ചെകുത്താനെ കല്ലെറിയുന്നില്ലേ... ഗണപതിയെ മാത്രം പറഞ്ഞതെന്തിന് സി.പി.എം-ബി.ജെ.പി കൊലവിളി ചര്‍ച്ച

കേരള രാഷ്ട്രീയം കഴിഞ്ഞ കുറേനാളായി കൊലപാതകങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും അകന്ന് കഴിയുകയാണ്, പ്രത്യേകിച്ച് കണ്ണൂര്‍. അവിടെ നിന്ന് ബി.ജെ.പിയും സി.പി.എമ്മും കൊലവിളി പ്രസംഗം നടത്തുമ്പോള്‍ സംസ്ഥാനം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണോ? ഇക്കാര്യമാണ് വ്യാഴാഴ്ച ഏഷ്യാനെറ്റും മനോരമന്യൂസും 24 ന്യൂസും ചര്‍ച്ച ചെയ്തത്. രാഷ്ട്രീയ വേദികളില്‍ നടത്തിയ വാക്‌പോരും പക്വതയില്ലാത്ത സമീപനവും ഇരുപക്ഷത്ത് നിന്നും ചര്‍ച്ചയ്‌ക്കെത്തിയവര്‍ സ്വീകരിച്ചു. എം.എന്‍ കാരശ്ശേരിയും പ്രോപ്പര്‍ ചാനലിലെ ഹരിദാസും എന്‍.പി ചേക്കുട്ടിയും യുക്തിഭദ്രവും പ്രതീക്ഷാനിര്‍ഭരവുമായ നിലപാടുകളും അഭിപ്രായങ്ങളും മുന്നോട്ടുവെച്ചു എന്നത് ആശ്വാസകരമാണ്.
ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ തുടങ്ങി ഏതാനും സെക്കന്‍ഡുകള്‍ കഴിയും മുമ്പ് അവതാരകനായ പി.ജി സുരേഷ് കുമാറിനോട് ബി.ജെ.പി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന്‍ കൊമ്പ് കോര്‍ത്തു. മുസ്‌ലിംലീഗ് നടത്തിയ കൊലവിളിയില്‍ നിന്ന് പൊതുപ്രസ്ഥാനങ്ങളും മാധ്യമങ്ങളും മാറിനില്‍ക്കുകയാണെന്നും ലീഗ് രൂപീകരിച്ചത് തന്നെ ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്‌ലിം താല്‍പര്യം സംരക്ഷിക്കാനാണെന്നും സ്വാതന്ത്ര്യം കിട്ടിയാല്‍ തങ്ങള്‍ ഭരിച്ചിരുന്ന ഹിന്ദുക്കള്‍ക്കൊപ്പം കഴിയാന്‍ പറ്റില്ലെന്നും പറഞ്ഞവരാണെന്നും കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞതോടെ, വിഷയത്തിലേക്ക് വരാമെന്ന് സുരേഷ് പറഞ്ഞതോടെയാണ് വാഗ് വാദം തുടങ്ങിയത്. സുരേഷ് ആഗ്രഹിക്കുന്ന രീതിയില്‍ സംസാരിക്കാനൊക്കില്ലെന്നും എനിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്നും പറയാന്‍ അനുവദിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണമെന്നും രാധാകൃഷ്ണന്‍ നിലപാട് സ്വീകരിച്ചു. അതോടെ സമാധാനം പുലരുന്നതിന് വേണ്ടിയുള്ള ചര്‍ച്ച തുടക്കത്തിലേ സംഘര്‍ഷഭരിതമായി.
സ്പീക്കര്‍ ഷംസീറിന്റെ പ്രസംഗത്തില്‍ മുസ്ലിംമതത്തെ കുറിച്ചോ, മറ്റേതെങ്കിലും മതത്തെ കുറിച്ചോ പരാമര്‍ശമില്ല. ഹിന്ദുമതത്തെ കുറിച്ച് മാത്രമാണ്. മറ്റ് മതങ്ങളെ ഇകഴ്ത്തി സംസാരിക്കുന്നത് ശരിയാണോ? രാധാകൃഷന്‍ ചോദിച്ചു. പഴയ ഒരു വീഡിയോയില്‍ സ്പീക്കര്‍ മുസ്‌ലിംമതം സ്ത്രീകള്‍ക്ക് വിശാലമായ സ്വാതന്ത്ര്യം നല്‍കിയെന്ന് പറയുന്നത് കണ്ടു. അങ്ങനെയാണോ ആ മതത്തിലെ അവസ്ഥ എന്നും അദ്ദേഹം ചോദിച്ചു. എന്‍.പി ചേക്കുട്ടി അതിനോട് യോജിച്ചു. എന്നാല്‍ ഹിന്ദുമത്തതെ മാത്രമാണ് ഇത്തരം ചര്‍ച്ചകളില്‍ വലിച്ചിഴയ്ക്കുന്നത് എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടി.
മനോരമന്യൂസില്‍ അവതാരകന്‍ അയ്യപ്പദാസും തുടക്കത്തിലേ ചര്‍ച്ച നിയന്ത്രിക്കാന്‍ പാട് പെട്ടു. ഷംസീറിനെ കൈ വെട്ട് കേസ് ഓര്‍മിപ്പിച്ച യുവമോര്‍ച്ച നേതാവ് കെ.ഗണേഷ് അതിഥിയായിരുന്നു. അവിലും മലരും കുന്തിരിക്കോം കരുതി വെച്ചോ, എല്ലാ ഹിന്ദുക്കളെയും കൊല്ലണം എന്നൊക്കെയാണ് മുദ്രാവാക്യം വിളികളെന്നും നിരോധിച്ച സംഘടനകളുടെ മുദ്രാവാക്യ സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് പി.ജയരാജന്റെ മോര്‍ച്ചറി പ്രസംഗമെന്നും ഗണേഷ് ആരോപിച്ചു. കൈവെട്ട് കേസ് തീവ്രവാദമാണെന്ന് പറഞ്ഞ യുവമോര്‍ച്ച ആ ഹീനകൃത്യം ഓര്‍മിപ്പിച്ച് പ്രതികരിക്കുന്നതെന്തിനാണെന്ന് അയ്യപ്പദാസ് ചോദിച്ചു. ചെകുത്താനെ കല്ലെറിഞ്ഞ് തോല്‍പ്പിക്കുന്നത് മിത്താണോ യാഥാര്‍ത്ഥ്യമാണോ? അത് പറയാതെ ഗണപതി മിത്താണെന്ന് പറഞ്ഞ് ഹൈന്ദവവിശ്വാസികളെ വേദനിപ്പിച്ചെന്ന് ഗണേഷ്. അതോടെ ചര്‍ച്ചയ്ക്ക് ചൂട് പിടിച്ചു. നിലവിലുള്ള ശാസ്ത്രസത്യങ്ങളെ പുരാണങ്ങളുമായി ചേര്‍ത്ത്, പ്രധാനമന്ത്രി അടക്കമുള്ളവര്‍ സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു. അതാണ് സ്പീക്കര്‍ ചൂണ്ടിക്കാണിച്ചതെന്ന് ഡിവൈഎഫ്‌ഐ നേതാവ് വി.വസീഫ് വ്യക്തമാക്കി.
മണിപ്പൂരില്‍ സമാധാനം പുലരാനായി സംഘടിപ്പിച്ച യോഗത്തില്‍ പി. ജയരാജന്‍ കൊലവിളി പ്രസംഗം നടത്തിയത് ശരിയാണോ എന്ന് സി.പി.എം നേതാവ് വി.കെ സനോജിനോട് പി.ജി സുരേഷ് കുമാര്‍ ചോദിച്ചു. ശാസ്ത്രബോധവും ചിന്താശേഷിയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ഭരണഘടന പറയുന്ന മൗലിക കടമ നിറവേറ്റുകയാണ് സ്പീക്കര്‍ ചെയ്തത്. അതിന് സഭാനാഥന്റെ കൈവെട്ടുമെന്നാണ് ബി.ജെ.പി പറയുന്നത്. അതിന് രാഷ്ട്രീയമായ താക്കീത് കൊടുക്കുകയാണ് പി.ജയരാജന്‍ ചെയ്തതെന്നും സനോജ് ന്യായീകരിച്ചു. ജയരാജന്റെ പ്രയോഗത്തെ മാത്രം മുന്‍നിര്‍ത്തി ചര്‍ച്ച നടത്തരുതെന്നും അങ്ങനെ ഷംസീറിനെ ആക്രമിക്കാനൊക്കില്ലെന്ന സന്ദേശം നല്‍കുകയാണെന്നും പറഞ്ഞു. ഇതേ ചോദ്യം മനോരമ ചര്‍ച്ചയില്‍ അയ്യപ്പദാസും മുന്നോട്ട് ഉയര്‍ത്തി.
ജയരാജന്‍ ആലങ്കാരികമായി മറുപടി നല്‍കിയതാണെന്ന് വസീഫ് ന്യായീകരിച്ചു. ഇരുമുടിക്കെട്ടെറിഞ്ഞ് മതവികാരം വ്രണപ്പെടുത്തിയത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണെന്നും ആരോപിച്ചു. സി.പി.എമ്മിനെയോ അവരുടെ ഭരണത്തെയോ വിമര്‍ശിക്കാതെ സാമൂഹ്യനേട്ടങ്ങളെ തടയുന്ന പ്രവണതയാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് എന്‍.പി ചേക്കുട്ടി ആരോപിച്ചു. ക്രൈസ്തവ-മുസ്‌ലിം വിമര്‍ശനം പാടില്ലെന്ന നിലപാട് ശരിയല്ല. ചരിത്രത്തെയും വിശ്വാസത്തെയും ബന്ധിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് ഹിന്ദു സമുദായത്തെ അപമാനിക്കുന്ന പ്രക്രീയയാണെന്നും ചേക്കുട്ടി പറഞ്ഞു. രാധാകൃഷ്ണന്‍ പറഞ്ഞത് പോലെ മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വ്യക്തിനിയമം മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകള്‍ കേസ് നടത്തുന്നുണ്ടെന്നും ചേക്കുട്ടി ചൂണ്ടിക്കാട്ടി.
ഷംസീര്‍ ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ ഭഗവാന്റെ ശക്തി ചോര്‍ന്ന് പോകുമോ എന്ന് പ്രോപ്പര്‍ ചാനലിലെ ഹരിദാസ് യുവമോര്‍ച്ച നേതാവ് ഗണേഷിനോട് ചോദിച്ചു. ബി.ജെ.പിയും സി.പി.എമ്മും അവസരം കാത്തിരിക്കുന്നത് പോലെയാണ് പെരുമാറുന്നത്, സംയമനമില്ലെന്നും ഹരിദാസ് പറഞ്ഞു. ലീഗ് പ്രവര്‍ത്തകര്‍ ചെയ്തത് തെറ്റാണെന്ന് എം.എന്‍ കാരശ്ശേരി വ്യക്തമാക്കി.
പാഠ്യ പദ്ധതിയെ കുറിച്ചാണ് സ്പീക്കര്‍ പറഞ്ഞത്. മരിച്ചതിന്റെ മൂന്നാംനാള്‍ യേശു ഉയര്‍ത്തെഴുനേറ്റു, യേശു വെള്ളം വീഞ്ഞാക്കി, നബി ബഹിരാകാശത്തേക്ക് പറക്കുന്ന കുതിരയില്‍ പോയി, നബി ചന്ദ്രനെ പിളര്‍ത്തിക്കാണിച്ചു എന്നൊക്കെ പറയുന്നത് വെറും കഥകളാണ്. യുക്തിഭദ്രമല്ല. ചെകുത്താനെ കല്ലെറിയുന്നത് ആലങ്കാരികമായാണ്. ഇതൊക്കെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ വരുമ്പോഴാണ് പ്രശ്‌നം. മലക്കാണ് മഴ പെയ്യിക്കുന്നതെന്നാണ് താന്‍ മദ്രസയില്‍ പഠിച്ചതെന്നും അതിന്റെ ശാസ്ത്രീയ വശം സ്‌കൂളിലെത്തിയ ശേഷമാണ് മനസ്സിലാക്കിയതെന്നും കാരശ്ശേരി മാഷ് പറഞ്ഞു.
റുബല്ല വാക്‌സിന്‍ വിശ്വാസവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിലെ ചിലര്‍ എടുക്കാതിരുന്നപ്പോള്‍ സ്പീക്കര്‍ ശാസ്ത്രീയ വശം ചൂണ്ടിക്കാട്ടാതിരുന്നത് എന്തുകൊണ്ടെന്ന് അയ്യപ്പദാസ് ചോദിച്ചു. അതോടെ ഗണേഷ് ആവേശത്തിലായി. എന്നാല്‍ എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ അജണ്ട കൊണ്ടുവരുന്ന സമയത്ത് ശാസ്ത്രമനോഭാവം വളര്‍ത്തിയെടുക്കണം എന്നാണ് സ്പീക്കര്‍ പറഞ്ഞതെന്ന് വസീഫ് വ്യക്തമാക്കി. അതിനെ മതവിമര്‍ശനമെന്ന് പറയുന്നത് ആര്‍.എസ്.എസാണെന്നും ആരോപിച്ചു.
സ്പീക്കര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിട്ട് കേസെടുക്കാത്തതെന്തെന്ന് പി.ജി സുരേഷ് കുമാര്‍ ആരാഞ്ഞു. കേസുണ്ടെന്നും നടപടിയുണ്ടാകുമെന്നും വി.കെ സനോജ് വ്യക്തമാക്കി. അതിനാല്‍ ഇരുകൂട്ടരും പിന്മാറാനില്ലെന്നും അടിതുടരുമെന്നുമുള്ള സൂചനയാണിത്. പരസ്പരം വാളോങ്ങി വിഷയം വഷളാക്കുന്നത് മുളയിലേ നുള്ളേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണം.
https://www.facebook.com/Malayalivartha


























