കര്‍ണാടക മാറുന്നു... അധികാരമേറ്റെടുത്ത ശേഷം ജനങ്ങളോടൊപ്പം നിന്ന് കര്‍ണാടക സര്‍ക്കാര്‍; 'സീറോ ട്രാഫിക്ക്' പ്രോട്ടോക്കോള്‍ വേണ്ടെന്നുവച്ച് സിദ്ധരാമയ്യ; കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി; കര്‍ണാടകയിലെ വിജയത്തില്‍ സന്തോഷമില്ല ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് ഡി.കെ.ശിവകുമാര്‍

കര്‍ണാടകയില്‍ വളരെ പ്രതീക്ഷയോടെയാണ് പുതിയ സര്‍ക്കാരിനെ കാണുന്നത്. അതിനിടെ 'സീറോ ട്രാഫിക്ക്' പ്രോട്ടോക്കോള്‍ പിന്‍വലിക്കാന്‍ ബെംഗളുരൂ സിറ്റി പൊലീസ് കമ്മിഷണറിന് നിര്‍ദേശം നല്‍കിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ജനങ്ങള്‍ നേരിടുന്ന യാത്രാ ദുരിതം നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഐപികള്‍ യാത്ര ചെയ്യുന്ന വേളയിലാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരിക്കുന്നത്. മറ്റു വാഹനങ്ങള്‍ എല്ലാം തടഞ്ഞ് വിഐപി വാഹനങ്ങള്‍ക്ക് സുഗമമായി പോകുന്നതിന് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. പകരം സിഗ്‌നലുകള്‍ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.
അതേസമയം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷമില്ലെന്നും ലക്ഷ്യം അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. നമുക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ 135 സീറ്റ് കിട്ടി. പക്ഷെ ഞാന്‍ സന്തോഷിക്കുന്നില്ല. നമ്മുടെ അടുത്ത ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. രാജ്യം നമ്മളെ ഉറ്റുനോക്കുകയാണ്. അതുകൊണ്ട് നമ്മള്‍ മികച്ച പോരാട്ടം കാഴ്ചവയ്ക്കണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൂടെ ഡി.കെ ശിവകുമാര്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചിരുന്നു.
'ബിജെപിയിലെ ആര്‍ക്കും ഭീകരവാദത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിട്ടില്ല. എന്നിട്ടും അവര്‍ കോണ്‍ഗ്രസ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിക്കുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജീവന്‍ നഷ്ടമായത് ഭീകരവാദം കാരണമാണ്.'' സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം കര്‍ണാടകയിലെ മുഖ്യമന്ത്രിപ്പോര് രമ്യമായി പരിഹരിച്ചതിലൂടെ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഛായ മിനുക്കി. പ്രസിഡന്റ് പദമൊഴിഞ്ഞ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ അഭയം ഇപ്പോഴും സോണിയ ഗാന്ധി തന്നെയെന്നും കര്‍ണാടക പ്രതിസന്ധി തെളിയിച്ചു. നെഹ്‌റു കുടുംബം കെട്ടിയിറക്കിയ പ്രസിഡന്റ് എന്ന പേരുദോഷം മുന്‍പ് കേട്ട ഖര്‍ഗെ, അനുഭവസമ്പത്തിലൂടെ ആര്‍ജിച്ച നേതൃത്വഗുണം ഫലപ്രദമായി പ്രയോഗിച്ചാണു കര്‍ണാടക പ്രതിസന്ധിക്കു പരിഹാരം കണ്ടത്.
മുന്‍പ് തര്‍ക്കമുണ്ടായ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ 2018 ല്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലിയുണ്ടായപ്പോള്‍ സച്ചിനെ മെരുക്കുക ഹൈക്കമാന്‍ഡിന് എളുപ്പമായിരുന്നു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേലിനെതിരെ രംഗത്തിറങ്ങിയ ടി.എസ്.സിങ് ദേവിനെയും ഹിമാചലില്‍ മുഖ്യമന്ത്രി പദത്തിനായി വാശിപിടിച്ച പ്രതിഭാ വീരഭദ്ര സിങ്ങിനെയും സമാന രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. എന്നാല്‍, കര്‍ണാടകയില്‍ തുല്യശക്തികളാണു പോരിനിറങ്ങിയത്.
ആരുടെയും പക്ഷം പിടിച്ചില്ല എന്നതാണു ഖര്‍ഗെ കാട്ടിയ ആദ്യ നേതൃമികവ്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സിദ്ധരാമയ്യ ഡല്‍ഹിയിലേക്കു പറന്നെത്തിയെങ്കിലും പിസിസി പ്രസിഡന്റിനെ ആദ്യം കാണുക എന്ന കീഴ്വഴക്കം ഖര്‍ഗെ പാലിച്ചു. ഡി.കെ. ശിവകുമാര്‍ വരുന്നതിനായി ഒരു ദിവസം കാത്തിരുന്നു. സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാതെ, ചര്‍ച്ചകളില്‍ നെഹ്‌റു കുടുംബത്തെയും മുതിര്‍ന്ന നേതാക്കളെയും അദ്ദേഹം ഒപ്പംകൂട്ടി. നേതാക്കളുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് താന്‍ തെളിച്ച വഴിയിലൂടെ ചര്‍ച്ച മുന്നോട്ടു നീക്കാനും സാധിച്ചു. പ്രതിസന്ധി മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഡി.കെ. ശിവകുമാറുമായി അനുനയ ചര്‍ച്ച നടത്തിയ സോണിയയുടെ നിര്‍ണായക ഇടപെടലുകള്‍ പാര്‍ട്ടിയെ സഹായിച്ചു.
പതിറ്റാണ്ടുകള്‍ക്കു ശേഷം നെഹ്‌റു കുടുംബം നേരിട്ട് ഇടപെടാതിരുന്ന പ്രതിസന്ധി കൂടിയാണു കര്‍ണാടകയിലേത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു ശേഷമുള്ള ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയാണു നയിച്ചത്. ഹിമാചല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രിയങ്ക ഗാന്ധിയുടെ സജീവ ഇടപെടലുണ്ടായിരുന്നു. എന്നാല്‍, കര്‍ണാടകയില്‍ കളത്തിലിറങ്ങി കളിച്ചത് ഖര്‍ഗെയും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രണ്‍ദീപ് സിങ് സുര്‍ജേവാലയുമാണ്.
https://www.facebook.com/Malayalivartha
























