അരണ്ട വെളിച്ചത്തിൽ കണ്ടത് കരയുന്ന പെൺകുട്ടിയെ തല്ലുമെന്ന് ഭീഷണിപ്പെടുത്തി കരച്ചിൽ നിർത്തുന്നത്:- വടിയും ടോർച്ചും എടുത്ത് ആളെ കൂട്ടി തെരച്ചിൽ നടത്തിയിട്ടും മഴ വില്ലനായി:- എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ച നിമിഷം ചോരയൊലിപ്പിച്ച് ഓടിവരുന്ന കുട്ടിയെ കണ്ടു:- ദൃക്‌സാക്ഷിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ എട്ട് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാള്‍ കുട്ടിയെയും കൊണ്ടു പോകുന്നത് കണ്ടു. തുടർന്ന് അടുത്തുള്ള രണ്ടുപേരെയും കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും പ്രദേശവാസി പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. നിരവധി മോഷണക്കേസുകളിൽ പ്രതിയും അലഞ്ഞ് തിരിയുന്ന സ്വഭാവക്കാരനാണ് ഇയാളെന്നും വിവരമുണ്ട്.ഇയാൾ ഉടൻ അറസ്റ്റിലാകുമെന്നും ആലുവ റൂറൽ എസ്‌പി വിവേക് കുമാർ വ്യക്തമാക്കി.
പ്രദേശവാസിയുടെ മൊഴി ഇങ്ങനെ... 'പുലർച്ചെ കുട്ടിയുടെ കരച്ചിൽ കേട്ടാണ് ജനൽ തുറന്ന് നോക്കിയത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരാൾ കുട്ടിയുമായി പോകുന്നതാണ് കണ്ടത്. ഇയാൾ മർദിക്കുമെന്ന് കൈകൊണ്ട് കാണിച്ചതോടെ കുട്ടി കരച്ചിൽ നിർത്തി. പാന്റും ഷർട്ടും ധരിച്ച താടിയുള്ള ആളായിരുന്നു. സംശയം തോന്നി ഞാനും ഭാര്യയും വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോർച്ചും എടുത്ത് പുറത്തേക്കിറങ്ങി. തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണർത്തി.
പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാൽ കുട്ടിയെ കണ്ടെത്താനായില്ല. '- ദൃക്സാക്ഷി സുകുമാരൻ പറഞ്ഞു. അടുത്ത് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഒരു കുട്ടി ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടത്.
പൂർണ നഗ്നയായിരുന്ന കുട്ടിയുടെ പുറകിലൂടെ രക്തമൊലിക്കുന്നുണ്ടായിരുന്നു. കുട്ടി പറഞ്ഞതനുസരിച്ച് വീട്ടിലേയ്‌ക്ക് എത്തിച്ചു. അവിടെ ചെന്നപ്പോൾ വീട്ടുകാർക്ക് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. ഞങ്ങൾ ചെന്ന് തട്ടിയപ്പോഴാണ് വാതിൽ തുറന്നത്. ആ വീട്ടിൽ നിന്ന് എങ്ങനെ കൊണ്ടുപോയെന്ന് അറിയില്ല.'- ദൃക്സാക്ഷി വ്യക്തമാക്കി.
വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ നിഗമനം.
പരുക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കും . ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ഇതിനെ കഴിയില്ലെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പ്രതികരിച്ചു. കുറ്റകൃത്യം തടയാന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുവെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























