കുക്കി - മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപങ്ങൾ മണിപ്പൂരിൽ ആഴ്ചകളായി തുടരുകയാണ്. ഇതോടെ കലാപം അമർച്ച ചെയ്യാൻ ഉരുക്കു മുഷ്ടിയുമായി സർക്കാർ രംഗത്ത് എത്തി

കുക്കി - മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപങ്ങൾ മണിപ്പൂരിൽ ആഴ്ചകളായി തുടരുകയാണ്. ഇതോടെ കലാപം അമർച്ച ചെയ്യാൻ ഉരുക്കു മുഷ്ടിയുമായി സർക്കാർ രംഗത്ത് എത്തി. കലാപത്തിന് ശ്രമിച്ച 40 തീവ്രവാദികളെ സുരക്ഷാസേന കമാൻഡോ ഓപ്പറേഷനിലൂടെ വധിച്ചുവെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അറിയിച്ചു. സുരക്ഷാസേനയ്ക്കും പൊതുജനങ്ങള്‍ക്കും നേരെ ആക്രമണം നടത്താനൊരുങ്ങിയവരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീടുകള്‍ അഗ്നിക്കിരയാക്കാന്‍ തോക്കുകളുമായി എത്തിയവരെ സുരക്ഷാസേന വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കാനിരിക്കെയാണ് സംഭവം.
മണിപ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഈ തീവ്രവാദിഗ്രൂപ്പുകള്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇതിനായി അത്യാധുനിക ആയുധങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. എം-16, എകെ-47, ഒളിഞ്ഞിരുന്നു ശബ്ദം കേള്‍പ്പിക്കാതെ വെടിവെയ്ക്കാന്‍ പറ്റിയ സ്നൈപ്പര്‍ ഗണ്ണുകള്‍ എന്നിവ തീവ്രവാദിസംഘങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇവര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ലഭിച്ചത് സംഘര്‍ഷത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നു എന്നതിന് തെളിവാണ്.
കലാപം തുടങ്ങിയപ്പോൾ തന്നെ പിന്നിൽ തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ആരോപണങ്ങൾക്ക് സ്ഥിതീകരണം നൽകുന്ന സംഭവ വികാസങ്ങൾ ആണ് നടക്കുന്നത്. സംസ്ഥാനത്ത് തീവ്രവാദി ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സൈന്യം ജാഗ്രതയിലാണ്. ഇതിനിടെ മണിപ്പൂരിലെ വെയ്നം പാലം തകര്‍ക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി പാലത്തിന്‍റെ മൂന്ന് പാനലുകള്‍ അവര്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ജനങ്ങള്‍ സൈന്യത്തെ വിവരമറിയിച്ച ഉടന്‍ സൈന്യം കുതിച്ചെത്തി പാലം വീണ്ടും പഴയതുപോലെ മാറ്റിയെടുക്കുകയായിരുന്നു.
തീവ്രവാദികൾ എം- 16, എ.കെ- 47 തോക്കുകളും സ്നിപ്പർ ഗണ്ണുകളും ഉപയോഗിച്ചാണ് സാധാരണക്കാർക്കെതിരെ ആക്രമണം നടത്തുന്നത്. വിവിധ ഗ്രാമങ്ങളിലെ വീടുകൾക്ക് തീവെക്കുന്നു.വെളുപ്പിന് ഇംഫാൽ താഴ്‌വരയിലും പരിസരത്തുമുള്ള അഞ്ച് സ്ഥലങ്ങളിൽ ഒരേ സമയം വിമർതർ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. കുംബി, സെക്‌മെയ്, സുഗ്നു, ഫയേംഗ്, സെറൗ മേഖലകളിലെ ഗ്രാമങ്ങളില്‍ കലാപകാരികള്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അജ്ഞാത മൃതദേഹങ്ങൾ തെരുവിൽ കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കുക്കി-സായുധവിഭാഗത്തില്‍ നിന്നുള്ളവരാണ് ഈ തീവ്രവാദികള്‍ എന്ന് സർക്കാർ പറയുമ്പോൾ ആളൊഴിഞ്ഞുപോയ കുക്കി ഗ്രാമങ്ങൾക്കു കാവൽ നിന്ന വൊളന്റിയർമാരാണു കൊല്ലപ്പെട്ടതെന്നു കുക്കി ഗോത്രവിഭാഗം വ്യക്തമാക്കുന്നു. സ്വരക്ഷയ്ക്കായുള്ള നാടൻതോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്നും പറഞ്ഞു.. ഇപ്പോള്‍ വംശങ്ങള്‍ തമ്മിലല്ല അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതെന്നും സൈന്യവും തീവ്രവാദിസംഘങ്ങളും തമ്മിലാണെന്നും മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് പറഞ്ഞു.കുകി വിഭാഗത്തിൽനിന്നുള്ള പ്രക്ഷോഭകാരികളെ തീവ്രവാദികളായി പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
മെയ് മാസത്തില്‍ മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എടിഎസ് യുഎം) നടത്തിയ സമരം അക്രമാസക്തമാവുകയും കലാപത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ മാസം 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അസം റൈഫിൾസിനെയും ഇന്ത്യൻ കരസേനയയെയും പിൻവലിക്കണമെന്നും പകരം മണിപ്പുർ പൊലീസിനെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അസം റൈഫിൾസ് കുക്കികളെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണകക്ഷി എംഎൽഎമാർ ആരോപിച്ചു.
മണിപ്പുരിൽ 25 സായുധ കുക്കി ഗ്രൂപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സമാധാന കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതനുസരിച്ചു പ്രത്യേക ക്യാംപുകളിലാണ് ഇവർ കഴിയേണ്ടത്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ക്യാംപിനു പുറത്തേക്കു കൊണ്ടുപോകാൻ അനുമതിയില്ല. മ്യാൻമറിൽ നിന്നുള്ള ഭീകരസംഘടനകളും ഇന്ത്യൻ അതിർത്തി കടന്ന് പൊലീസുമായി ഏറ്റുമുട്ടുന്നുണ്ടെന്ന് മെയ്തെയ് സംഘടനകൾ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha





















