ഒരു മതിലിനപ്പുറം അമ്മയുടെ ചേതനയറ്റ ശരീരം:- കുഞ്ഞ് അനിയന് വേണ്ടി അലമുറയിട്ട് 11കാരി: തീരാവേദനയായി ആ യാത്ര

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൂന്ന് വയസുകാരൻ കാശിനാഥന്റെ മൃതദേഹം കണ്ടെടുത്തത്. ആലപ്പുഴ ജില്ലയിലെ വെൺമണിയിലാണ് സംഭവമുണ്ടായത്. അപകടത്തിൽ കുട്ടിയുടെ അമ്മ ആതിര എസ്.നായർ(31) മരിച്ചിരുന്നു. ആകെ അഞ്ചുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മൂന്നുപേരെ അപകടമുണ്ടായ ഉടൻ രക്ഷിക്കാനായി. കാശിനാഥൻ പുഴയിലെ ഒഴുക്കിൽ മുങ്ങിപ്പോകുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ട് 5.45ഓടെയാണ് പടിഞ്ഞാറു കല്ലിമേൽ ഭാഗത്തുവച്ച് അപകടം ഉണ്ടായത്.
കരയംവട്ടത്ത് നിന്നും വെൺമണിയിലെ വീട്ടിലേക്ക് പോയ അഞ്ചംഗ സംഘമാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടതിനെ തുടർന്ന് അപകടത്തിൽ പെട്ടത്. ആതിരയെയും കാശിനാഥനെയും കൂടാതെ ആതിരയുടെ ഭർത്താവ് ഷൈലേഷ് മകൾ കീർത്തന(11), ഓട്ടോ ഡ്രൈവർ സജു (45) എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരെ അപകടം നടന്നയുടൻ നാട്ടുകാരാണ് രക്ഷിച്ചത്.
ശബ്ദം കേട്ട് എത്തിയവർ ആറ്റിൽ ഒരു ഓട്ടോറിക്ഷ മുങ്ങിത്താഴുന്നതും അതിനിടയിൽനിന്നു രണ്ടു പുരുഷന്മാർ ഓട്ടോയുടെ വെളിയിലേക്കു വരുന്നതും കണ്ടു. ഓടിയെത്തിയ യുവാവ് ഒരു കയർ ഇട്ടുകൊടുത്തു. അപ്പോഴേക്കും ഒരാളുടെ കൈയിൽ പിടിച്ചുകൊണ്ട് ഒരു പെൺകുട്ടിയും. അവരെ കരയ്ക്കുകയറ്റുമ്പോഴേക്കും നാട്ടുകാരായ കുറെ ചെറുപ്പക്കാർകൂടി വെള്ളത്തിലിറങ്ങി.
വീണ്ടും ആറ്റുതീരത്ത് എത്തുമ്പോൾ വെള്ളത്തിലുണ്ടായിരുന്ന ഒരാൾ ‘എന്റെ ഭാര്യയും മോനും കൂടിയുണ്ട്’ കരയ്ക്കുകയറിയ മൂന്നു പേരെയും തൊട്ടടുത്ത വീട്ടിലാക്കിയപ്പോഴേക്കും ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. നാട്ടുകാർ പൊക്കിയെടുത്ത സ്ത്രീയെ ഉടൻതന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കയർ ഉപയോഗിച്ച് ഓട്ടോ കരയ്ക്കുണ്ടായിരുന്ന മരത്തിൽ കെട്ടിയിട്ടു.അപ്പോഴേക്കും കൂടുതൽ ആളുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരുന്നു എന്നായിരുന്നു അപകടം കണ്ട് ആദ്യം ഓടിയെത്തിയവരുടെ വാക്കുകൾ.
അതിനിടെ കാശി എവിടെ, കാശിക്ക് എന്ത് പറ്റി, എന്റെ മടിയിൽ നിന്നാണ് അവൻ വെള്ളത്തിലേക്കു പോയത് എന്ന് വിതുമ്പിക്കൊണ്ട് ചോദിക്കുന്ന കീർത്തനയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ കുഴങ്ങി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലായിരുന്നു കണ്ടുനിന്നവരുടെ കരളലിയിക്കുന്ന കാഴ്ച നടന്നത്. അപകടത്തിൽ നിന്നു നാട്ടുകാർ രക്ഷപ്പെടുത്തിയ കീർത്തനയെയും അച്ഛൻ ഷൈലേഷിനെയും രക്ഷാപ്രവർത്തനം നടക്കുന്നതിനു സമീപത്തെ വീട്ടിലേക്കു മാറ്റിയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കീർത്തനയെ ബന്ധുക്കൾ എത്തി മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നാലെ ഷൈലേഷിനെയും ഡ്രൈവർ സജുവിനെയും ആശുപത്രിയിലെത്തിച്ചു.
അമ്മ മരിച്ച വിവരം രാത്രി വൈകും വരെ കീർത്തനയെ അറിയിച്ചിരുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് കീർത്തനയെ വിശ്വസിപ്പിച്ചിരിക്കുന്നത്. വാതിലിനു തൊട്ടപ്പുറമുള്ള മുറിയിൽ അമ്മയുടെ ചേതനയറ്റ ശരീരം ഉണ്ടെന്നറിയാതെ കുഞ്ഞനിയനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കീർത്തന അപ്പോഴും. ഭാര്യ മരിച്ച വിവരം ആശുപത്രിയിലെത്തിയ ശേഷമാണ് ഷൈലേഷ് അറിയുന്നത്. ആറ്റിൽ നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് സംഭവ സ്ഥലത്തുവെച്ച് പറഞ്ഞിരുന്നത്. മകൾ കീർത്തനയുടെ അന്വേഷണങ്ങൾക്കു മറുപടി പറയാനാകാതെ ആശുപത്രി വരാന്തയിൽ പോയിരുന്ന് വിതുമ്പിയ ഷൈലേഷ് കണ്ടുനിന്നവർക്കു തീരാവേദനയായി.
താൻ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് സുഹൃത്തിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽനിന്നു സജു മുക്തനായിട്ടില്ല. കനത്ത മഴയിൽ വാഹനം കൈയിൽ നിന്നു പാളിപ്പോയതു മാത്രമാണ് സജുവിന് ഓർമ്മയുള്ളത്. റോഡരികിലെ കോൺക്രീറ്റ് കുറ്റിയിൽ ഇടിച്ചശേഷം യാത്രക്കാരുമായി ഓട്ടോറിക്ഷ ആറ്റിലേക്കു മറിയുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽപ്പിടിച്ചു തൂങ്ങി കരയ്‌ക്കെത്തിയ സജുവിന് ശരീരമാസകലം ചെറിയ മുറിവുകളുണ്ട്. ആശുപത്രിക്കിടക്കയിൽ വിറച്ചുകൊണ്ടിരിക്കുന്ന സജുവിനു സംസാരിക്കാൻ ശ്രമിക്കുമ്പോൾ ശ്വാസതടസ്സമുണ്ടാകുന്നുണ്ട്. വിദേശത്തായിരുന്ന ശൈലേഷ് അഞ്ചു വർഷങ്ങൾക്കുമുൻപാണ് മടങ്ങിയെത്തിയത്. സ്വന്തമായിട്ടുണ്ടായിരുന്ന രണ്ടു വാഹനങ്ങൾ ടാക്സിയായി ഓടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























