തലയുടെ വലത് ഭാഗത്ത് ആണി അടിക്കുന്നത് പോലെ അസഹ്യമായ വേദന: കടിച്ച് തൂങ്ങിക്കിടന്ന് പാമ്പ്:- ജീവൻ കയ്യിൽ പിടിച്ച് മണിക്കൂറുകൾ... ഞെട്ടലോടെ രാഹുൽ

ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിന്‍റെ കടിയേറ്റ യുവാവ് സുഖം പ്രാപിച്ചു വരുന്നു. കോഴിക്കോട് കൊയിലാണ്ടി മുത്താമ്പി സ്വദേശി രാഹുലിനാണ് ബൈക്ക് യാത്രക്കിടെ കടിയേറ്റത്. വീട്ടിൽനിന്ന് ഓഫീസിലേക്ക് പോകുന്നതിനിടെ നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലത് ഭാഗത്തുനിന്ന് ആണി അടിക്കുന്നതുപോലുള്ള അസഹ്യമായ വേദന അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറഞ്ഞു. ഹെല്‍മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണ് ഇഴഞ്ഞു പോയി. ഓടിക്കൂടിയ നാട്ടുകാര്‍ രാഹുലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. വിദഗ്ധ ചികിത്സ വേണ്ടതിനാല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രയില്‍നിന്ന് രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് യുവാവിന്റെ വാക്കുകൾ ഇങ്ങനെ...
വൈകിട്ട് മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കൊയിലാണ്ടിയിലെ ഓഫിസിലേക്ക് പോകാനിറങ്ങിയതായിരുന്നു. വീട്ടിൽ നിന്ന് ബൈക്കുമായി ഇറങ്ങി അഞ്ഞൂറ് മീറ്റർ എത്തുമ്പഴേക്ക് തലയിൽ കഠിനമായ വേദന ഉണ്ടായി. അസഹ്യമായ വേദനയെ തുടർന്ന് റോഡ് അരുകിൽ നിർത്തി ഹെൽമറ്റ് ഊരി. ഹെൽമറ്റ് ഊരിയപ്പോൾ തലയിൽ കടിച്ച് തൂങ്ങിക്കിടക്കുന്ന പാമ്പിനെയാണ് കാണുന്നത്.
ഞെട്ടിപ്പോയ ഞാൻ ഉടനെ അതിനെ തട്ടിത്തെറിപ്പിച്ചു. കളയുകയാണ് ചെയ്തത്. പാമ്പ് കടിച്ച ഭാഗത്ത് മുഴച്ചിരുന്നു. വെള്ളിക്കെട്ടൻ പാമ്പായിരുന്നു അത്. ഉടനെ അവിടെയുണ്ടായിരുന്ന ആളുകൾ ഓട്ടോറിക്ഷയിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ആശുപത്രി എത്താറായപ്പോഴാണ് മയക്കം പോലെ വന്നത്.
അവിടുന്ന് മരുന്ന് തന്ന ശേഷം വേഗം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്ക് പാമ്പ് കടിയേറ്റ് ഏകദേശം 04:10 ആകുമ്പോഴേക്ക് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ശര വേഗതത്തിലായിരുന്നു ആംബുലൻസ് പോയത്. പാമ്പ് കടിയേറ്റവർക്കായുള്ള സ്‌നേക്ക് ബൈറ്റ് ഐസിയു വിലായിരുന്നു ഇത്രയും ദിവസം കിടന്നത്. ഇന്നല ഡിസ്ചാർജ് ചെയ്തു – രാഹുൽ പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവങ്ങളിൽ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൂടുള്ളതും വരണ്ടതുമായ സ്ഥലങ്ങളിൽ മറഞ്ഞിരിക്കാനാണ് മിക്ക പാമ്പുകളും ഇഷ്ടപ്പെടുന്നത്. ഇതു മൂലമാണ് തുറസായ സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ഹെല്‍മെറ്റുകള്‍ പലപ്പോഴും അവയ്ക്ക് സുരക്ഷിതമായി വിശ്രമിക്കാനുളള ഇടമാകുന്നതെന്ന് വിദഗ്ധർ പറയുന്നു. അതേ സമയം അന്തരീക്ഷ താപനില വരുന്ന അഞ്ച് ദിവസങ്ങളിലും സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്.
https://www.facebook.com/Malayalivartha


























