മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്: മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചു:- കൊല്ലപ്പെട്ടത് കണ്ണവം സ്വദേശിനി..?

കേരള-കർണാടക അതിർത്തിയിലെ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം അഴുകിയതിനാൽ ട്രോളി ബാഗിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. കേരളത്തിലെയും കർണാടകയിലെയും മിസിംഗ് കേസുകളും അന്വേഷണത്തിന്റെ ഭാഗമായി വിരാജ്പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്.
കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുകയാണ് കർണാടക പൊലീസ്. കണ്ണൂർ ജില്ലയിലെ കണ്ണവം പൊലീസ് സ്റ്റേഷന്റെ പരിധിയിൽ മിസിംഗ് കേസ് ഫയൽ ചെയ്തവരുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. സി ഐ ശിവരുദ്ര അടക്കമുള്ള സംഘം കണ്ണവത്ത് നിന്നും കാണാതായ യുവതിയുടെ വീട്ടിൽ എത്തി. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയെടുത്തു. യുവതിയുടെ ബന്ധുക്കൾ മടികേരി മെഡിക്കൽ കോളേജിലെത്തി മൃതദേഹം കണ്ടിരുന്നു.
എന്നാൽ സ്യൂട്ട് കേസ് കൊലപാതകവുമായി ആ കേസിന് ബന്ധമില്ല എന്നാണ് പൊലീസ് അറിയിക്കുന്നത്. യുവതി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ധരിച്ച ചുരിദാർ ഇതല്ലെന്ന് യുവതിയുടെ അമ്മ മൊഴി നൽകി. പോസ്റ്റുമോർട്ടം നടത്തിയ മടിക്കേരി ഗവ.കോളേജിലെ സർജൻ 25-നും 35-നും മധ്യേ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നു റിപ്പോർട്ടു നൽകിയിട്ടുണ്ട്. കണ്ണവത്ത് നിന്നും കാണാതായ യുവതിക്ക്3 1-വയസാണുള്ളത്.കാണാതാകുമ്പോൾ ചൂരിദാറായിരുന്നു ഇവരുടെയും വേഷം, ഇവയാണ് കണ്ണവം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പൊലിസിനെ പ്രേരിപ്പിച്ചത്.
യുവതിയുടെ ആധാറും തിരിച്ചറിയൽകാർഡുകളും വീരാജ് പേട്ട പൊലിസ് ശേഖരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ അമ്മയുടെ രക്തസാമ്പിൾ ഡി. എൻ. എ പരിശോധനയ്ക്കായി ശേഖരിക്കും. ഈക്കാര്യം പിന്നീട് അറിയിക്കുമെന്ന് പൊലിസ് പറഞ്ഞു. കണ്ണവത്തിന് പുറമെ കണ്ണപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണപുരത്തും ഒരു യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചത്.
തലശേരി - കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ കഴിഞ്ഞ ദിവസമാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടെതാണെന്ന് സൂചന. സംഭവ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് ട്രോളിയിലാക്കി കഷ്ണങ്ങളാക്കി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാലായി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. തലയും, വയറും, രണ്ടു കാലുകളുമാണ് വെവ്വേറെ മുറിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് പോലീസിൽ അറിയിച്ചു. മൃതദേഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിത്യേന നിരവധി പേർ സഞ്ചരിക്കുന്ന പാതയാണിത്.
പെൺകുട്ടിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയാണ് പെട്ടിക്കുള്ളിലാക്കി ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. കർണ്ണാടക അതിർത്തിയിൽ ആയതിനാൽ കർണ്ണാടക പോലീസിന് ആയിരിക്കും അന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ കേരളാ പോലീസും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. അന്നേ ദിവസം ചുരത്തിലൂടെ കടന്നുപോയ വാഹനങ്ങളുടെ കണക്ക് പോലീസ് ശേഖരിച്ചിട്ടുണ്ട്.
വനത്തിനുള്ളിലുള്ള സ്ഥലമായതിനാൽ CCTV ദൃശ്യങ്ങൾ ഒന്നും തന്നെയില്ല. അമേരിക്കൻ നിർമ്മിത പുതിയ ട്രോളി ബാഗിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകിട്ട് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി, പേരാവൂര്‍, വീരാജ് പേട്ട പൊലീസ് സ്‌റ്റേഷനുകളിലാണ് വിവരമറിയിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിലുളള മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് സംഘം വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിവരുന്നത്. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















