സംസ്ഥാന റവന്യൂ വരുമാനത്തിന്റെ 90 ശതമാനവും കീശയിലാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആര്‍ത്തി തീരുന്നില്ല. ജനസംഖ്യയുടെ 5 ശതമാനത്തോളം വരുന്ന ഇവരെ കടമെടുത്താണ് ഗവണ്‍മെന്റ് തീറ്റിപോറ്റുന്നത്.
25 AUGUST 2023 03:14 PM IST

മലയാളി വാര്‍ത്ത
സംസ്ഥാന റവന്യൂ വരുമാനത്തിന്റെ 90 ശതമാനവും കീശയിലാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആര്‍ത്തി തീരുന്നില്ല. ജനസംഖ്യയുടെ 5 ശതമാനത്തോളം വരുന്ന ഇവരെ കടമെടുത്താണ് ഗവണ്‍മെന്റ് തീറ്റിപോറ്റുന്നത്. എല്ലാ ജീവനക്കാരും മോശമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. എന്നാല്‍ ഭൂരിപക്ഷവും ജനസേവനത്തിലല്ല സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇവരെ എതിര്‍ക്കാര്‍ സര്‍ക്കാരുകള്‍ക്ക് പോലും ഭയമാണ്. സംഘടിതമായി ഭരണകൂടങ്ങളെ പോലും വിറപ്പിക്കാന്‍ ഇവര്‍ക്കാകും. പിണറായി മുഖ്യമന്ത്രിയായ 2016ല്‍ ആദ്യം പറഞ്ഞത് ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നാണ്. ഏഴ് കൊല്ലം പിന്നിടുമ്പോഴും അത് സാധ്യമായിട്ടില്ലെന്ന് അദ്ദേഹം രണ്ട് തവണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിമര്‍ശനം നടത്തിയിരുന്നു. അതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ മനോഭാവം എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തി ഉത്തരവിറക്കിയിട്ടും സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. അതോടെ ഉത്തരവ് പിന്‍വലിച്ചു. പിന്നീട് നടപ്പാക്കിയെങ്കിലും പൂര്‍ണമായ രീതിയിലായിരുന്നില്ല. പഞ്ച് ചെയ്ത ശേഷം സ്വകാര്യ ആവശ്യങ്ങള്‍ക്കും സംഘടാ കാര്യങ്ങള്‍ക്കുമായി കറങ്ങിനടക്കുക പതിവാണ്. ഇങ്ങിനെ മുങ്ങി നടക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഉറയില്‍ നിന്ന് വാളൂരി ജീവനക്കാര്‍ തുള്ളാന്‍ തുടങ്ങിയത്.
സാങ്കേതിക സംവിധാനങ്ങളും ഇ-ഫയലുകളും ഉണ്ടായിട്ടും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായോ എന്നറിയണമെങ്കില്‍ ഒരു തവണയെങ്കിലും ഏതെങ്കിലും ഓഫീസില്‍ പോയാല്‍ മനസ്സിലാകും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും വില്ലേജ് ഓഫീസുകളിലും പഞ്ചായത്തുകളിലും ദിവസന്തോറും കയറിയിറങ്ങുന്ന സാധാരണക്കാര്‍ നിരവധിയാണ്. കോന്നി താലൂക്ക് ഓഫീസിലെ പകുതിയിലധികം ജീവനക്കാര്‍ അവധിയെടുത്ത് ടൂറിന് പോയത് വലിയ വിവാദമായിരുന്നു. അത് ചോദ്യം ചെയ്ത എം.എല്‍.എ ജിനേഷ്‌കുമാറിനെ പരിഹസിക്കാന്‍ തഹസീല്‍ദാരാണ് ആദ്യം ചാടിയിറങ്ങിയത്. വസ്തു സംബന്ധമായ പ്രശ്‌നത്തിന് പരിഹാരം തേടി മാസങ്ങളോളം വില്ലേജ് ഓഫീസ് കയറിയിറങ്ങിയ തിരുവനന്തപുരം വെള്ളറട സ്വദേശി അവസാനം ആ ഓഫീസിന് തീയിട്ടത് നാമെല്ലാം കണ്ടതാണ്. എത്രമാത്രം സഹികെട്ടായിരിക്കും അയാളാ കൃത്യം ചെയ്തതെന്ന് ഓര്‍ത്തുനോക്കൂ. ക്യാന്‍സര്‍ രോഗിക്ക് വീട് വയ്ക്കാന്‍ മണ്ണ് ഇടിക്കുന്നതിന് കൈക്കൂലി വാങ്ങിയ വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ഏതാനും ദിവസം മുമ്പാണ് വിജിലന്‍സ് പിടികൂടിയത്. ഇയാളൊക്കെ മനുഷ്യന്മാരാണോ? മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന കാര്യങ്ങളാണോ ഇതൊക്കെ. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന അഴിമതിക്കാരായ വിരുതന്മാരുടെ വീരകഥകള്‍ രസകരമാണ്. കൈക്കൂലി പണം കാന്തത്തിനൊപ്പം ചുരുട്ടി റബ്ബര്‍ബാന്‍ഡ് ഇട്ട് കെട്ടിയ ശേഷം ഇരുമ്പ് വാതിലിന് പിന്നില്‍ ഒട്ടിച്ചുവച്ചിരുന്നു. സമീപത്തെ വാഴയിലും മാലിന്യ കൂമ്പാരത്തിലും വരെ കൈക്കൂലി വാങ്ങിയ കാശ് ഇവര്‍ ഒളിപ്പിച്ചുവെച്ചു.
പാലക്കാട്ടെ ഒരു വില്ലേജ് ഓഫീസിലെ അസിസ്റ്റന്റായ സുരേഷ് കോഴിമുട്ട വരെ കൈക്കൂലി വാങ്ങിയിരുന്നെന്ന വെളിപ്പെടുത്തല്‍ നമ്മളെയെല്ലാം ഞെട്ടിച്ചു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 70 ലക്ഷം രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തി. പുതിയ മെഷീന്‍ വാങ്ങിയാല്‍ കമ്മിഷന്‍ കിട്ടുമെന്ന് ഉറപ്പായത് കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം ഡോക്ടര്‍ 20 ലക്ഷം രൂപയുടെ മെഷീന്‍ കേടാക്കി. താക്കോല്‍ ദ്വാര ശസ്ത്രക്രീയ നടത്തുന്ന ഉപകരണമാണ് നശിപ്പിച്ചത്. ഇത്തരം നരാധമന്മാരും സര്‍ക്കാര്‍ സര്‍വ്വീസിലുണ്ട്. കാശ് എത്ര കിട്ടിയാലും ആര്‍ത്തി അടങ്ങില്ല. ജീവിക്കാനുള്ളതും അതില്‍ കൂടുതലും ശമ്പളമായി ലഭിക്കുന്നുണ്ട്. എന്നിട്ടും പാവപ്പെട്ടവരുടെ പോക്കറ്റ് പിടിച്ച് പറിക്കുകയാണ്. പലരും കാര്യങ്ങള്‍ നടക്കണമല്ലോ എന്നോര്‍ത്താണ് കൈക്കൂലി കൊടുക്കുന്നത്. അതിന് വഴിയില്ലാത്തവരുടെ കാര്യം കഷ്ടമാണ്. അടുത്തിടെയായി കൈക്കൂലി ചോദിക്കുന്നവരുടെ വിവരങ്ങള്‍ പലരും വിജിലന്‍സിനെ അറിയിക്കുന്നുണ്ട്. അതുകൊണ്ടാണ് പല ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്കും പിടിവീഴുന്നത്. മര്യാദയ്ക്ക് ജോലിയും ചെയ്യുകയില്ല, ജനങ്ങളെ പിഴിയുകയും ചെയ്യുന്ന ജീവനക്കാരെ എല്ലാ സര്‍വ്വീസ് സംഘടനകളും സംരക്ഷിക്കും. അതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത്രയും കാര്യങ്ങള്‍ പറയാന്‍ കാരണം, സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നിര്‍ബന്ധമാക്കിയതോടെ സി.പി.എം അനുകൂല ജീവനക്കാരുള്‍പ്പെടെ യൂണിയന്‍ വിടുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൂടി കണക്കിലെടുത്താണ് ജീവനക്കാരുടെ സംഭാവന കൂടി ഉള്‍പ്പെടുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്നത്. അന്ന് സി.പി.എം അതിനെ എതിര്‍ത്തെങ്കിലും അധികാരത്തിലേറിയപ്പോള്‍ മലക്കംമറിഞ്ഞു. പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. മര്യാദയ്ക്ക് പണിയെടുക്കാത്തവര്‍ പെന്‍ഷനായ ശേഷവും നമ്മള്‍ പോറ്റണമെന്ന്. അത് ന്യായമായ കാര്യമല്ല. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിക്ക് കാരണമായ പി.എഫ്.ആര്‍.ഡി.എ ആക്ട് പിന്‍വലിക്കാന്‍ കേന്ദ്രത്തിനെതിരെ ഇടത് ജീവനക്കാരുടെ സംഘടന സമരം തുടങ്ങുന്നതിന് മുമ്പാണ് പിണറായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. അടുത്ത മാസം 19ന് മുമ്പ് എല്ലാ ജീവനക്കാരും പദ്ധതിയില്‍ ചേരണമെന്നാണ് ധനവകുപ്പ് സര്‍ക്കുലര്‍. സര്‍ക്കാര്‍ തീരുമാനം വൈകിയതിനാല്‍ ഉയര്‍ന്ന സര്‍ക്കാര്‍ വിഹിതവും ഗ്രാറ്റുവിറ്റിയും ജീവനക്കാര്‍ക്ക് കിട്ടില്ല. അതുകൊണ്ട് ഖജനാവിന് ആ വഴി നഷ്ടമുണ്ടാകില്ല. ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി മാത്രം തെരുവിലിറങ്ങുകയും ജനസേവനത്തിന് യാതൊരു വിലയും കല്പിക്കാത്തവരാണ് ഭൂരിപക്ഷം ജീവനക്കാരും. കോവിഡ് കാലത്ത് സര്‍ക്കാര്‍ സാലറി ചാലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ എന്തായിരുന്നു ഇവരുടെ പ്രതിഷേധം എന്ന് നാം കണ്ടതാണ്. ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്ന് , പണിയെടുക്കാതെ ശമ്പളം വാങ്ങിയ ഏക വിഭാഗം സര്‍ക്കാര്‍ ജീവനക്കാരാണ്. രണ്ടാം തരംഗത്തിന് പിന്നാലെ പിണറായി സര്‍ക്കാര്‍ ശമ്പളപരിഷ്‌കരണം നടത്തിയ വകയില്‍ 40,000 കോടിയുടെ അധികബാധ്യതയാണ് കേരളത്തിനുണ്ടായത്. അതുകൊണ്ട് പങ്കാളിത്തപെന്‍ഷന്‍ പൂര്‍ണമായും നടപ്പാക്കുന്ന സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണ്.