തടിച്ച് കൂടിയ ആളുകൾക്കിടയിൽ കൂസലില്ലാതെ ബിനു:- ഒരുത്തൻ തീർന്ന് കിടപ്പുണ്ട്, എടുത്ത് കുഴിച്ചിട് എന്ന് അയൽവാസിയോട് പ്രതി:- തൊട്ടുപിന്നാലെ ഒരു മീറ്ററോളം ആഴമുള്ള കുഴിയിൽ അനിയനെ കൊന്ന് കുഴിച്ചുമൂടി:- നെഞ്ച് തകർന്ന് 'അമ്മ'

വാക്ക് തർക്കത്തിനിടെ തിരുവല്ലത്ത് ജേഷ്ഠൻ അനിയനെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാവിലെയാണ് കൊല്ലപ്പെട്ട രാജിന്റെ അമ്മ ബേബി മകനെ കാണാനില്ലെന്നു കാട്ടി തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീടിനു മുന്നിലെ കുഴി മൂടിയതുമായി ബന്ധപ്പെട്ട സംശയങ്ങളും പൊലീസിൽ അറിയിച്ചു. തുടർന്നാണ് തിരുവല്ലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടിത്തടത്തെ വീട്ടിലെത്തുന്നത്. പ്രതി ബിനു വീടിനുള്ളിലായിരുന്നു ഈ സമയം. പൊലീസ് വന്നതോടെ സമീപവാസികളും വീടിനു മുന്നിൽ കൂടി. ബിനുവുമായി സംസാരിച്ചെങ്കിലും കുറ്റം സമ്മതിച്ചില്ല.
തുടർന്ന് മറ്റു രണ്ടുപേരുടെ സഹായത്തിൽ കുഴി മാന്തി മൃതദേഹം കണ്ടെത്തിയതോടെ ബിനു കുറ്റം സമ്മതിച്ചു. ഈ സമയമെല്ലാം ഒരു ഭാവവ്യത്യാസവും ഇല്ലാതെ വീടിനുള്ളിൽ തന്നെയായിരുന്നു ബിനു. ഇരുവരുടെയും സഹോദരിമാർ ഉൾപ്പെടെ ബന്ധുക്കളും സമീപവാസികളും പരിസരത്ത് തടിച്ചുകൂടി. എംഎൽഎ എം.വിൻസന്റ് വീട്ടിലെത്തി ബേബിയെയും സഹോദരിമാരെയും കണ്ടു. ഉച്ചയോടെ ബിനുവിനെ തെളിവെടുപ്പിനായി വീണ്ടും വീട്ടിലെത്തിച്ചു. വീടിനുള്ളിലും മുറ്റത്തും കുഴി എടുത്ത സ്ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടത്തി. 27നു ഉച്ചയ്ക്കു വീടിനു പിന്നിലെ മതിലിൽ നിന്ന് പ്രതി ബിനു അടുത്ത പറമ്പിൽ നിൽക്കുന്ന ബിനുകുമാറിനോട് ‘ഒരുത്തൻ തീർന്ന് കിടപ്പുണ്ട്, എടുത്ത് കുഴിച്ചിട്’ എന്ന് പറഞ്ഞിരുന്നു.
എന്നാൽ ബിനുകുമാർ അതു മുഖവിലയ്ക്കെടുത്തില്ല. ദേഷ്യപ്പെട്ടു പറയുന്നപോലെ തോന്നിയതിനാൽ ബിനുകുമാർ അവിടുന്ന് പോകുകയും ചെയ്തു. എന്നാൽ രാജിനെ കാണാനില്ലെന്ന വാർത്ത വന്നതോടെ ബിനുകുമാറിനു സംശയം തോന്നുകയും പൊലീസിൽ പരാതിപ്പെടാൻ അറിയിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ പൊലീസ് എത്തി കൊലപാതകം സ്ഥിരീകരിച്ചതിനു പിന്നാലെ ബിനുകുമാർ മൊഴി കൊടുത്തു. 28ന് ആകാം രാജ് കൊലപ്പെട്ടത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട രാജിന്റെ വരുമാനത്തിലാണ് അമ്മ ബേബിയും സഹോദരൻ ബിനുവും കഴിഞ്ഞിരുന്നത്. ബിനുവിന് ആവശ്യമായ ഭക്ഷണവും ബീഡിയും രാജാണ് മിക്കപ്പോഴും വാങ്ങിക്കൊടുത്തിരുന്നത്. ഉത്രാട ദിനത്തിൽ മറ്റെല്ലാ തൊഴിലാളികളും ബോണസ് വാങ്ങിയിട്ടും രാജ് എത്താത്തിനെത്തുടർന്ന് കോൺട്രാക്ടർ മണിയൻ അന്വേഷിച്ചിരുന്നു. എന്തു സംഭവിച്ചാലും മകൻ ബോണസ് വാങ്ങാതിരിക്കില്ലെന്ന് ബേബി ഉറപ്പ് പറഞ്ഞു. ഫോൺ പ്രവർത്തന രഹിതമായിരുന്നു. ഇതിനു പിന്നാലെ കുഴി മൂടിയതൂ കൂടി കണ്ടതാണ് ബേബിക്കു സംശയം വർധിപ്പിച്ചത്.
ജോലിക്ക് പോകില്ലെങ്കിലും വീടും പരിസരവും വൃത്തിയായിരിക്കണമെന്ന നിഷ്ഠയുള്ളയാളായിരുന്നു പ്രതി ബിനു . വീടും പരിസരവും വൃത്തിയാക്കുന്നതായിരുന്നു ഹോബി. വീട്ടു വളപ്പിൽ നട്ടു വളർത്തിയിരുന്ന മാവിൻ തൈ ഇളക്കി മാറ്റിയതും രണ്ടു വർഷത്തിലേറെ മുൻപ് എടുത്ത കുഴി മൂടി ഇതിനു മുകളിൽ മാവിൻ തൈ നട്ടതും മാതാവ് ശ്രദ്ധിച്ചതാണ് സംഭവം വെളിപ്പെടാൻ തുമ്പുണ്ടാക്കിയത്. ഒരു മീറ്ററോളം ആഴമുള്ള കുഴി മാലിന്യം തള്ളാനെന്ന പേരിൽ പ്രതി എടുത്തതെന്നാണ് വിവരം.
പിതാവ് അപ്പുക്കുട്ടൻ നാല് വർഷം മുൻപ് മരണപ്പെട്ട ശേഷം പറയൻവിളയിലെ ഷിറ്റ്മേഞ്ഞ ചെറിയ വീട്ടിൽ ബിനുവും രാജും അമ്മ ബേബിയും മാത്രമാണ് താമസിച്ചിരുന്നത്. രണ്ടു സഹോദരിമാർ വിവാഹം കഴിഞ്ഞ് ഭർതൃഗൃഹങ്ങളിലാണ് താമസം. വിവാഹിതനായ ബിനുവിന് 13 വർഷം മുൻപ് മാനസിക പ്രശ്നം ഉണ്ടായതോടെ ഭാര്യ ഉപേക്ഷിച്ചു പോയി. ഇതിന് ശേഷം ഇയാൾ പുറത്തേക്ക് ഇറങ്ങാറില്ല.
വീടിന് ചുറ്റുമുള്ള വസ്തുവിൽ കുഴിയെടുക്കുകയും കല്ലുകൾ പെറുക്കിക്കൂട്ടി ഇടുകയും ചെയ്യുന്നതാണ് പതിവ്. കെട്ടിടനിർമ്മാണ തൊഴിലാളിയായ രാജ് മദ്യപിച്ചെത്തിയാൽ ബിനുവുമായി വാക്കേറ്റവും കൈയാങ്കളിയും പതിവായിരുന്നു. സംഘർഷം പതിവായതോടെ അമ്മ ബേബി തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. എങ്കിലും ബിനുവിനും രാജിനുമുള്ള ഭക്ഷണവുമായി അമ്മ ദിവസും വീട്ടിലേക്ക് എത്തും. കഴിഞ്ഞ മാസം 26നായിരുന്നു രാജിനെ അമ്മ അവസാന കാണുന്നത്. പിന്നീട് അമ്മ മകനെ കണ്ടില്ല. രാജ് എവിടെ എന്ന ചോദ്യത്തിന് പല കാരണങ്ങള്‍ പറഞ്ഞ് ബിനു ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് അമ്മ ബേബി തിരുവല്ലം പൊലീസിനെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























