അച്ഛന്റെ കണ്ണിൽ മുളകുതേച്ച് വായിൽ തുണി തിരുകി ചുറ്റിക കൊണ്ടടിച്ച് മകൻ... 10ാം ക്ലാസുകാരന്റെ പ്രതികാരം

വഴക്ക് പറഞ്ഞതിന്റെ വിരോധത്തിൽ കൂട്ടുകാരന്റെ സഹായത്തോടെ അച്ഛന് 15 കാരന്റെ ക്രൂരമർദ്ദനം. പോത്തൻകോട് മഞ്ഞ മലയിൽ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. മാതാവ് ജോലിക്ക് പോയ സമയത്തായിരുന്നു വൃക്ക രോഗിയായ പിതാവിനെ മകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.
അച്ഛൻ അടിച്ചതിന്റെ പ്രതികാരം തീർക്കാനായി കൂട്ടുകാരന്റെ സഹായത്തോടെ അച്ഛനെ മർദ്ദിക്കുകയായിരുന്നു. വൃക്ക രോഗിയായ അച്ഛൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. 10ാം ക്ലാസ് വിദ്യാർത്ഥിയാണ് പതിനഞ്ചുകാരൻ. അച്ഛൻ അടിച്ചതിന്റെ പ്രതികാരം തീർക്കാൻ മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി തലക്ക് അടിക്കുകയായിരുന്നു മകൻ.
അച്ഛൻ അടിച്ചതിൻ്റെ പ്രതികാരം തീർക്കാനാണ് സുഹൃത്തിൻ്റെ സഹായത്തോടെ തിരിച്ച് മർദ്ദിച്ചതെന്ന് മകൻ പറഞ്ഞു. മറ്റൊരാളുടെ ചെരിപ്പ് ധരിച്ച് വീട്ടിൽ വന്നതിന് പിതാവ് വഴക്ക് പറയുകയും വിലക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. പൊലീസ് പറയുന്നത് ഇങ്ങനെ: മകനെ വഴക്ക് പറഞ്ഞതിനുശേഷം പിതാവ് വീടിനുള്ളിൽ കിടക്കുകയായിരുന്നു.
ഈ സമയം മകൻ വീടിനകത്തും പുറത്തും കയറിയിറങ്ങുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് മകൻ സമപ്രായക്കാരനായ സുഹൃത്തുമായി പിതാവ് കിടന്ന മുറിക്കുള്ളിലേയ്ക്ക് വന്നു. സുഹൃത്ത് തുണികൊണ്ട് മുഖം മറച്ചിരുന്നു.ഇരുവരും ചേർന്ന് മുളകുപൊടി കലക്കിയ വെള്ളം പിതാവിന്റെ മുഖത്തൊഴിച്ചതിനുശേഷം വായിൽ തുണിതിരുകി ചുറ്റിക കൊണ്ട് തലക്കടിച്ചു.
ഇതിനിടെ കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് അടച്ചതിനുശേഷം നിലവിളിച്ച് പുറത്തേക്കോടുകയായിരുന്നു. പിന്നാലെ മകൻ സുഹൃത്തിനെ രക്ഷപ്പെടുത്തി. അതിനിടെ, സംഭവം അറിഞ്ഞ് പൊലീസെത്തിയപ്പോൾ മകൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വാതിൽ ചവിട്ടിത്തുറന്നാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
പൊലീസ് വരുന്നതുകണ്ട് ജനാലക്കമ്പിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. അച്ഛനൊപ്പം മകനേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha























