ആൽവിൻ റോയിയുടെ ഭാര്യ ആൻസി കുട്ടി (30), മകൾ ആൻഡ്രിയ ആൽവിൻ എന്നിവരെ കണ്ടെത്തിയത്.
മെയ് 10 മുതലാണ് ഇവരെ കാണാതായത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരന്‍ സംശയത്തിന്റെ പേരില്‍ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് യുവതിയുടെ ഒളിച്ചോട്ടം അവസാനിപ്പിച്ചത്. സംശയനിവൃത്തി വരുത്തിയതോടെ പോലീസുകാരന്‍ ഇവരെ കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. പൊലീസ് സ്റ്റേഷനിലുള്ള ഇവരെ ശാസ്താം കോട്ട പൊലീസിന് കൈമാറിയിട്ടുണ്ട്.
ഭർത്താവ് ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. ഭർത്താവിനൊപ്പം വിദേശത്ത് പോകാനുള്ള മടി കൊണ്ടാണ് ഇവർ വീടു വിട്ടിറങ്ങിയതെന്നാണു സൂചന. കഴിഞ്ഞ 17 ന് ആൻസിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാൻ ആൽവിൻ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്. ഇതിന് തൊട്ടുമുൻപാണ് ഇവരെ കാണാതായത്. പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് 500 രൂപ പിൻവലിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കരുനാഗപ്പള്ളി കെഎസ്ആർടിസിക്ക് സമീപമുള്ള എടിഎം കൗണ്ടറിലാണ് ഇവരെ അവസാനമായി കണ്ടത്. എടിഎമ്മിൽ നിന്ന് 500രൂപ പിൻവലിച്ച് യാത്ര തുടർന്ന ഇവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയിരുന്നു. കാണാതാകുമ്പോൾ കൈയിൽ ഇരുപതിനായിരം രൂപയോളമുണ്ടായിരുന്നു. അമ്മയേയും മകളേയും കാണാനില്ലെന്ന പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മണർകാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ അമ്മയെയും മകളെയും കണ്ടിരുന്നതായി വാര്‍ത്ത വന്നിരുന്നു.
കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വേഷമാണ് ഇവർക്കുള്ളത്. യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. അത് തീർന്നതു കൊണ്ടാകാം ഇപ്പോൾ കരുനാഗപ്പള്ളിയിൽ നിന്ന് 500 രൂപ പിൻവലിച്ചതെന്ന നിഗമനത്തിൽ തന്നെയായിരുന്നു അന്വേഷണ സംഘം. കൈവശം മൊബൈൽ ഇല്ലാതിരുന്നത് തിരിച്ചടിയായി.
ഭാര്യയെയും മകളെയും കാണാനില്ലെന്ന വിവരം അറിഞ്ഞ് ആൽവിൻ റോയ് ബഹറിനിൽ നിന്ന് നാട്ടിൽ എത്തിയിരുന്നു. തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരെ കണ്ടെത്തിയിരുന്നത്. ഇതിന് പിന്നാലെ തിരുവല്ലയിൽ വച്ചും ഒരു പരിചയക്കാരി ഇവരെ കണ്ടിരുന്നു.
സ്‌കൂട്ടറില്‍ വന്ന അവര്‍ അമ്മയെയും മകളെയും തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും വീട്ടില്‍ വിവരം അറിയിക്കാന്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനിടെ ഇവര്‍ അപ്രത്യക്ഷമാകുകയായിരുന്നു. തുടർന്നുള്ള യാത്രയ്ക്കിടെയാണ് അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha
























